WEB SPECIAL
ദേശാന്തരത്തില്‍ സൂനജ
യെല്ലോ സ്റ്റോണ്‍ നാഷണല്‍ പാര്‍ക്കിലേക്ക് യാത്രപോവാം എന്ന് ഞങ്ങള്‍ കുറെ കൂട്ടുകാര്‍ പദ്ധതിയിടുമ്പോള്‍ ഞാനത്ര താല്പര്യം കാണിച്ചില്ല. കുറെ മൃഗങ്ങളുടെ സൈ്വര്യവിഹാരം കാണാം എന്നല്ലാതെ അതില്‍ വലിയ പുതുമ ഒന്നുമുണ്ടാവില്ല എന്നായിരുന്നു വിചാരം. അതുകൊണ്ടുതന്നെ സാധാരണ ചെയ്യാറുള്ളതുപോലെ ഗൂഗിള്‍ ചെയ്തു നോക്കിയതുമില്ല.
അങ്ങനെ ആ ദിവസം വന്നെത്തി. മൂന്ന് കുടുംബങ്ങളിലെ ആറു മുതിര്‍ന്നവരും അഞ്ചുകുട്ടികളും അടങ്ങുന്ന സംഘം ഒരു വാനില്‍ യാത്ര തിരിച്ചു. സിയാറ്റിലില്‍ നിന്നും പതിനാറ് മണിക്കൂര്‍ യാത്രയുണ്ട്. അതുകൊണ്ട് അഞ്ചും ഒന്‍പതും മണിക്കൂറുകളാക്കി തിരിച്ച് രണ്ടു ദിവസങ്ങള്‍ കൊണ്ട് ഞങ്ങള്‍ അവിടേക്ക് പോകാന്‍ തീരുമാനിച്ചു.
റോഡിനിരുവശവും പരന്നുകിടക്കുന്ന കൃഷിയിടങ്ങള്‍, താഴ്വരകളില്‍ വിഹാരം നടത്തുന്ന പശുക്കള്‍, മാനുകള്‍, കുതിരകള്‍. അങ്ങുദൂരെ മലനിരകള്‍. കണ്ണെത്താദൂരത്തോളം പൈന്‍ മരങ്ങള്‍. വിന്‍ഡോസിന്റെ വാള്‍പേപ്പര്‍ പോലത്തെ കാഴ്ചകള്‍. ക്യാമറക്കണ്ണുകള്‍ക്കുപോലും പരിമിതി ഉണ്ടെന്ന് തോന്നിപ്പോയി. ഫോണില്‍ ഒപ്പിയെടുത്ത് നോക്കുമ്പോള്‍ നേരില്‍ കാണുന്ന സൗന്ദര്യം വന്നില്ലെന്ന് നിരാശപ്പെട്ടു.
അങ്ങനെ ലക്ഷ്യസ്ഥാനത്തെത്തി. മുറി തുറന്നിറങ്ങിയാല്‍ മുന്നില്‍ വലിയ തടാകം. അതിനുമപ്പുറത്ത് പച്ചപുതച്ച താഴ്വരകള്‍. കുന്നിനുപിന്നില്‍ മറഞ്ഞുനിന്ന് തടാകത്തിന്റെ ഒരു വശത്തുമാത്രം പൊന്‍തിളക്കം ചാര്‍ത്തുന്ന അസ്തമയസൂര്യന്‍. തണുത്ത കാറ്റ്.. എത്ര നേരമാണാവോ അങ്ങനെ നോക്കി നിന്നത്!
കയ്യില്‍ കരുതിയ ഭക്ഷണം അത്താഴമാക്കി ഉറങ്ങാന്‍ കിടന്നു. രാവിലെ നേരത്തെയുണര്‍ന്നു പുറപ്പെട്ടു. യെല്ലോ സ്റ്റോണ്‍ നാഷണല്‍ പാര്‍ക്ക് വ്യോമിങ്, ഐഡഹോ, മൊണ്ടാന എന്നീ സ്‌റ്റേറ്റുകളിലായി ഏതാണ്ട് 3500 ചതുരശ്ര മൈല്‍ വിസ്തീര്‍ണത്തില്‍ പരന്നുകിടക്കുന്ന ഒരു വിനോദസഞ്ചാരകേന്ദ്രമാണ്. അവിടെ ചെന്നപ്പോള്‍ മാത്രമാണ് കാട്ടുപോത്തും മാനും കരടിയും ചെന്നായും മ്ലാവും വിഹരിക്കുന്ന നിബിഡവനങ്ങള്‍ മാത്രമല്ല, പ്രകൃതിയുടെ വികൃതിയുടെ അനന്തരഫലമായ വിസ്മയക്കാഴ്ചകള്‍ ഒരുക്കിയിരിക്കുന്ന സ്ഥലമാണെന്ന് മനസിലായത്.
