കടലോരം, രാഹുല്‍ ഗോവിന്ദ് എഴുതിയ കവിതകള്‍

By Chilla Lit SpaceFirst Published Apr 2, 2021, 4:55 PM IST
Highlights

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് രാഹുല്‍ ഗോവിന്ദ് എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും.

 

 

കടലോരം

But I'm a creep, I'm a weirdo. 
What the hell am I doing here? 
I don't belong here...

'Creep' 
 Radiohead

 

കാണാതെപോയ
നഗരങ്ങളെപ്പറ്റി
കേട്ടതില്‍പിന്നെ,
കടലവര്‍ക്കിടയില്‍
ആഴമെന്നു
തിരയടിച്ചു.

കാപ്പിക്കടയിലെ 
അക്വേറിയത്തില്‍
കുട്ടിത്തിമിംഗലമുണ്ടെന്നും 
മുട്ടകള്‍ക്ക് 
കാപ്പിക്കുരുവിന്റെ
രുചിയാണെന്നുമൊക്കെ-
യോ(യാ)ര്‍ത്തത്.

ഒഴുക്കിലടിഞ്ഞ
നീന്തലറിയാക്കൂട്ടിന്റെ 
തൂവല്‍തൊപ്പി, 
കാറ്റിലൊഴുകുന്ന
കുഞ്ഞുഷാള്‍,
കൊടിക്കൂറ...

കടന്നുപോയി, 
കാത്തുനില്‍ക്കാതെ
നഗരം.

കൂട്ടം തെറ്റിയവരുടെ വഴി, 
കുറ്റബോധം മാത്രമായി.

കപ്പല്‍ 
കണ്ടത്,
കാതില്‍, 
നാരകമുള്ള്
കോര്‍ത്ത്
കാറ്റിനെപ്പിടിച്ചത്,
കവിതയാകുവോളം
കരഞ്ഞത്,
ക(ന)നിവിലേക്ക്
നീണ്ട പാറകളിലൊന്നില്‍,
പേടിതട്ടിയനേരം
പിന്നില്‍നിന്നുവിളിച്ചത്.

അടിത്തട്ടിലൊഴുകുന്ന
പൂക്കളുടെ 
മണം പറഞ്ഞുതരാമോ?

പേടിതട്ടിയപ്പോള്‍
പിന്നില്‍നിന്ന്
വിളിച്ചതെന്തിനെന്നും..

 

എനിക്കുവേണ്ടി നനയ്ക്കുമ്പോള്‍

കുറേയായി..,

ചെടിതളിക്കാന്‍ 
തോന്നി.

രാത്രിമഴ 
തണ്ടിലുണ്ട്,
ഇളംവെയിലിലയിലും.

ചെടിക്കുവേണ്ടി- 
നനയ്ക്കണമെന്നോര്‍ത്തില്ല.

 

രാത്രി

സൂഫി,
കാറ്റില്‍ ഇലയെന്നാകുമ്പോള്‍
അവള്‍ നോക്കിനില്‍ക്കും.

തെരുവിനു കുറുകെ 
മെഴുകുതിരി വെട്ടം
കടന്നുപോയ രാവില്‍
തീര്‍ത്തിട്ടും 
തീരാത്ത 
പുസ്തകമടയ്ക്കും.

തീരത്തിരുട്ടാണിപ്പോള്‍,
തിരകളാണിലകളായി-
ളകുന്നത്.

ഉറങ്ങുവതെങ്ങെനെയവള്‍,
ഉള്ളംകയ്യില്‍
ഉലയാതൊരലയുള്ളപ്പോള്‍...

click me!