ഒരുപാട് തൂക്കുപാത്രങ്ങള്‍ വാങ്ങിക്കൂട്ടുന്ന ജോര്‍ജും, ഇല്ലാത്ത രോഗം ഉണ്ടെന്ന് പറയുന്ന മീരയും

By Web TeamFirst Published Oct 16, 2018, 1:07 PM IST
Highlights


ജീവിതത്തിന്‍റെ തിരക്കഥ രൂപപ്പെടുത്തുന്നതില്‍ ഉള്‍മനസിന് വലിയൊരു പങ്കുണ്ട്. ജീവിതത്തിലെ ഓരോ ഉപകഥയും വഴിത്തിരിവും മനസുകളുടെ കൂടി സൃഷ്ടിയാണല്ലോ. ഈ കൃതിയിലെ ഏതാണ്ട് എല്ലാ കഥകളുടെയും പൊരുള്‍ അന്വേഷിച്ചു ചെന്നാല്‍ കഥാപാത്രങ്ങളുടെ ഉള്‍മനസാണ് നാം കാണുക.
 

ഏറ്റവും വലിയ പേടിയായ മരണഭയം ഗ്രസിച്ച പ്രൊഫസര്‍ മോഹന്‍ ബാബുവിന്‍റെ കഥയാണ് 'ഈ നിമിഷം കടന്നുപോകും'. തന്നെ പിടികൂടിയ മരണഭീതിയെപ്പറ്റി അദ്ദേഹം തികച്ചും ബോധവാനാണ്. എന്നോ കടന്നുവരാനിരിക്കുന്ന മരണം അദ്ദേഹത്തിന്‍റെ ഉറക്കം കെടുത്തുമ്പോള്‍ അദ്ദേഹം പ്രതിരോധ വഴികള്‍ തേടിപ്പോകുന്നു. അന്ത്യയാത്രക്കുള്ള തയ്യാറെടുപ്പുകള്‍ വരെ നടത്താന്‍ നിര്‍ബന്ധിതനാകുന്നു. ഏറ്റവും വലിയ ദാര്‍ശനിക പ്രശ്‌നമായ മരണത്തെ ചര്‍ച്ചയ്‌ക്കെടുക്കുന്ന ഈ കഥ മരണത്തിന്റെ ചില ദാര്‍ശനിക വശങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു.

ഉള്‍മനസിന്‍റെ അറിയപ്പെടാത്ത വിസ്മയ ഭാവങ്ങളെ ഹൃദ്യമായി അടയാളപ്പെടുത്തുന്ന കൃതിയാണ് എസ്.സജീവ് കുമാറിന്‍റെ 'മനഃശാസ്ത്ര കഥകള്‍'. പ്രഭാത് ബുക്ക് ഹൗസ് തിരുവനന്തപുരം പ്രസിദ്ധീരിച്ച ഈ കൃതിയിലെ പതിനൊന്ന് കഥകളിലും എസ്.സജീവ് കുമാറിലെ സാഹിത്യകാരനും മനഃശാസ്ത്രജ്ഞനും ഒപ്പത്തിനൊപ്പം നില്‍ക്കുന്നതായി വായനക്കാര്‍ക്ക് അനുഭവപ്പെടും. 

ജീവിതത്തിന്‍റെ തിരക്കഥ രൂപപ്പെടുത്തുന്നതില്‍ ഉള്‍മനസിന് വലിയൊരു പങ്കുണ്ട്. ജീവിതത്തിലെ ഓരോ ഉപകഥയും വഴിത്തിരിവും മനസുകളുടെ കൂടി സൃഷ്ടിയാണല്ലോ. ഈ കൃതിയിലെ ഏതാണ്ട് എല്ലാ കഥകളുടെയും പൊരുള്‍ അന്വേഷിച്ചു ചെന്നാല്‍ കഥാപാത്രങ്ങളുടെ ഉള്‍മനസാണ് നാം കാണുക.

കടുംപിടുത്തക്കാരിയായ അമ്മയുടെ വൈകാരിക വേട്ടകള്‍ സഹിക്കാനാകാതെ വിഷാദത്തിലേക്ക് വഴുതി മൗനത്തിന്‍റെ വാത്മീകത്തില്‍ ഒളിച്ച അച്ഛനെയും പൈതൃകമായി അത് ഏറ്റുവാങ്ങേണ്ടിവന്ന മകനെയുമാണ് 'അച്ഛന്‍' എന്ന കഥയില്‍ നാം കണ്ടുമുട്ടുന്നത്. നിലക്കണ്ണാടിയില്‍ സ്വന്തം പ്രതിഛായക്കു പകരം അച്ഛനെ കാണുന്നതായിരുന്നു മകന്‍റെ പ്രശ്‌നം. ഒടുവില്‍ ഒരുപാട് സ്വത്വ അന്വേഷണങ്ങള്‍ക്കുശേഷം യാഥാര്‍ത്ഥ്യത്തിന്‍റെ ഭൂമികെ തിരിച്ചറിയാന്‍ പ്രേരിപ്പിക്കുന്ന ദര്‍ശനങ്ങളെ 

