ഹൃദയം പൂമ്പൊയ്കയായി.. ഹംസങ്ങൾ സ്വപ്നങ്ങളായി...

By My beloved SongFirst Published Jan 25, 2019, 6:17 PM IST
Highlights

പ്രണയഗാനങ്ങളില്ലാം തന്നെ പ്രകൃതിയുണ്ട്; സൂര്യനും ചന്ദ്രനും താരാഗണങ്ങളും ഉണ്ട്; ഋതുക്കളും അവയുടെ നിറഭേദങ്ങളും ഉണ്ട്.  എ.റ്റി.ഉമ്മറും ബിച്ചുതിരുമലയും ചേർന്നൊരുക്കി ആസ്വാദക ഹൃദയങ്ങളുടെ 'അംഗീകാരം' നേടിയ ഈ ഗാനം എനിക്ക് പ്രിയതരമാകുന്നതും ഈ ഇമേജറികളുടെ സൂഷ്മമായ ആവിഷ്‌കാരം കൊണ്ടാണ്. 

'എന്റെ പാട്ട്: അത്തരമൊരു പാട്ട് ആരുടെ ഉള്ളിലാണില്ലാത്തത്. എവിടെനിന്നോ വന്ന് ഉള്ളില്‍ കൂടുകൂട്ടിയൊരു പാട്ട്. പ്രണയത്തിന്റെ, സൗഹൃദത്തിന്റെ, വിരഹത്തിന്റെ, മരണത്തിന്റെ, ആനന്ദത്തിന്റെ, വിഷാദത്തിന്റെ തീയും പുകയുമുള്ള പാട്ടോര്‍മ്മകള്‍. എഴുതാമോ, ആ പാട്ടിനെക്കുറിച്ച്. ആ പാട്ട് എങ്ങനെ ഉള്ളില്‍ വേരാഴ്ത്തിയെന്ന്. കുറിപ്പ് ഒരു ഫോട്ടോ സഹിതം submissions@asianetnews.in എന്ന മെയില്‍ ഐഡിയില്‍ അയക്കൂ. പേര് പൂര്‍ണമായി മലയാളത്തില്‍ എഴുതണേ... സബ് ജക്ട് ലൈനില്‍ 'എന്റെ പാട്ട്' എന്നെഴുതാനും മറക്കരുത്

വിളളൽ വീണ മൺചുമരുകൾക്ക് താഴെ ഭയവിഹ്വലതയോടെ ഉറക്കം പ്രതീക്ഷിച്ചു കിടന്ന രാത്രികൾ. മുറികളിലാകെ നിരത്തി വെച്ച പാത്രങ്ങളിൽ തകർത്തു പെയ്യുന്ന മഴയെ പ്രതിരോധിച്ച വ൪ഷകാലം. പ്രകൃതി ഒരു ഭീതിപ്പെടുത്തുന്ന ഓർമയായി മാറിയ ബാല്യം. പിന്നെ, എപ്പോഴോ പ്രകൃതിയും ഋതുഭേദങ്ങളും ഗൃഹാതുരമായ അനുഭവമായി തീരുന്നു. സ്‌കൂൾ തലം വിട്ട് കലാലയത്തിൻറെ സ്വതന്ത്രാന്തരീക്ഷത്തിലേക്ക് കൗമാരം ചേക്കേറിയപ്പോൾ, പുഴയും പുലർമഞ്ഞും പൂനിലാവും പുതുമഴയും പാതിമറഞ്ഞ സന്ധ്യകളും സിനിമാഗാനങ്ങളിൽ കാല്പനിക ബിംബങ്ങളായി നിറയുന്നത് കണ്ടും കേട്ടും ഏറ്റുമൂളിയും മനസിലാവാഹിച്ചു. അങ്ങനെ സിനിമാഗാനങ്ങളിലൂടെ പ്രകൃതി എന്‍റെ പ്രണയിനി ആയി. 

