ഏഴാം വയസില്‍ പുസ്‍തകം, റെക്കോര്‍ഡും സ്വന്തമാക്കി പ്രശസ്‍തകവിയുടെ കൊച്ചുമകള്‍...

By Web TeamFirst Published Nov 11, 2020, 2:40 PM IST
Highlights

പക്വതയാർന്ന ചിത്രീകരണങ്ങളുള്ള ചെറുകഥകളുടെയും കവിതകളുടെയും ഒരു ശേഖരമാണ് അവളുടെ പുസ്‍തകം. ആ കഥകളും കവിതകളും അവളുടെ മാതാപിതാക്കളെയും മുത്തശ്ശിമാരെയും പ്രകൃതിയെയും സൗഹൃദത്തെയും ചുറ്റിപ്പറ്റിയുള്ളതാണ്.

മൈഥിലിശരൺ ഗുപ്‍ത് പ്രശസ്‍തനായ ഒരു ഹിന്ദി കവിയായിരുന്നു. രാഷ്ട്രം ആ അതുല്യപ്രതിഭയെ പത്മഭൂഷൻ നൽകി ആദരിക്കുകയുണ്ടായി. അതുകൂടാതെ, ഇന്ത്യയുടെ സ്വാതന്ത്ര്യസമരകാലത്ത് ഗാന്ധിജി അദ്ദേഹത്തെ രാഷ്ട്രകവി എന്ന പദവി നൽകി ആദരിക്കുകയും ചെയ്‍തിരുന്നു. ഇന്ന് മുത്തശ്ശന്റെ ആ പരമ്പര്യം പിന്തുർന്ന് അദ്ദേഹത്തിന്റെ കൊച്ചുമകൾ വെറും ഏഴാം വയസ്സിൽ സ്വന്തമായി ഒരു പുസ്‍തകം രചിച്ചിരിക്കുകയാണ്. രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന അഭിജിത ഗുപ്‍ത എഴുതിയ പുസ്‍തകത്തിന്റെ പേര് 'ഹാപ്പിനെസ് ഓൾ എറൗണ്ട്' എന്നാണ്. ചെറുകഥകളും കവിതകളും ചിത്രീകരണങ്ങളുമുള്ള അത് ഓക്സ്ഫോർഡ് ബുക്ക്സ്റ്റോർസിന്റെ കുട്ടികളുടെ വിഭാഗമായ ഓക്സ്ഫോർഡ് ജൂനിയറാണ് അവതരിപ്പിച്ചത്. അഭിജിതയുടെ മുത്തശ്ശി സന്ത്കവി ശ്രീ സിയാരാംശരൻ ഗുപ്‍തയും ഒരു കവിയായിരുന്നു.     

കഥകൾക്കും കവിതകൾക്കും, ചിത്രീകരണങ്ങൾക്കും പുറമേ, അഭിജിത പുസ്‍തകത്തിന്റെ കവർ പേജിലും പ്രവർത്തിച്ചിട്ടുണ്ട്. അഞ്ച് വയസ്സിന് താഴെ പ്രായമുള്ളപ്പോൾ മുതൽ അവൾ എഴുതാൻ തുടങ്ങി. അവളുടെ ഈ നേട്ടത്തിൽ തീർത്തും അഭിമാനിക്കുന്നുവെന്ന് അവളുടെ മാതാപിതാക്കൾ പറഞ്ഞു. ഇതോടെ ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ എഴുത്തുകാരിയെന്ന ഇന്‍റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡിന്‍റെ അംഗീകാരവും അവൾക്ക് ലഭിച്ചു. ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡ്‍സ് അവൾക്ക് ‘ഗ്രാൻഡ് മാസ്റ്റർ ഇൻ റൈറ്റിംഗ്’ എന്ന പദവിയും നൽകിയിട്ടുണ്ട്.

പക്വതയാർന്ന ചിത്രീകരണങ്ങളുള്ള ചെറുകഥകളുടെയും കവിതകളുടെയും ഒരു ശേഖരമാണ് അവളുടെ പുസ്‍തകം. ആ കഥകളും കവിതകളും അവളുടെ മാതാപിതാക്കളെയും മുത്തശ്ശിമാരെയും പ്രകൃതിയെയും സൗഹൃദത്തെയും ചുറ്റിപ്പറ്റിയുള്ളതാണ്. പ്രസാധകരായ ഇന്‍വിന്‍സിബിള്‍ പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച പുസ്‍തകത്തിൽ 10 കവിതകളും നാല് കഥകളും ഉണ്ട്. "പുസ്‍തകം പൂർത്തിയായപ്പോൾ ഒന്നോ രണ്ടോ അക്ഷരത്തെറ്റുകൾ മാത്രമേ അതിൽ എടുത്ത് പറയത്തക്കതായിട്ട് ഉണ്ടായിരുന്നുള്ളൂ." അഭിജിതയുടെ അമ്മ അനുപ്രിയ ഗുപ്‍ത മാധ്യമങ്ങളോട് പറഞ്ഞു. അവൾ എഴുതിയ ആദ്യത്തെ കഥയായ The Elephants Advice -ഉം, അവളുടെ ആദ്യ കവിതയായ A Sunny Day -ഉം ഈ പുസ്‍തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഗുരുഗ്രാമിൽ നിന്നുള്ള അഭിജിതയുടെ ഹൃദയത്തോട് ചേർന്ന് നില്ക്കുന്നതാണ് എഴുത്തും വരയും. ഈ മഹാമാരിയുടെ സമയത്ത് അവൾക്ക് കൂടുതൽ അവളുടെ സർഗാത്മകതയെ വളർത്താൻ സാധിച്ചു. ഇപ്പോൾ കൂടുതൽ സമയവും അവൾ എഴുതാനും, വരയ്ക്കാനുമായി  ചെലവഴിക്കുന്നു. എന്നിരുന്നാലും അവളുടെ ഇഷ്‍ടം ആഗോളതലത്തിൽ അംഗീകരിക്കപ്പെടുമെന്ന് അവൾ സ്വപ്‍നത്തിൽ പോലും ചിന്തിച്ചിരുന്നില്ല. “ചുറ്റുപാടുകളിൽ നിന്നുള്ള ചെറിയ കാര്യങ്ങൾ പോലും എന്നെ പ്രചോദിപ്പിക്കുന്നു. പോസിറ്റീവ് കാര്യങ്ങളെക്കുറിച്ചാണ് ഞാൻ എഴുതുന്നത്- ഞാൻ കേൾക്കുന്നതോ കാണുന്നതോ ആയ അനുഭവങ്ങളാണ് അതിൽ” അവൾ പറഞ്ഞു. പകർച്ചവ്യാധിയെക്കുറിച്ചുള്ള തന്റെ ചിന്തകളെയും കുട്ടികളിൽ അത് ചെലുത്തുന്ന സ്വാധീനത്തെയും കുറിച്ചുമാണ് തന്റെ അടുത്ത പുസ്‍തകമെന്ന് അവൾ ഒരു പ്രസ്‍താവനയിൽ പറഞ്ഞു.  


 

click me!