കൊട്ടക് ബാങ്കിന് ആർബിഐയുടെ 'കൊട്ട്'; ഓഹരി വില കുത്തനെയിടിഞ്ഞു

By Web TeamFirst Published Apr 25, 2024, 6:43 PM IST
Highlights

ഐടി സംവിധാനത്തിലെ  വീഴ്ചകൾ കാരണമാണ്  കൊട്ടക് മഹീന്ദ്ര ബാങ്കിനെതിരായി റിസർവ് ബാങ്ക് നടപടിയെടുത്തത്.

പുതിയ ക്രെഡിറ്റ് കാർഡുകൾ നൽകുന്നതിൽ നിന്നും ഓൺലൈനായി പുതിയ ഉപഭോക്താക്കളെ ഉൾപ്പെടുത്തുന്നതിൽ നിന്നും  റിസർവ് ബാങ്ക്  നിയന്ത്രണമേർപ്പെടുത്തിയതിനെ തുടർന്ന് കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ ഓഹരികൾ 11 ശതമാനത്തിലധികം ഇടിഞ്ഞു. ഓഹരിയൊന്നിന് 198 രൂപ താഴ്ന്ന് 1,645 രൂപയിലാണ് ബാങ്കിന്റെ ഓഹരികൾ ഇന്ന് ക്ലോസ് ചെയ്തത്. ഐടി സംവിധാനത്തിലെ  വീഴ്ചകൾ കാരണമാണ്  കൊട്ടക് മഹീന്ദ്ര ബാങ്കിനെതിരായി റിസർവ് ബാങ്ക് നടപടിയെടുത്തത്. .2022, 2023 വർഷങ്ങളിലെ ബാങ്കിന്റെ ഐടി സംവിധാനത്തിലെ  പോരായ്മകളും വീഴ്ചകളും റിസർവ് ബാങ്ക് കണ്ടെത്തിയിരുന്നു. ഐടി ഇൻവെന്ററി മാനേജ്‌മെന്റ്, പാച്ച് ആൻഡ് ചേഞ്ച് മാനേജ്‌മെന്റ്, യൂസർ ആക്‌സസ് മാനേജ്‌മെന്റ്, വെണ്ടർ റിസ്ക് മാനേജ്‌മെന്റ്, ഡാറ്റ സെക്യൂരിറ്റി എന്നിവയിലാണ് ബാങ്കിന് വീഴ്ച സംഭവിച്ചത്.
 
തങ്ങളുടെ ഐടി സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി പുതിയ സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിനുള്ള നടപടികൾ ബാങ്ക് നടപ്പിലാക്കിയിട്ടുണ്ടെന്നും ആർബിഐയുമായി സഹകരിച്ച് പ്രവർത്തിക്കുന്നത് തുടരുമെന്നും കൊട്ടക് മഹീന്ദ്ര ബാങ്ക് അറിയിച്ചു.ശക്തമായ ഐടി അടിസ്ഥാനസൌകര്യങ്ങളുടേയും ഐടി റിസ്ക് മാനേജ്‌മെന്റിന്റെയും അഭാവം കാരണം ബാങ്കിന്റെ കോർ ബാങ്കിംഗ് സിസ്റ്റത്തിനും (സിബിഎസ്),  ഓൺലൈൻ, ഡിജിറ്റൽ ബാങ്കിംഗ് ചാനലുകൾക്കും കഴിഞ്ഞ രണ്ട് വർഷമായി  കാര്യമായ തകരാർ സംഭവിച്ചതായി ആർബിഐ പറഞ്ഞു. ഈ വർഷം ഏപ്രിൽ 15-ന് ഉണ്ടായ പ്രശ്നം അതീവ ഗുരുതരമായിരുന്നുവെന്നും റിസർവ് ബാങ്ക് കുറ്റപ്പെടുത്തി. .

 ആർബിഐയുടെ  നടപടി കൊട്ടക് മഹീന്ദ്ര ബാങ്കിന് തിരിച്ചടിയോ?

ആർബിഐ നടപടി ബാങ്കിന്റെ വളർച്ചയെയും അറ്റ ​​പലിശ മാർജിനിനെയും ഫീസ് വരുമാനത്തെയും പ്രതികൂലമായി ബാധിക്കുമെന്നാണ് സൂചന. നിയന്ത്രണങ്ങൾ ബിസിനസ് വളർച്ചയെയും ബാധിക്കുന്നതിന് സാധ്യതയുണ്ട്

click me!