പ്രണയത്തിന്‍റെ ആർദ്രതയും നഷ്ടപ്രണയത്തിന്‍റെ വിങ്ങലും ചിത്രത്തിലുടനീളം നിറയുന്ന വൈകാരികഭാവങ്ങളെല്ലാം  ഈ ഗാനത്തിലുണ്ട്

പ്രണയഗാനങ്ങളില്ലാം തന്നെ പ്രകൃതിയുണ്ട്; സൂര്യനും ചന്ദ്രനും താരാഗണങ്ങളും ഉണ്ട്; ഋതുക്കളും അവയുടെ നിറഭേദങ്ങളും ഉണ്ട്.  എ.റ്റി.ഉമ്മറും ബിച്ചുതിരുമലയും ചേർന്നൊരുക്കി ആസ്വാദക ഹൃദയങ്ങളുടെ 'അംഗീകാരം' നേടിയ ഈ ഗാനം എനിക്ക് പ്രിയതരമാകുന്നതും ഈ ഇമേജറികളുടെ സൂഷ്മമായ ആവിഷ്‌കാരം കൊണ്ടാണ്. മോഹങ്ങളും മോഹഭംഗങ്ങളും പ്രണയവും നഷ്ടപ്രണയവും ജീവിതവും അതിന്‍റെ നൈമിഷികതയും ലളിതമായി ആവിഷ്‌കരിച്ച സിനിമ. അതിലേറെ ലളിതമായ ഗാനം. നീലജലാശയവും ഹംസങ്ങളും നീലത്താമരയും നീർപ്പോളകളും പ്രണയത്തിന്‍റെയും പ്രതീക്ഷയുടേയും മോഹങ്ങളുടേയും പ്രതീകമാകുന്ന പല്ലവിയിലെ വരികൾ ഗൃഹാതുരതയുടെ വിദൂരമായ ഏതോ തുരുത്തിലെത്തിച്ച് മോഹിപ്പിക്കുന്നു!

ചരണത്തിലെ വരികളിലൂടെ അതെന്നെ അസൂയപ്പെടുത്തുന്നു

പ്രണയത്തിന്‍റെ ആർദ്രതയും നഷ്ടപ്രണയത്തിന്‍റെ വിങ്ങലും ചിത്രത്തിലുടനീളം നിറയുന്ന വൈകാരികഭാവങ്ങളെല്ലാം  ഈ ഗാനത്തിലുണ്ട്. അഭിലാഷങ്ങളുടെ നീർക്കുമിളകൾ തഴുകി നീലത്താമരയായി വിടരുന്ന കാമിനി. നീർക്കുമിളകളെപ്പോലെ പൊലിഞ്ഞുതീരുന്ന പ്രണയം. പല്ലവിയിലെ പ്രകൃതി ബിംബങ്ങളെ അനുപല്ലവിയിലെ കാൽപനികബിംബങ്ങളുമായി സമുന്നയിപ്പിച്ചിരിക്കുന്ന രീതി എന്നിലെ ആസ്വാദകനെ വിസ്മയിപ്പിക്കുന്നു!!                                                       

ഹൃദയം പൂമ്പൊയ്കയായി.. ഹംസങ്ങൾ സ്വപ്നങ്ങളായി...
ആയിരമായിരം അഭിലാഷങ്ങൾ തെളിനീർക്കുമിളകളായി..
അവയുടെ ലാളനം ഏറ്റുമയങ്ങും നീയൊരു താമരയായി...
നീലത്താമരയായി...

പ്രണയിനിയും ഒരു പ്രണയകാലവും നിശയുടെ നീലിമ നീർത്തിയ കമ്പളം മൂടി ഗതകാലത്തിൻറെ വിസ്മൃതിയിലേക്ക് മറയുമ്പോൾ വാചാലമാകാതെ പോയ നിമിഷങ്ങളും സഫലമാകാത്ത ജന്മവും എൻറെ സ്വകാര്യതയായി, ചരണത്തിലെ വരികളിലൂടെ അതെന്നെ അസൂയപ്പെടുത്തുന്നു !!!                                                                                

നിമിഷം വാചാലമായി.. ജന്മങ്ങൾ സഫലങ്ങളായി...
നിന്നിലുമെന്നിലും ഉൾപ്രേരണകൾ ഉത്സവമത്സരമാടി...
നിശയുടെ നീലിമ നമ്മുടെ മുന്നിൽ നീർത്തിയ കമ്പളമായി...
ആദ്യസമാഗമമായി...


 

അവരുടെ പ്രിയപ്പെട്ട പാട്ടുകള്‍ ഇവിടെ വായിക്കാം 

click me!