പുതിയ ക്രെഡിറ്റ് കാർഡ് എളുപ്പത്തിൽ കിട്ടില്ല; നിബന്ധന കർശനമാക്കാൻ ബാങ്കുകൾ

By Web TeamFirst Published Mar 14, 2021, 11:36 PM IST
Highlights

2020 മാർച്ച് മുതൽ ഡിസംബർ വരെ ക്രെഡിറ്റ് കാർഡുകളുടെ കുടിശ്ശിക 4.6 ശതമാനം വർധിച്ചിരുന്നു. 

ദില്ലി: രാജ്യത്തെ ബാങ്കുകളിൽ നിന്ന് ഇനി പുതിയ ക്രെഡിറ്റ് കാർഡുകൾ കിട്ടുക എളുപ്പമാകില്ല. നിലവിലെ മാനദണ്ഡങ്ങൾ അൽപ്പം കൂടി കർശനമാക്കിയിരിക്കുകയാണ് ബാങ്കുകൾ. ക്രെഡിറ്റ് വായ്പകൾ കൂടിവരുന്നതിന്റെ പശ്ചാത്തലത്തിലാണ് ബാങ്കുകളുടെ തീരുമാനം. മികച്ച ക്രെഡിറ്റ് സ്കോർ ഉള്ളവർക്ക് മാത്രം ക്രെഡിറ്റ് കാർഡ് വായ്പകൾ നൽകിയാൽ മതിയെന്ന തീരുമാനത്തിലാണ് ബാങ്കുകൾ.

ശരാശരി 780 ക്രെഡിറ്റ് സ്കോർ ഉള്ളവർക്ക് മാത്രമേ പുതിയ ക്രെഡിറ്റ് കാർഡ് ലഭിക്കൂ. നേരത്തെ ഇത് 700 ആയിരുന്നു. ക്രെഡിറ്റ് സ്കോർ പരിധി ഉയർത്തിയിട്ടുണ്ടെന്നും മാനദണ്ഡങ്ങൾ പാലിക്കുന്നവർ മാത്രം അപേക്ഷിച്ചാൽ മതിയെന്നും ബാങ്കുകൾ അറിയിച്ചിട്ടുള്ളതായാണ് ദേശീയ മാധ്യമ റിപ്പോർട്ടുകൾ.

2020 മാർച്ച് മുതൽ ഡിസംബർ വരെ ക്രെഡിറ്റ് കാർഡുകളുടെ കുടിശ്ശിക 4.6 ശതമാനം വർധിച്ചിരുന്നു. 2019ൽ ഇത് 17.5 ശതമാനം വരെ ഉയർന്നിരുന്നു. 2020 മാർച്ചിനും ഓഗസ്റ്റിനും ഇടയിൽ ക്രെഡിറ്റ് കാർഡ് കുടിശികയിൽ 0.14 ശതമാനം വളർച്ചയാണ് ഉണ്ടായത്. പി‌ഒ‌എസ്, എടിഎം എന്നിവ ഉപയോഗിച്ചുള്ള ക്രെഡിറ്റ് കാർഡ് ഇടപാടുകളിൽ കഴിഞ്ഞ വർഷം ഡിസംബർ വരെ 4.1 ശതമാനം കുറവുണ്ടായി.

click me!