ഇത് സാമ്പത്തിക പ്രതിസന്ധിയല്ല; അതുക്കും മേലെ!

By Alaka NandaFirst Published Feb 4, 2019, 4:15 PM IST
Highlights

40 ശതമാനമാണ് ദാരിദ്ര്യത്തിന്റെ തോത്. മരുന്നില്ല, ഭക്ഷണമില്ല, ആശുപത്രികളില്‍ ചികിത്സയില്ല. വൈദ്യുതിയില്ല, കടകളില്‍ സാധനങ്ങളില്ല. അമ്മമാര്‍ കുഞ്ഞുങ്ങളെ വില്‍ക്കുന്നതും കുഞ്ഞുങ്ങള്‍ തെരുവില്‍ ജീവിക്കുന്നതും സാധാരണമായിരിക്കുന്നു. അളകനന്ദ എഴുതുന്നു

20 വര്‍ഷമായി വെനിസ്വേലയില്‍ സോഷ്യലിസ്റ്റ് ഭരണകൂടമാണ്. . 2013ല്‍ ഹ്യൂഗോ ഷാവേസിന് പകരക്കാരനായി നിക്കോളാസ് മദൂറോ ഭരണമേറ്റു. പക്ഷേ അന്നുമുതല്‍ രാജ്യം താഴോട്ടാണ്. എണ്ണയാണ് വെനിസ്വേലയുടെ പ്രധാന വരുമാന മാര്‍ഗം. എണ്ണയൊഴിച്ച് മറ്റൊന്നുമില്ല രാജ്യത്ത്. ഇറക്കുമതിയെ ആണ് ആശ്രയിക്കുന്നത്. 2014ല്‍ എണ്ണവില ഇടിഞ്ഞതോടെ ഇറക്കുമതിച്ചെലവ് ഇരട്ടിയായി. രാജ്യത്തെ കറന്‍സി ഇടിഞ്ഞു, നാണയപ്പെരുപ്പം ഒരു ലക്ഷത്തിനും മുകളിലാണ്. എല്ലാറ്റിനും കാരണം അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധങ്ങളാണെന്ന് മദൂറോ പറയുന്നു. 

വെനിസ്വേല എന്ന ലാറ്റിനമേരിക്കന്‍ രാജ്യം. 3 കോടി 24 ലക്ഷം ജനസംഖ്യ. ഇന്ന് അവരില്‍ 30 ലക്ഷം പേര്‍ നാടുവിട്ടുകഴിഞ്ഞു. സാമ്പത്തികപ്രതിസന്ധിയെന്ന വാക്കില്‍ ഒതുങ്ങാത്ത അവസ്ഥയാണ് അവിടെയിപ്പോള്‍ നിലനില്‍ക്കുന്നത്. അതിനിടയിലാണ് രാഷ്ട്രീയ അട്ടിമറികള്‍.  നേതാവ് ആര് എന്ന ചോദ്യത്തിന് ഉത്തരമില്ല ഇപ്പോള്‍ ജനത്തിനും.

20 വര്‍ഷമായി വെനിസ്വേലയില്‍ സോഷ്യലിസ്റ്റ് ഭരണകൂടമണ്. 2013ല്‍ ഹ്യൂഗോ ഷാവേസിന് പകരക്കാരനായി നിക്കോളാസ് മദൂറോ ഭരണമേറ്റു. പക്ഷേ അന്നുമുതല്‍ രാജ്യം താഴോട്ടാണ്. എണ്ണയാണ് വെനിസ്വേലയുടെ പ്രധാന വരുമാന മാര്‍ഗം. എണ്ണയൊഴിച്ച് മറ്റൊന്നുമില്ല രാജ്യത്ത്. ഇറക്കുമതിയെ ആണ് ആശ്രയിക്കുന്നത്. 2014ല്‍ എണ്ണവില ഇടിഞ്ഞതോടെ ഇറക്കുമതിച്ചെലവ് ഇരട്ടിയായി. രാജ്യത്തെ കറന്‍സി ഇടിഞ്ഞു, നാണയപ്പെരുപ്പം ഒരു ലക്ഷത്തിനും മുകളിലാണ്. എല്ലാറ്റിനും കാരണം അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധങ്ങളാണെന്ന് മദൂറോ പറയുന്നു. 