ആരോ തന്നെ പിന്‍തുടരുന്നുവെന്ന അകാരണ ഭയം കൊണ്ട് ഡോക്ടറെ കാണുന്ന ഒരാളെക്കുറിച്ചാണ് 'പുറകില്‍ ആരോ' എന്ന കഥയില്‍ നാം വായിക്കുക. അബോധ മനസിന്‍റെ നിഗൂഢ സ്വാധീനമാണ് ഈ കഥ പ്രതിപാദിക്കുന്നത്. മനസിന്‍റെ അബോധ തലങ്ങളിലേക്കുള്ള സഞ്ചാരമായ ഹിപ്‌നോട്ടിസത്തിലൂടെ ഈ കഥ മുന്നോട്ടുപോകുന്നു.

ഒരു മഞ്ഞുകാല രാത്രിയില്‍ തന്‍റെ സുഹൃത്തിനെ യാത്രയാക്കി ബൈക്കില്‍ മടങ്ങുമ്പോള്‍ ഒരാള്‍ ലിഫ്റ്റ് ചോദിക്കുന്നിടത്തു നിന്നാണ് 'ഓര്‍മ്മ' എന്ന കഥ തുടങ്ങുന്നത്. യാഥാര്‍ത്ഥ്യത്തെ അഭിമുഖീകരിക്കാനും ഉള്‍ക്കൊള്ളാനും സാധിക്കാതെ വരുമ്പോള്‍ പകരം സ്വീകാര്യമായ കഥ ചമയ്ക്കുന്ന മനസിന്‍റെ ഒരു പ്രതിരോധ തന്ത്രമാണ് ഈ കഥയിലെ പ്രമേയം. ഭയവും ജിജ്ഞാസയും നിലനിര്‍ത്തുന്ന ഒരു ത്രില്ലര്‍ പോലെ അനുഭവപ്പെടുന്ന ഈ കഥയിലേക്ക് വിചാരിക്കാതെ നാടകീയത കടന്നുവരുന്നു.

അര്‍ദ്ധരാത്രിയോടെ പെയ്ത മഴയില്‍ മിന്നലിന്‍റെ വെളിച്ചത്തില്‍ തെരുവിലൂടെ നടന്നകലുന്ന ജോര്‍ജിനെക്കുറിച്ചാണ് 'കണ്ടീഷനിംഗ്' എന്ന കഥ. തന്‍റെ മനഃസമാധാനം നഷ്ടപ്പെടുത്തി കടന്നുവരാറുള്ള ഉത്കണ്ഠകളെ അടക്കുവാനായി തൂക്കുപാത്രങ്ങള്‍ വാങ്ങിക്കൂട്ടുകയാണ് ജോര്‍ജ്. സുരക്ഷിത ബോധവും സ്‌നേഹവുമായി തൂക്കുപാത്രം കണ്ടിഷന്‍ ചെയ്യപ്പെടുകയാണിവിടെ. മനസില്‍ ഒരു നൊമ്പരം അവശേഷിപ്പിച്ചുകൊണ്ടാണ് ഈ കഥ അവസാനിക്കുക.

കൊലപാതകിയായി മാറുന്ന അവന്‍റെ അവസ്ഥ വായനക്കാരുടെ സഹതാപം പിടിച്ചുപറ്റുന്നു

ഇല്ലാത്ത രോഗം ഉണ്ടെന്ന് നടിച്ച് സ്‌നേഹവും പരിചരണവും പിടിച്ചുപറ്റാന്‍ വെമ്പുന്ന മനോനിലയാണ് 'വിചിത്രമായ നിലവിളി' എന്ന കഥയിലെ മീരയ്ക്ക്. ഡോക്ടറാകാന്‍ പഠിച്ചിട്ടും ഇഷ്ടമില്ലാതെ ഹോം നഴ്‌സാകേണ്ടി വരുന്ന മീര തന്നെ പിന്തുടര്‍ന്നെത്തി വേട്ടയാടുന്ന ഏകാന്തതയെ മറികടക്കാന്‍ വേണ്ടി രോഗിയുടെ വേഷം കെട്ടുന്ന ദയനീയ ചിത്രമാണിവിടെ. ഈ കഥയിലെ തദാനുഭാവത്താല്‍ പ്രേരിതനായ ഡോ ജോ കഥാകൃത്ത് തന്നെയാണോ എന്ന് വായനക്കാര്‍ സംശയിച്ചുപോകാം. ഏതോ ഒരു പക്ഷി സ്വയം മുറിവേല്‍പ്പിച്ചിട്ട് ആ മുറിവുകളില്‍ തേന്‍ പുരട്ടാന്‍ ആരോ വരുമെന്ന പ്രത്യാശയോടെ കാത്തിരിക്കുകയാണ്. നിശബ്ദമായി നിലവിളിക്കുകയാണ്.