എത്രയോ വര്‍ഷങ്ങള്‍ക്ക് മുമ്പ് അഗ്‌നിപര്‍വതവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ ഉഷ്ണജലസ്രോതസുകള്‍, വാതകങ്ങള്‍ വമിക്കുന്ന പര്‍വതങ്ങള്‍, പല നിറത്തില്‍ ഉള്ള ചുടുനീരുറവകള്‍, മലയിടുക്കുകളില്‍ കൂടെ പാഞ്ഞൊഴുകുന്ന വെള്ളച്ചാട്ടങ്ങള്‍ തുടങ്ങി ഒരുപാട് കാഴ്ചകള്‍ നമ്മളെ കാത്തിരിക്കുന്നുണ്ടായിരുന്നു അവിടെ.
യെല്ലോ സ്‌റ്റേണ്‍ നാഷണല്‍ പാര്‍ക്കില്‍ പ്രവേശനപാസ് വാങ്ങി കയറുമ്പോള്‍ തന്നെ ശുഭയാത്ര ആശംസിച്ചുകൊണ്ട് അവര്‍ തരുന്ന ബ്രോഷറില്‍ വലിയ മാപ്പുണ്ട്. ആ വഴിയേ പോയാല്‍ ഒന്നൊന്നായി നമുക്ക് കണ്ടിറങ്ങാം.
മുന്‍കൂട്ടി തീരുമാനിച്ചിരുന്നതുപോലെ ഞങ്ങള്‍ ആദ്യം പോയത് നോറിസ് ഗെയ്‌സര്‍ ബേസിന്‍ എന്ന പോയിന്റിലേക്കായിരുന്നു. ഭൂമിയില്‍ നിന്നും പുക വമിക്കുന്നതാണ് ആദ്യം ചെന്നപ്പോള്‍ കാണാന്‍ കഴിഞ്ഞത്. ചൂടുനീരുറവകള്‍ ആയിരുന്നു അവ. അവിടം ചുറ്റിക്കാണാന്‍ തടികൊണ്ടുള്ള നടപ്പാത ഉണ്ടാക്കിയിട്ടുണ്ട്. അതുവഴി നടന്നുകയറുംതോറും ഭൗമതാപത്തിന്റെ പല നിറഭേദങ്ങള്‍ കാണാം. അഗ്‌നിപര്‍വതം കഴിഞ്ഞു ഉറഞ്ഞുകൂടിയ വെള്ളയും ഓറഞ്ചും നിറത്തിലുള്ള പാറ പോലത്തെ വസ്തുക്കള്‍ കാണാം. അതിലൂടെ വളരെ ചൂടുള്ള വെള്ളമാണ് ഒഴുകി ഇറങ്ങുന്നത് എന്ന് മനസിലാക്കിയതുകൊണ്ടുതന്നെ തൊട്ടു പരീക്ഷിക്കാന്‍ പോയില്ല. ഏറ്റവും ചൂടുള്ള ഉറവയാണത്രെ അത്. അവിടെ തന്നെ വേറെയും പല പേരിലുള്ള നീരുറവകള്‍ കാണാനായി.
ഉച്ചഭക്ഷണത്തിനുശേഷമാണ് അടുത്ത ഇടത്തേക്ക് തിരിച്ചത്. മാമത്ത് ഹോട്ട് സ്പ്രിങ്‌സ് എന്നാണ് പേര്. അവിടെയും ഈ ഉഷ്ണജലസ്രോതസുകള്‍ തന്നെയാണ്. വലിയ വെളുത്ത പാറക്കെട്ടുകള്‍ പോലെ. അവിടെ നിന്നും ഒഴുകിയിറങ്ങുന്ന നീരുറവകള്‍. ഛായാചിത്രം പോലെ മനോഹരമായിരുന്നു ആ കാഴ്ച. ഒരു വലിയ കോട്ട പോലെ തോന്നും ദൂരെ നിന്ന് നോക്കിയാല്‍. അവിടെ പൊരിവെയിലിലും തണലില്‍ തണുത്ത കാറ്റ് നമ്മെ പൊതിയും. അതുകൊണ്ട് രണ്ടര മൈലോളം നടന്നു കണ്ടത് അത്രയ്ക്ക് ക്ഷീണമുണ്ടാക്കിയില്ല.
