മുരീദ് ബര്‍ഗൂതി: സാധാരണ ജീവിത നിമിഷത്തെ  അസാധാരണമാക്കിയ കവി

By Vaakkulsavam Literary FestFirst Published Feb 19, 2021, 4:37 PM IST
Highlights

പ്രത്യാശയുടെ ഒലിവ് തോട്ടങ്ങള്‍. വിട പറഞ്ഞ പലസ്തീന്‍ കവി മുരീദ് ബര്‍ഗൂതിയുടെ ജീവിതം. സര്‍ജു എഴുതുന്നു

2015  -ല്‍ എമിറേറ്റ്‌സ് ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ വച്ചാണ്  കവി അനൂപ് ചന്ദ്രനൊപ്പം ബര്‍ഗൂതിയെ കണ്ടത്. അദ്ദേഹത്തിന്റെ ആത്മകഥയുടെ ഒരദ്ധ്യായം അനിത തമ്പി വിവര്‍ത്തനം ചെയ്ത് മാധ്യമം പ്രസിദ്ധീകരിച്ചത് ഞങ്ങള്‍ ഉപഹാരമായി നല്‍കി. I saw Ramallah   -യുടെ ആദ്യപേജില്‍  We should meet one day, shouldn't we എന്ന് അനിതയ്ക്കായി എഴുതി. Midnight and other poems  -ന്റെ കോപ്പിയില്‍ മകള്‍ക്കായി  ഒപ്പിട്ടു. ഒപ്പിടുമ്പോള്‍ ബര്‍ഗൂതി ചിത്രമെഴുതുകയാണെന്ന് തോന്നി. അഞ്ചു വരകളും ഒരര്‍ദ്ധചാപവും മുരീദ് എന്ന് അറബിയില്‍ നന്നേ ചെറുതായി  എഴുതിയതിനെ താങ്ങി നിര്‍ത്തിയിരിക്കുന്നു.

 

Read more: അതും നല്ലതു തന്നെ,  വിട പറഞ്ഞ പലസ്തീന്‍ കവി മുരീദ് ബര്‍ഗൂതിയുടെ കവിത

 

Your heart has stopped
yet the earth beneath you pulses
Your blood now circulates
outside the confines of your body.
You were two: you and your demands
you went out together and fought together,
only you did not come back alive.

( Mourid Barghouti- Midnight and other poems)

അവിശ്വസനീയവും സങ്കടകരവുമായ ആ വാര്‍ത്ത ഫെബ്രുവരി 14 ന് രാത്രി സ്ഥിരീകരിക്കപ്പെട്ടു. മുരീദ് ബര്‍ഗൂതി ഇനിയില്ല. അദ്ദേഹത്തിന്റെ മകനും അറബ് കവിയുമായ തമീം ബര്‍ഗൂതിയാണ് ആ വാര്‍ത്ത സ്ഥിരീകരിച്ചത്.  

പോയ നൂറ്റാണ്ടിന്റെ അവസാനത്തില്‍ അബുദാബി കള്‍ചറല്‍ ഫൗന്‍ഡേഷനിലെ ലൈബ്രറിയില്‍  പലസ്തീന്‍ കവിതകളുടെ ഒരു ഇംഗ്ലീഷ് സമാഹാരത്തിലാണ് മുരീദ് ബര്‍ഗൂതിയെ ആദ്യമായി വായിച്ചത്. 

മുഴുമിപ്പിക്കാനായില്ല. അങ്ങനെയാണ് ചില  കവിതകള്‍. വായന തടഞ്ഞ്, വിചാരങ്ങളുടെ കയത്തിലേയ്ക്ക് ഉന്തി. സാധാരണ ജീവിത നിമിഷത്തെ അസാധാരണമാക്കുന്ന കവികളുടെ ജനുസില്‍പ്പെട്ട  ഒരാളാകയാല്‍ ഇക്കാലമത്രയും ആ കവിതകളെ പിന്തുടര്‍ന്നു. കവിതയ്ക്ക് വേണ്ടെന്ന് ചിലരെങ്കിലും വിശ്വസിക്കുന്ന രാഷ്്ട്രീയം കവിതയുടെ ആന്തരിക ദീപ്തിയായി മാറുന്നതിന്റെ മാന്ത്രികതയില്‍ ഓരോ കവിതയും വിസ്മയിപ്പിച്ചു, മരണത്തെക്കുറിച്ച് എഴുതുമ്പോള്‍ പോലും.

 

ബര്‍ഗൂതി

 

രാത്രി കടങ്കഥകളുടേയും
ചോദ്യ ചിഹ്നങ്ങളുടെയും
ഒരു നഗരം.
മഴ എന്താണ് അര്‍ത്ഥമാക്കുന്നത് 
അതൊരു ശ്മശാനത്തില്‍ പെയ്യുമ്പോള്‍.

