'ഞാന്‍ തയ്യാറാണ്, എനിക്ക് എത്ര പൈസ കിട്ടും' എന്ന് പരസ്യമായി ചോദിക്കുന്ന സ്ത്രീകള്‍!

By Speak UpFirst Published Oct 26, 2022, 4:39 PM IST
Highlights

'ഞാന്‍ തയ്യാറാണ്, എനിക്ക് എത്ര പൈസ കിട്ടും? എന്നെ കോണ്‍ടാക്ട് ചെയ്യുമോ?' തുടങ്ങി, എന്തുകൊണ്ട് അവര്‍ തയ്യാറാകുന്നു എന്ന് വരെ അവര്‍ പബ്ലിക്ക് ആയി പറയുന്നു. 

യാതൊരുവിധ അതോറിറ്റിയുടേയും മുഖേനയല്ലാതെ സോഷ്യല്‍ മീഡിയകളിലൂടെ നമ്പറുകള്‍ പരസ്യപ്പെടുത്തുന്നതും ആവശ്യത്തിന്റെ തോത് പ്രസിദ്ധപ്പെടുത്തുന്നതുമെല്ലാം ഇനി വരാന്‍ പോകുന്ന ചതിക്കുഴിയിലേക്കുള്ള വഴിയാണ്. അത്തരത്തില്‍ താല്പര്യമുള്ളവര്‍ ഹോസ്പിറ്റലുകളേയോ ബന്ധപ്പെട്ട അധികൃതരേയോ വിവരങ്ങള്‍ അറിയ്ക്കാതെ നടത്തുന്ന ഡയറക്ട് ഡീലിംഗ്‌സുകള്‍ എല്ലാം അപകടത്തിലേയ്ക്കാണ്.

 

 

വാടക ഗര്‍ഭധാരണം എന്ന പദത്തിനേക്കാള്‍ ഇന്ന് അറിയപ്പെടുന്നത് സറോഗസിയെന്ന ഇംഗ്ലീഷ് പദമാണ്. അതിനു കാരണം മറ്റൊന്നുമല്ല, സെലിബ്രിറ്റീസിന്റെ ഇടയിലൂടെയാണ് സറോഗസി സമൂഹത്തില്‍ സംസാര വിഷയം ആയതും ശ്രദ്ധ പിടിച്ചു പറ്റുന്നതും.

ഈ വിഷയത്തില്‍ ഒരുപാട് ലേഖനങ്ങള്‍ വന്നതാണ്. അതുകൊണ്ടു തന്നെ നല്ലൊരു വിഭാഗത്തിനും ഇതിനെക്കുറിച്ച് അറിവും കാണും. എന്നെ ഏറെ ചിന്തിപ്പിച്ചത് ഇതിന്റെ വാദ പ്രതിവാദങ്ങളോ ടെക്‌നിക്കല്‍ ഡിറ്റെയ്ല്‍സോ ഒന്നുമല്ല. മറിച്ച് ഇത്തരത്തിലുള്ള വീഡിയോകള്‍ക്ക് താഴെ വരുന്ന സ്ത്രീകളുടെ കമന്റ് ആണ്.

'ഞാന്‍ തയ്യാറാണ്, എനിക്ക് എത്ര പൈസ കിട്ടും? എന്നെ കോണ്‍ടാക്ട് ചെയ്യുമോ?' തുടങ്ങി, എന്തുകൊണ്ട് അവര്‍ തയ്യാറാകുന്നു എന്ന് വരെ അവര്‍ പബ്ലിക്ക് ആയി പറയുന്നു. പൈസയ്ക്ക് അത്യാവശ്യം ഉണ്ട്, സാമ്പത്തികം മോശമാണ്, എന്നിങ്ങനെയുള്ള സ്ത്രീകളുടെ കമന്റുകള്‍ക്ക് നല്ലെ ലൈക്കും കമന്റ് റിപ്ലെയുമാണ്. ഇതൊരു പാരലല്‍ തൊഴില്‍ ആയി ആളുകള്‍ കാണുവാന്‍ തുടങ്ങിയിരിക്കുന്നു. ഇതത്ര ആരോഗ്യപരമായ സമീപനമാണോ എന്നതിനെ കുറിച്ച് എനിക്ക് വലിയ പിടിയില്ല.

ചില കമന്റുകളില്‍ പബ്ലിക് ആയി തന്നെ ഡീലും ഉറപ്പിയ്ക്കുന്നു. മൊബൈല്‍ നമ്പറുകള്‍ ഷെയര്‍ ചെയ്തു കൊണ്ട് ചില സ്ത്രീകള്‍ പ്രതികരിയ്ക്കുന്നു.

ഒമ്പത് മാസങ്ങള്‍ കൊണ്ട് ലക്ഷങ്ങള്‍ സമ്പാദിക്കുക എന്നത് നിസ്സാര കാര്യമല്ല. മുതല്‍ മുടക്കില്ല, യാതൊരു നഷ്ടവും ഇല്ല എന്നതാണോ സ്ത്രീകളെ ഇതിലേക്ക് ആകര്‍ഷിക്കുന്നത്? നിയമം അംഗീകരിച്ച ഒരു കാര്യത്തിനെ ഉപയോഗപ്പെടുത്തി ചുരുങ്ങിയ കാലയളവില്‍ പൈസ ഉണ്ടാക്കാന്‍ പറ്റുന്ന ഒന്നായി ഇതിനെ കാണുന്നു എന്നതാണ് ഞാന്‍ മനസിലാക്കിയത്. ഇത്തരത്തില്‍ ഗര്‍ഭധാരണത്തിന് തയ്യാറാകുന്നവരുടെ ഭര്‍ത്താവിന്റെ സമ്മതപത്രവും ഹോസ്പിറ്റല്‍ ചോദിക്കുമെന്നതിനാല്‍ ഇതിന് വീട്ടില്‍ നിന്നും കിട്ടുന്ന പിന്തുണയോ അല്ലെങ്കില്‍ സമ്മര്‍ദ്ദമോ പിന്നാമ്പുറങ്ങളിലുണ്ടെന്ന് മനസിലാക്കാം.

എന്തു തന്നെയായാലും യാതൊരുവിധ അതോറിറ്റിയുടേയും മുഖേനയല്ലാതെ സോഷ്യല്‍ മീഡിയകളിലൂടെ നമ്പറുകള്‍ പരസ്യപ്പെടുത്തുന്നതും ആവശ്യത്തിന്റെ തോത് പ്രസിദ്ധപ്പെടുത്തുന്നതുമെല്ലാം ഇനി വരാന്‍ പോകുന്ന ചതിക്കുഴിയിലേക്കുള്ള വഴിയാണ്. അത്തരത്തില്‍ താല്പര്യമുള്ളവര്‍ ഹോസ്പിറ്റലുകളേയോ ബന്ധപ്പെട്ട അധികൃതരേയോ വിവരങ്ങള്‍ അറിയ്ക്കാതെ നടത്തുന്ന ഡയറക്ട് ഡീലിംഗ്‌സുകള്‍ എല്ലാം അപകടത്തിലേയ്ക്കാണ്.

ക്രിമിനല്‍ ചിന്താഗതികള്‍ വളര്‍ന്ന് പന്തലിച്ച് നരബലിയും നരഹത്യയും നരഭോജനവും വരെയെത്തിയ നാട്ടില്‍ ഇതെല്ലാം മറ്റൊരു ചതിയിലേയ്ക്കുളള നൂല്‍ പാലം മാത്രമാവാനാണ് സാദ്ധ്യത. 

click me!