40 ശതമാനമാണ് ദാരിദ്ര്യത്തിന്റെ തോത്. മരുന്നില്ല, ഭക്ഷണമില്ല, ആശുപത്രികളില്‍ ചികിത്സയില്ല. വൈദ്യുതിയില്ല, കടകളില്‍ സാധനങ്ങളില്ല. അമ്മമാര്‍ കുഞ്ഞുങ്ങളെ വില്‍ക്കുന്നതും കുഞ്ഞുങ്ങള്‍ തെരുവില്‍ ജീവിക്കുന്നതും സാധാരണമായിരിക്കുന്നു രാജ്യത്ത്. മൂല്യം മാറ്റി പുതിയ കറന്‍സി ഇറക്കി സര്‍ക്കാര്‍, മിനിമം വേതനം കൂട്ടി . 2018നുശേഷം  അറുപത് ശതമാനം കൂടിയ വേതനം കൊടുക്കാന്‍ വഴിയില്ലാതെ കുഴങ്ങുകയാണ് തൊഴിലുടമകള്‍. ലോകത്തെ ഏറ്റവും വലിയ മാനുഷികപ്രതിസന്ധിയാണ് രാജ്യത്തെന്ന് പറയുന്നു ഐക്യരാഷ്ട്ര സംഘടന. 

മദൂറോയെ പഴിക്കുന്നു കുറേപ്പേര്‍. പക്ഷേ എല്ലാവരുമില്ല. 2019ന്റെ തുടക്കത്തില്‍ മദൂറോ തന്നെ രണ്ടാമൂഴക്കാരനായി അധികാരമേറ്റു. അതിനെച്ചൊല്ലിയാണിപ്പോഴത്തെ കലാപം. 

അമ്മമാര്‍ കുഞ്ഞുങ്ങളെ വില്‍ക്കുന്നതും കുഞ്ഞുങ്ങള്‍ തെരുവില്‍ ജീവിക്കുന്നതും സാധാരണമായി

തെരഞ്ഞെടുപ്പ് പ്രതിപക്ഷം ബഹിഷ്‌കരിച്ചിരുന്നു. ദേശീയ അസംബ്ലി പ്രതിപക്ഷ നിയന്ത്രണത്തിലാണ്. പ്രതിപക്ഷനേതാവ് യുവാന്‍ ഗ്വെയ്‌ദോ മദൂറോയുടെ വിജയത്തെ ചോദ്യംചെയ്തു, ഇടക്കാലപ്രസിഡന്റായി സ്വയം  പ്രഖ്യാപിക്കുകയും ചെയ്തു.  ലിയോപോള്‍ഡോ ലോപ്പസ് എന്ന ജനപ്രിയ പ്രതിപക്ഷനേതാവിന്റെ പ്രിയപ്പെട്ട ശിഷ്യനാണ് മദൂറോയ്‌ക്കെതിരായി യുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന യുവാന്‍ ഗ്യയ്‌ഡോ. വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് ഷാവേസിനെതിരായി പ്രക്ഷോഭം നയിച്ചിട്ടുണ്ട് ഗ്യയ്‌ഡോ.

ഗ്വയ്‌ഡോ നയിച്ച പ്രതിപക്ഷ റാലിയില്‍ പതിനായിരങ്ങളാണ് അണിനിരന്നത്. ഭരണഘടന അനുസരിച്ച് തനിക്ക് അധികാരമേല്‍ക്കാമെന്നും സൈന്യം മദൂറോയ്‌ക്കെതിരായി അണിനിരക്കണമെന്നുമാണ്  ഗ്യയ്‌ഡോയുടെ ആഹ്വാനം. പ്രഖ്യാപനം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് യുവാന്‍ ഗ്യയ്‌ഡോയെ അംഗീകരിച്ചു. മദൂറോ തുടര്‍ന്നാല്‍ ഉപരോധങ്ങള്‍ കൂട്ടുമെന്ന് മുന്നറിയിപ്പും നല്‍കി. വെനിസ്വേലയില്‍ നിന്നുള്ള സ്വര്‍ണ ഇറക്കുമതി നിര്‍ത്താന്‍ തുര്‍ക്കിയോടാവശ്യപ്പെടുകയും ചെയ്തു അമേരിക്ക.