ഈ നാഷണല്‍ പാര്‍ക്കിന്റെ ഉള്ളില്‍ പലയിടത്തായി ചെറുതും വലുതുമായ നീരുറവകള്‍ ഉണ്ട്. അവയെല്ലാം കണ്ടു തിരിച്ചുള്ള വഴി ലാമര്‍ വാലി വഴിയാണ്. കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന കുന്നുകളും താഴ്വരകളും. അവിടെ നേരത്തെ പറഞ്ഞതുപോലെ കാട്ടുപോത്ത്, , കരടി, ചെന്നായ, മാന്‍ ഇവയെല്ലാം ഉണ്ട്. യാത്രയില്‍ പലയിടത്തായി കാട്ടുപോത്തുകളെയാണ് കൂടുതല്‍ കണ്ടത്. കരടിയെ കാണാതെ പോവേണ്ടി വരുമെന്ന് നിരാശപ്പെട്ടു വരുന്നവഴി ദാ നില്‍ക്കുന്നു ഒരു കരടിക്കുട്ടന്‍. ഏതെങ്കിലും ഒരു മൃഗത്തെക്കണ്ടാല്‍ മതി ഇവിടുള്ളവര്‍ വണ്ടി സ്ലോ ചെയ്ത് ട്രാഫിക് ജാം ഉണ്ടാക്കും. അങ്ങനെ കുഞ്ഞിന് പാലുകൊടുക്കുന്ന കടമാനിനെ പോലും വെറുതെ വിടാതെ പാപ്പരാസികളായി സഞ്ചാരികള്‍. പിന്നെ അവര്‍ക്കിതൊക്കെ ശീലമായതുകൊണ്ടാവാം തുറിച്ചു നോക്കരുതെന്ന് ഹാഷ് ടാഗിട്ടില്ല.
ആ യാത്രയിലെ അവസാനത്തെ ലക്ഷ്യസ്ഥാനം അപ്പര്‍ ഫാള്‍സ് എന്നുപേരുള്ള വെള്ളച്ചാട്ടമായിരുന്നു. അത്രയും ശക്തിയോടെ വെള്ളം കുതിച്ചുവരുന്നത് തൊട്ടരികില്‍ നിന്ന് കണ്ടത് അതാദ്യമായിട്ടായിരുന്നു. മലയിടുക്കുകളില്‍ അതിശക്തമായി കുതിച്ചൊഴുകുന്ന വെള്ളം കണ്ടു നില്‍ക്കുമ്പോള്‍ വല്ലാത്തൊരു തോന്നലുണ്ടാകും അതിലേക്ക് ചാടാന്‍. അത്രക്ക് മനോഹരമായി നമ്മളെ വലിച്ചടുപ്പിക്കും അത്.
അങ്ങനെ ആ ദിവസം ഞങ്ങള്‍ കൂടണഞ്ഞു. കയ്യില്‍ കരുതിയ ഭക്ഷണം ചൂടാക്കി കഴിച്ചും അവധിക്കാലത്ത് വൈകിട്ട് വീട്ടില്‍ കേറാന്‍ മടി കാണിക്കുന്ന കൊച്ചുകുട്ടിയെ പോലെ പത്തുമണി വരെയും കായലില്‍ കളിച്ചു നില്‍ക്കുന്ന സൂര്യനെ കണ്ടും ഞങ്ങള്‍ ഉറങ്ങാന്‍ കിടന്നു.
കാഴ്ചകളുടെ രണ്ടാം ദിവസം വീണ്ടും പതിവുപോലെ പ്രാതലിനുശേഷം ഇറങ്ങി.
