മാര്‍ച്ച് മുതല്‍ ഡെബിറ്റ്- ക്രെഡിറ്റ് കാർഡുകളിൽ സർവത്ര മാറ്റം വരുന്നു; കള്ളന്മാരെ പൂട്ടാന്‍ റിസര്‍വ് ബാങ്ക്

By Web TeamFirst Published Jan 17, 2020, 1:01 PM IST
Highlights

മാർച്ച് 16 മുതൽ വിൽപ്പന കേന്ദ്രങ്ങളിലും എടിഎമ്മുകളിലും മാത്രമേ ഡെബിറ്റ് കാർഡും ക്രെഡിറ്റ് കാർഡും ഉപയോഗിക്കാനാവൂ. ഓൺലൈൻ വഴി സാധനങ്ങൾ വാങ്ങുന്നതിനും മറ്റും ബാങ്കിന്റെ ഭാഗത്ത് നിന്ന് അനുമതി ലഭിക്കണം. 

മുംബൈ: ആഗോളതലത്തിൽ വ്യാപകമായ മോഷണം എങ്ങനെ ചെറുക്കാമെന്നതായിരുന്നു ഇതുവരെ റിസർവ് ബാങ്കിന്റെ തലവേദന. സൈബർ കള്ളന്മാരുടെ ചതിക്കുഴികളിൽ നിന്ന് ഉപഭോക്താക്കളെ രക്ഷിക്കാതെ ഡിജിറ്റൽ പണമിടപാടുകൾക്ക് സുരക്ഷിതത്വം നൽകാനാവില്ലെന്ന് നല്ല ബോധ്യമുണ്ടായിരുന്നു. ഏതായാലും അതിന് ഫലപ്രദമായ വഴി കണ്ടെത്തിയിരിക്കുകയാണ് റിസർവ് ബാങ്ക്.

മാർച്ച് 16 മുതൽ ഡെബിറ്റ് കാർഡുകളുടെയും ക്രെഡിറ്റ് കാർഡുകളുടെയും കാര്യത്തിൽ അടിമുടി മാറ്റം വരും. ബാങ്കുകൾ നൽകുന്ന ഡെബിറ്റ് കാർഡുകളും ക്രെഡിറ്റ് കാർഡുകളും ഇനി ഇന്ത്യയിൽ മാത്രമേ ഉപയോഗിക്കാനാവൂ. വിദേശത്ത് ഉപയോഗിക്കണമെങ്കിൽ ബാങ്കിന്റെ ഭാഗത്ത് നിന്ന് മുൻകൂർ അനുമതി വാങ്ങേണ്ടി വരും.

മാർച്ച് 16 മുതൽ വിൽപ്പന കേന്ദ്രങ്ങളിലും എടിഎമ്മുകളിലും മാത്രമേ ഡെബിറ്റ് കാർഡും ക്രെഡിറ്റ് കാർഡും ഉപയോഗിക്കാനാവൂ. ഓൺലൈൻ വഴി സാധനങ്ങൾ വാങ്ങുന്നതിനും മറ്റും ബാങ്കിന്റെ ഭാഗത്ത് നിന്ന് അനുമതി ലഭിക്കണം. സ്വൈപ് ചെയ്യാതെ തന്നെ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളിൽ നിന്ന് പണം കുറയ്ക്കുന്ന കോണ്ടാക്‌ട്‌ലെസ് സൗകര്യം ഇനി ഉപഭോക്താവ് ആവശ്യപ്പെടുന്നുണ്ടെങ്കിൽ മാത്രമേ ലഭിക്കൂ.

ഇതിന് പുറമെ ഡെബിറ്റ് കാർഡുകളും ക്രെഡിറ്റ് കാർഡുകളും ഓൺ ചെയ്യാനും ഓഫ് ചെയ്യാനും മാർച്ച് 16 മുതൽ സൗകര്യം ഉണ്ടായിരിക്കും. ഇവയ്ക്ക് പുറമെ ഡെബിറ്റ് കാർഡിന്റെയും ക്രെഡിറ്റ് കാർഡിന്റെയും പ്രതിദിന ഇടപാട് പരിധി എത്രവേണമെന്നും ഇനി ഉപഭോക്താക്കൾക്ക് തീരുമാനിക്കാം. ആയിരം രൂപയിൽ കൂടുതലുള്ള ഇടപാട് വേണ്ടെന്നും പ്രതിദിനം രണ്ടായിരം രൂപ ഇടപാടിലേക്ക് നിയന്ത്രിക്കണമെന്നും ബാങ്കുകളോട് ഉപഭോക്താക്കൾക്ക് ആവശ്യപ്പെടാം. പുതിയ മാറ്റങ്ങൾ നിലവിലെ ഉപഭോക്താക്കളുടെ കാര്യത്തിൽ എങ്ങനെ നടപ്പിലാക്കണമെന്ന് ബാങ്കുകൾക്ക് തീരുമാനിക്കാമെന്നാണ് റിസർവ് ബാങ്ക് വ്യക്തമാക്കിയിരിക്കുന്നത്.

click me!