മൊബൈല്‍ അനുബന്ധ ഉല്‍പന്നങ്ങള്‍, ബാറ്ററികള്‍ ഉള്‍പ്പടെയുളള നീണ്ട നിര ഉല്‍പന്നങ്ങള്‍ പുതിയ സര്‍ക്കാര്‍ നയത്തെ തുടര്‍ന്ന് ആമസോണ്‍ അവരുടെ വില്‍പ്പന പ്ലാറ്റ്ഫോമായ ആമസോണ്‍. ഇന്നില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ദില്ലി: ഇ-കൊമേഴ്സ് മേഖലയുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ എഫ്‍ഡിഐ നയത്തില്‍ വരുത്തിയ മാറ്റങ്ങള്‍ രാജ്യത്തെ മുഖ്യ ഇ-കൊമേഴ്സ് കമ്പനികളെ ബാധിച്ചു തുടങ്ങി. പുതിയ നയം നടപ്പില്‍ വന്നതോടെ ആമസോണിന്‍റെയും വാള്‍മാര്‍ട്ടിന്‍റെയും വിപണി മൂല്യത്തില്‍ 5000 കോടി ഡോളറിന്‍റെ സംയോജിത നഷ്ടം രേഖപ്പെടുത്തി.
മൊബൈല്‍ അനുബന്ധ ഉല്‍പന്നങ്ങള്‍, ബാറ്ററികള്‍ ഉള്‍പ്പടെയുളള നീണ്ട നിര ഉല്‍പന്നങ്ങള്‍ പുതിയ സര്‍ക്കാര്‍ നയത്തെ തുടര്‍ന്ന് ആമസോണ്‍ അവരുടെ വില്‍പ്പന പ്ലാറ്റ്ഫോമായ ആമസോണ്‍. ഇന്നില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പുതിയ നയ പ്രകാരം വിദേശ കമ്പനികളുടെ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമില്‍ അവര്‍ക്ക് ഓഹരി വിഹിതമുളള ഉല്‍പ്പാദകരുടെ ഉല്‍പന്നങ്ങള്‍ വില്‍ക്കാന്‍ സാധിക്കാതെ വരുന്നതിനാലാണ് ഈ ഒഴിവാക്കല്‍.
ഇതോടെ ആമസോണിന് ഓഹരി വിഹിതമുളള ക്ലൗഡ്ടെയില്‍ അടക്കമുളള കമ്പനികളുടെ ഉല്‍പന്നങ്ങള്‍ ഇനി ആമസോണ്‍. ഇന്നില്‍ വില്‍ക്കാന്‍ കഴിയില്ല. നിലവില്‍ ആമസോണ്‍ സെറ്റില്‍ ആമസോണ്‍ ബേസിക്സില്‍ ഉല്‍പന്നങ്ങള്‍ തിരഞ്ഞാല്‍ ഉല്‍പന്ന ലിസ്റ്റ് ലഭിക്കില്ലെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഈ മാസം ഒന്നാം തീയതിയാണ് പുതിയ എഫ്‍ഡിഐ വ്യവസ്ഥകള്‍ പ്രാബല്യത്തില്‍ വന്നത്. ഇ-കൊമേഴ്സ് നയം വാള്‍മാര്‍ട്ട് നിക്ഷേപമുളള ഫ്ലിപ്പ്കാര്‍ട്ടിനും ഭീഷണിയാണ്. ഇ-കൊമേഴ്സ് നയത്തിലെ ഭേദഗതി കേന്ദ്ര സര്‍ക്കാര്‍ തിരക്കുപിടിച്ച് നടപ്പാക്കിയതില്‍ നിരാശയുണ്ടെന്ന് ഫ്ലിപ്പ്കാർട്ട് പറഞ്ഞു. ഇന്ത്യന്‍ ഓണ്‍ലൈന്‍ റീട്ടെയ്ല്‍ ബിസിനസിന്‍റെ 75-80 ശതമാനം പങ്കിട്ടെടുക്കുന്നത് ആമസോണും ഫ്ലിപ്പ്കാര്‍ട്ടുമാണ്.