മാറാരോഗത്താല്‍ മരണം ഉറപ്പായ അമ്മയെ മരണത്തില്‍ നിന്നും രക്ഷിക്കാനായി മനസ് കൊണ്ട് ഒരു കളിയിലേര്‍പ്പെടുന്ന വിനയന്‍ എന്ന വിദ്യാര്‍ത്ഥിയുടെ കഥയാണ് 'ആജ്ഞാപിക്കുകയായിരുന്നു'. കംപള്‍സീവായ ആവര്‍ത്തനമായി മാറുന്ന ആ കളി അവന്‍റെ കൈവിട്ടുപോകുകയാണ് ഒടുവില്‍. അങ്ങനെ കൊലപാതകിയായി മാറുന്ന അവന്‍റെ അവസ്ഥ വായനക്കാരുടെ സഹതാപം പിടിച്ചുപറ്റുന്നു.

സൗന്ദര്യമാണ് ഏറ്റവും വലുത് എന്ന ചിന്താഗതിയാണ് 'ഫാഷന്‍' എന്ന കഥയിലെ ആശയെ കുഴപ്പത്തിലാക്കുന്നത്. മിനിസ്‌ക്രീനിലെയും മറ്റ് സൗന്ദര്യവര്‍ദ്ധക വസ്തുക്കളെക്കുറിച്ചുള്ള പരസ്യ വാചകങ്ങള്‍ ഇളം മനസുകളില്‍ വന്‍ സ്വാധീനം ചെലുത്തുന്നതിനായി ഈ കഥ അടയാളപ്പെടുത്തുന്നു. ഫാഷന്‍ വസ്ത്രങ്ങള്‍ അണിയാനുള്ള തന്‍റെ ആഗ്രഹം നടക്കാത്തതിനാല്‍ ആത്മഹത്യക്ക് തുനിഞ്ഞ ആശയെ അതിന് അനുവദിക്കാതെ കഥാകൃത്ത് തന്ത്രപൂര്‍വ്വം ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരികയാണോ?

ലക്ഷ്യസ്ഥാനത്തേക്ക് കുതിക്കുന്ന ട്രെയിന്‍ പുറപ്പെട്ടിടത്തേക്കാണ് സഞ്ചരിക്കുന്നതെന്ന് കരുതുകയാണ് അജയന്‍

'സ്‌നേഹം പോലെ എന്തോ ഒന്ന്' എന്ന കഥയില്‍ മകനോടുള്ള തന്‍റെ അമിത സ്‌നേഹവം പൊസസീവ്‌നെസും കാരണം അവന്‍റെ ജീവിതം തന്നെ നശിപ്പിക്കപ്പെട്ടുവെന്ന് തിരിച്ചറിയുന്ന അമ്മ ആത്മഹത്യ ചെയ്യുകയാണ്. സ്‌നേഹത്തെക്കുറിച്ച് കേട്ടിട്ടുള്ളതൊന്നും ജീവിതത്തില്‍ നമുക്ക് കാണാനാവില്ലയെന്നും സ്‌നേഹത്തിന്‍റെ സ്ഥാനത്ത് വന്യമായ വേറെ എന്തൊക്കെയോ ആണ് നമ്മള്‍ കണ്ടുമുട്ടുകയെന്നും എഴുത്തുകാരന്‍ തന്‍റെ കഥാപാത്രത്തിലൂടെ പറയുന്നുണ്ട് ഈ കഥയിലൂടെ. കഥാന്ത്യത്തിലെ ചോദ്യം ഇരുത്തിച്ചിന്തിപ്പിക്കുന്ന ഒന്നാണ്.

അധികാര ധാര്‍ഷ്ട്യം ബാധിച്ചവരെയും അവര്‍ക്കു മുന്നില്‍ അതിവിധേയത്വം കാട്ടുന്ന പൊതുസമൂഹത്തെയും കുറിച്ചുള്ള ആക്ഷേപഹാസ്യമാണ് 'അധികാരം' എന്ന കഥ. അധികാര മനഃശാസ്ത്രം സജസ്റ്റിബിലിറ്റി എന്നിവയെ സ്പര്‍ശിക്കുന്നുണ്ടെങ്കിലും മറ്റ് കഥകളെ പോലെ ഈ കഥ ഉള്‍മനസിന്‍റെ ആഴങ്ങളിലേക്ക് കടക്കുന്നില്ല. ചടുലമായ ശൈലിയും ഈ കഥയെ വേറിട്ടതാക്കുന്നു.