ഇന്നാണ് ജീവിതത്തില്‍ ആദ്യമായി ഭൂമി നമുക്കൊരുക്കിയ ഫൗണ്ടന്‍ കണ്ടത്. ഇതിന്റെ പേര് ഓള്‍ഡ് ഫെയിത്ത്ഫുള്‍ എന്നാണ്. ഒരു പ്രത്യേക ഇടവേളയിട്ട് ഉയരത്തില്‍ പൊങ്ങി വരുന്ന ചുടുനീരുറവ! ഞങ്ങള്‍ ചെല്ലുമ്പോള്‍ പത്തു നിമിഷത്തിനുള്ളില്‍ അതു വരുമെന്നായിരുന്നു അറിയാന്‍ കഴിഞ്ഞത്. ഒരു വലിയ മൈതാനം പോലെയൊരിടത്ത് നടുവില്‍ പുക വമിക്കുന്നൊരു കുഴി. അവിടേക്കാണ് എല്ലാരും നോക്കിയിരിക്കുന്നത്. പുകയുടെ അളവ് കൂടിയും കുറഞ്ഞുമിരിക്കുന്നു. ചുറ്റിനും ഒരുപാടാളുകള്‍ കൂടിയിട്ടുണ്ട്.അങ്ങനെ കാത്തുകാത്തിരുന്ന് ആ മായക്കാഴ്ച കാണായി. വെള്ളം ആകാശത്തോളം ഉയരത്തില്‍ ഉയര്‍ന്നുപൊങ്ങി ഒരു മൂന്നു മിനിട്ടോളം ഉണ്ടായിരുന്നു എന്ന് തോന്നുന്നു. ഇനി അടുത്ത മുപ്പതാം മിനുറ്റില്‍ വരും എന്ന് കേട്ട് ഞങ്ങള്‍ അടുത്ത ലക്ഷ്യസ്്ഥാനത്തേക്ക് തിരിച്ചു.
പലതരത്തിലുള്ള ചുടുനീരുറവകള്‍ കണ്ടെങ്കിലും ഇനിയുള്ളതായിരുന്നു ഏറ്റവും മികച്ചത് എന്നുവേണമെങ്കില്‍ പറയാം. അതാണ് ഗ്രാന്‍ഡ് പ്രിസ്മാറ്റിക് ഗെയ്‌സര്‍. പേര് കേള്‍ക്കുമ്പോള്‍ തന്നെ ഊഹിച്ചേക്കാം. മഴവില്ലഴകില്‍ നീരുറവ! അതിനെ ചുറ്റിനടന്ന് കാണാനുള്ള സൗകര്യമുണ്ട്. ഒരു കുന്നിനുമുകളില്‍ നിന്നും കാണാം. ആദ്യം കാണുന്നത് നീല നിറമാണ്. പിന്നെ ഓറഞ്ച്, ചുവപ്പ് അങ്ങനെ മഴവില്‍ നിറങ്ങള്‍ ചുറ്റിലുമായി ഒരു കുളം. ഹോട്ട് സ്പ്രിങ് തന്നെയാണ് അതും. ആവി പറക്കുന്നുണ്ട്. അതൊരു വിസ്മയം തന്നെയായിരുന്നു. എത്ര നോക്കിനിന്നാലും മതിവരില്ല.
സമയം പോയതുകൊണ്ട് അടുത്ത സ്ഥലത്തേക്ക് തിരിച്ചു. ലോവര്‍ ഫാള്‍സ് ആയിരുന്നു അത്. ഇവിടെ എത്തിയപ്പോഴാണ് എന്തുകൊണ്ടാണ് ഈ സ്ഥലത്തിന് ആ പേര് വന്നത് എന്ന് മനസിലായത്. മഞ്ഞനിറത്തിലുള്ള വലിയ പാറകളും ആ മലയിടുക്കിലൂടെ പാഞ്ഞൊഴുകി വരുന്ന വെള്ളച്ചാട്ടവുമാണ് ലോവര്‍ ഫാള്‍സിന്റെ പ്രത്യേകത. നോക്കിനോക്കി നിന്നുപോവുന്ന സൗന്ദര്യം.
പിന്നെയും ചെറുതും വലുതുമായ ചുടുനീരുറവകള്‍ കണ്ട് യെല്ലോ സ്റ്റോണിനോട് ഞങ്ങള്‍ വിട പറഞ്ഞു. പ്രകൃതിയെ ഒട്ടും ഉപദ്രവിക്കാതെ, എന്നാല്‍ എല്ലാം കാണാനും ആസ്വദിക്കാനും പാകത്തിന് ഭംഗിയായി രൂപീകരിച്ചിരിക്കുന്നത് പകര്‍ത്താവുന്ന പാഠമാണ്. പ്ലാസ്റ്റിക്കോ മറ്റു മാലിന്യങ്ങളോ എവിടെയും കാണാന്‍ കഴിഞ്ഞില്ല. കാടും മേടും എല്ലാം അതേ സൗന്ദര്യത്തോടെ പവിത്രതയോടെ അവിടെ നിലകൊള്ളുന്നു.