മദൂറോയുടെ ഏകാധിപത്യ പ്രവണതയ്‌ക്കെതിരെയാണ് പ്രതിപക്ഷത്തിന്റെ പ്രതിഷേധം. 
                                            
എന്തായാലും സ്ഥാനമൊഴിയില്ല എന്നാണ് മദൂറോയുടെ നിലപാട്. പക്ഷേ കാര്യങ്ങള്‍ അത്ര എളുപ്പമല്ല, മദൂറോയുടെ ഏകാധിപത്യ പ്രവണതയ്‌ക്കെതിരെയാണ് പ്രതിപക്ഷത്തിന്റെ പ്രതിഷേധം. 

പ്രതിപക്ഷത്തിന് ഭൂരിപക്ഷമുള്ള ദേശീയ അസംബ്ലിയെ പ്രതിരോധിക്കാന്‍ ഭരണഘടനാ അസംബ്ലി രൂപീകരിച്ച മദൂറോ അതില്‍ സ്വന്തം അനുയായികളെ നിറച്ചു, അവരുടെ തീരുമാനങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. ദേശീയ അസംബ്ലിയുടെ തീരുമാനങ്ങള്‍ സര്‍ക്കാര്‍ കണക്കിലെടുക്കാറേയില്ല. ഇതും പ്രതിഷേധം കടുക്കാന്‍ ഒരു കാരണമാണ്.

സാധാരണ ഇത്തരം ആഭ്യന്തര വടംവലികള്‍ക്ക് ഒരു മറുപുറമുണ്ടാവാറുണ്ട്.  ശരിക്കുള്ള വടംവലി മറ്റുചിലര്‍ തമ്മിലായിരിക്കും. സൈനികമേധാവികള്‍, വ്യവസായികളടങ്ങുന്ന പൗരപ്രമാണികള്‍, വിദേശസര്‍ക്കാരുകള്‍ ഇവരൊക്കെയാവാം അതിലെ കളിക്കാര്‍. ശക്തികൂടിയവര്‍ കളം പിടിച്ചടക്കും.  സംഘര്‍ഷം എങ്ങനെ അവസാനിപ്പിക്കണമെന്ന് അവര്‍ തീരുമാനിക്കും. അതില്‍ സൈന്യത്തിന്റെ ചായ്‌വ് നിര്‍ണായകമാണ്. അവരുടെ പിന്തുണയുണ്ടെങ്കില്‍ ഭരണാധികാരിയെ പുറത്താക്കാന്‍ അത്ര എളുപ്പമല്ല.

വെനിസ്വേലയില്‍  ഈ വടംവലിക്കും തല്‍കാലം ഇടം കുറവാണ്. സൈന്യത്തെ കൈയിലെടുക്കാന്‍ പലവഴികള്‍ നോക്കി ഗ്വയ്‌ഡോ. അമേരിക്കന്‍ പത്രത്തിലൂടെയുള്ള പ്രഖ്യാപനവും അഭ്യര്‍ത്ഥനയും അടക്കം.പക്ഷേ മദൂറോ നല്‍കിയെന്ന പറയപ്പെടുന്ന വരുമാനവഴികള്‍ നഷ്ടമാകുമെന്ന ഭയം കാരണമാകാം സൈന്യം മദൂറോയെ തള്ളിപ്പറയുന്നില്ല. മാത്രമല്ല, തല്‍പരകക്ഷികളായ വിദേശസര്‍ക്കാരുകള്‍ അമേരിക്കയും റഷ്യയുമാണ്. അവര്‍ രണ്ട് ധ്രുവങ്ങളിലാണ്. അമേരിക്കയും ഒരു പറ്റം ലാറ്റിനമേരിക്കന്‍ രാജ്യങ്ങളും ഗ്വയ്‌ഡോയ്ക്ക് പിന്തുണ അറിയിച്ചപ്പോള്‍ മറുവശത്ത് റഷ്യയും ക്യൂബയും മദൂറോയെ പിന്തുണയ്ക്കുന്നു.

പൗരപ്രമാണികള്‍ക്ക് മദൂറോയോ ഗ്വയ്‌ഡോയോ എന്ന് തീരുമാനിക്കാനായിട്ടില്ല. അതുകൊണ്ട് വെനിസ്വേലയെ ആര്‍ക്ക് കൈമാറണമെന്ന് അധികാരത്തിന്റെ ഇടനാഴികളിലെ ചതുരംഗക്കളിക്കാര്‍ക്കും ഇനിയും തീരുമാനിക്കാനായിട്ടില്ല . 

click me!