 

2015  -ല്‍ എമിറേറ്റ്‌സ് ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ വച്ചാണ്  കവി അനൂപ് ചന്ദ്രനൊപ്പം ബര്‍ഗൂതിയെ കണ്ടത്. അദ്ദേഹത്തിന്റെ ആത്മകഥയുടെ ഒരദ്ധ്യായം അനിത തമ്പി വിവര്‍ത്തനം ചെയ്ത് മാധ്യമം പ്രസിദ്ധീകരിച്ചത് ഞങ്ങള്‍ ഉപഹാരമായി നല്‍കി. I saw Ramallah   -യുടെ ആദ്യപേജില്‍  We should meet one day, shouldn't we എന്ന് അനിതയ്ക്കായി എഴുതി. Midnight and other poems  -ന്റെ കോപ്പിയില്‍ മകള്‍ക്കായി  ഒപ്പിട്ടു. ഒപ്പിടുമ്പോള്‍ ബര്‍ഗൂതി ചിത്രമെഴുതുകയാണെന്ന് തോന്നി. അഞ്ചു വരകളും ഒരര്‍ദ്ധചാപവും മുരീദ് എന്ന് അറബിയില്‍ നന്നേ ചെറുതായി  എഴുതിയതിനെ താങ്ങി നിര്‍ത്തിയിരിക്കുന്നു.

 

ബര്‍ഗൂതി അനിതാ തമ്പിയ്ക്കു വേണ്ടി എഴുതിയത്
 

ഈജിപ്ഷ്യന്‍ നോവലിസ്റ്റും  ബര്‍ഗൂതിയുടെ  ജീവിത പങ്കാളിയുമായ റദ് വ അഷൂറിന്റെ വേര്‍പാടിനെ തുടര്‍ന്നുള്ള ഒരു ജീവിത ഘട്ടമായിരുന്നെങ്കിലും കവികളില്‍ സാധാരണമല്ലാത്ത ഒരു പ്രസന്നത അദ്ദേഹത്തിലുണ്ടായിരുന്നു.

ജീവിതം ഇങ്ങനെയായിരുന്നോ വേണ്ടിയിരുന്നതെന്ന് ഒന്നല്ലെങ്കില്‍ മറ്റൊരു ഘട്ടത്തില്‍ സ്വയം ചോദിക്കാത്തവര്‍ കുറയും. എന്നാല്‍ ഈ ചോദ്യം കൂടുതല്‍ ആഴത്തില്‍ ചോദിക്കുന്നവരാണ് കവികള്‍. ജന്മസ്ഥലത്തു തന്നെയും ഒരു വെളിനാട്ടിലാണവരുടെ പാര്‍പ്പ്. ഏറ്റവും പുറത്തെ ഓര്‍ബിറ്റില്‍ അവര്‍ ജീവിതത്തെ ചുറ്റുന്നു എന്നത് വസ്തുതയാണ്. കവിയും പ്രവാസിയും ആയിരിക്കുക ഇരട്ട ഡിസ്‌പ്ലേസ്‌മെന്റ് ആണെന്ന് ബര്‍ഗൂതി പറയുന്നത് അതുകൊണ്ടാണ്. ഇരട്ട ജീവ പര്യന്തം പോലെ രണ്ടു നാടുകടത്തല്‍ ഒരുമിച്ച്.

 

ബര്‍ഗൂതിയുടെ ജീവിത പങ്കാളി റദ്‌വ അഷൂര്‍
 

1966-ല്‍ പഠനത്തിനായി ഈജിപ്റ്റിലേയ്ക്ക് പോയ അദ്ദേഹത്തിന്  1996-ലാണ് മടങ്ങാനായത്. ഈജിപ്റ്റ് , കുവേറ്റ്, ഹംഗറി, ജോര്‍ദ്ദാന്‍ ഇങ്ങനെ നിരവധി രാജ്യങ്ങളിലായി  മുപ്പതുവര്‍ഷത്തെ പ്രവാസം. യുദ്ധങ്ങളും അധിനിവേശങ്ങളും രാജ്യാന്തര ഉടമ്പടികളും  നാടു നഷ്ടമാക്കിയപ്പോഴും ബര്‍ഗൂദി നഷ്ടത്തെ വിഷാദമില്ലാതെ എഴുതി. പ്രത്യാശയുടെ ഒരു ഒലിവ് തോട്ടം നനച്ചു.

കവിതയേക്കാള്‍ വായനക്കാരുണ്ടാകും കവികളുടെ ആത്മകഥകള്‍ക്ക്. പക്ഷേ കവികളെ ഉള്‍ക്കൊള്ളാന്‍ ചിലപ്പോള്‍ രാഷ്ട്രങ്ങള്‍ക്ക് തന്നെ കഴിയാതെ വരുന്നു.

 

 ബര്‍ഗൂതി

 

ഈജിപ്റ്റില്‍ നിന്ന് ബുഡാപെസ്റ്റിലേയ്ക്ക് ബര്‍ഗൂദി നാടുകടത്തപ്പെട്ടത് അങ്ങനെയാണ്.

കൂട്ടിലെ പറവകള്‍
അനുഗ്രഹിക്കപ്പെട്ടവരാണ്
അവയ്ക്ക് കുറഞ്ഞ പക്ഷം
സ്വന്തം തടവറയുടെ 
അതിര്‍ത്തികള്‍ അറിയാം.

 

click me!