ഏതോ മനോവിഭ്രാന്തിയില്‍പെട്ടുപോയ അജയനുമൊത്തുള്ള തീവണ്ടി യാത്രയും തുടര്‍ന്നുള്ള സംഭവ വികാസങ്ങളുമാണ് 'പുറകിലേക്ക് ഓടുന്ന തീവണ്ടി' എന്ന കഥ. ലക്ഷ്യസ്ഥാനത്തേക്ക് കുതിക്കുന്ന ട്രെയിന്‍ പുറപ്പെട്ടിടത്തേക്കാണ് സഞ്ചരിക്കുന്നതെന്ന് കരുതുകയാണ് അജയന്‍. ഇവിടെ പ്രതീകാത്മകമായി പുറകിലേക്ക് സഞ്ചരിച്ചു കൊണ്ടിരിക്കുന്ന അജയന്‍റെ ദാരുണാവസ്ഥയെ കഥാകൃത്ത് ധ്വനിപ്പിക്കുകയാണ്. കാലം മുന്നോട്ടു സഞ്ചരിച്ചു കൊണ്ടിരിക്കുമ്പോഴും അജയന്‍റെ സ്വത്വം വിഭ്രാന്തിയുടെ പാളങ്ങളിലൂടെ പുറകിലേക്ക് കുതിക്കുകയാണ്. ഇവിടെ തീവണ്ടി കാലത്തെയാണ് സൂചിപ്പിക്കുന്നത്. മാനസിക പ്രതിസന്ധികളില്‍ പെട്ടുപോകുന്നവരോട് സമൂഹം.

'ഈ നിമിഷം കടന്നുപോകും' എന്ന തലക്കെട്ടിനു തന്നെ ഒരു ദാര്‍ശനിക പരിവേഷം ഉണ്ടല്ലോ

ഏറ്റവും വലിയ പേടിയായ മരണഭയം ഗ്രസിച്ച പ്രൊഫസര്‍ മോഹന്‍ ബാബുവിന്‍റെ കഥയാണ് 'ഈ നിമിഷം കടന്നുപോകും'. തന്നെ പിടികൂടിയ മരണഭീതിയെപ്പറ്റി അദ്ദേഹം തികച്ചും ബോധവാനാണ്. എന്നോ കടന്നുവരാനിരിക്കുന്ന മരണം അദ്ദേഹത്തിന്‍റെ ഉറക്കം കെടുത്തുമ്പോള്‍ അദ്ദേഹം പ്രതിരോധ വഴികള്‍ തേടിപ്പോകുന്നു. അന്ത്യയാത്രക്കുള്ള തയ്യാറെടുപ്പുകള്‍ വരെ നടത്താന്‍ നിര്‍ബന്ധിതനാകുന്നു. ഏറ്റവും വലിയ ദാര്‍ശനിക പ്രശ്‌നമായ മരണത്തെ ചര്‍ച്ചയ്‌ക്കെടുക്കുന്ന ഈ കഥ മരണത്തിന്റെ ചില ദാര്‍ശനിക വശങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. 'ഈ നിമിഷം കടന്നുപോകും' എന്ന തലക്കെട്ടിനു തന്നെ ഒരു ദാര്‍ശനിക പരിവേഷം ഉണ്ടല്ലോ. പ്രത്യക്ഷത്തില്‍ വസ്തുതാപരമായ ഈ കഥ ദാര്‍ശനികമായി വിലയിരുത്തപ്പെടേണ്ട ഒന്നാണ്.

ഇല്ലാത്ത രോഗം ഉണ്ടെന്ന് നടിക്കുന്ന മന്‍ചോസണ്‍സ് സിന്‍ഡ്രോം, വന്യമായ സ്‌നേഹം കൊണ്ടുണ്ടാകുന്ന പൊസസീവ്‌നെസ്, വിഷാദം, സ്വയം നിയന്ത്രിക്കാനാവാത്ത ആവര്‍ത്തനങ്ങളുടെ കെണിയായ ഒബ്‌സസീവ് കംപള്‍സീവ് ഡിസോര്‍ഡര്‍, പ്രായം കൂടി വരുന്നതിന്‍റെ ആകുലതകള്‍ അഥവാ ജെറാസ്‌കോഫോബിയ, മരണഭീതി അഥവാ തനാറ്റോഫോബിയ എന്ന ഡെത്ത് ആങ്‌സൈറ്റി, ഉത്കണ്ഠകള്‍, അതിജീവന ശ്രമങ്ങളുടെ സങ്കീര്‍ണതകള്‍ എന്നിങ്ങനെയുള്ള നിഗൂഢതകളെ പിന്തുടരുമ്പോഴും ഇതിലെ എല്ലാ കഥകളും റീഡര്‍ ഫ്രണ്ട്‌ലിയാണ്.
 

click me!