Latest Videos

KIIFB|'സാഡിസ്റ്റ് മനോഭാവം, കിഫ്ബിയെ തകർക്കാൻ ശ്രമം'; സിഎജിക്കെതിരെ പരോക്ഷ വിമർശനവുമായി മുഖ്യമന്ത്രി

By Web TeamFirst Published Nov 16, 2021, 3:30 PM IST
Highlights

സാഡിസ്റ്റ് മനോഭാവമുള്ള ചിലർ കിഫ്‌ബിയെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കുറ്റപ്പെടുത്തി

തിരുവനന്തപുരം: കിഫ്ബി (KIIFB) വിവാദത്തിൽ സിഎജിക്കെതിരെ (CAG) പരോക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ (Chief Minister Pinarayi Vijayan). സാഡിസ്റ്റ് മനോഭാവമുള്ള ചിലർ കിഫ്‌ബിയെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തുടക്കം കുറിച്ചതൊന്നും ഈ സർക്കാർ മുടക്കില്ലെന്നും കേരളം ഒരിഞ്ച് പോലും മുന്നോട്ട് പോകാതിരിക്കാനാണ് ചിലരുടെ ശ്രമങ്ങളെന്നും അദ്ദേഹം പറഞ്ഞു. കേരളം അൽപം പുറകോട്ട് പോയാൽ അവർക്ക് അത്രയും സന്തോഷമാണ്. ഉന്നത വിദ്യാഭ്യാസത്തിനായി കിഫ്ബി സഹായം ഉറപ്പാക്കുമെന്നും പിണറായി പറഞ്ഞു. രാജ്ഭവനിൽ ചാൻസലേഴ്സ് അവാർഡ് ദാന ചടങ്ങിലാണ് മുഖ്യമന്ത്രിയുടെ പരാമർശം.

സിഎജി ലോക്കൽ ഓഡിറ്റിന്‍റെ പേരിൽ അനാവശ്യ വിവാദമുണ്ടാക്കുന്നുവെന്ന് ഇന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. മാധ്യമങ്ങളിലൂടെ പുറത്തുവന്നത് സിഎജിയുടെ കരട് റിപ്പോർട്ട് പോലുമല്ലെന്ന് വ്യക്തമാക്കി സിഎജിയെ തിരിച്ചടിക്കുകയാണ് സർക്കാർ. ലോക്കൽ ഓഡിറ്റ് വിവരങ്ങൾ പരസ്യമായപ്പോൾ വെട്ടിലായത് കിഫ്ബിയാണെങ്കിലും വിവരങ്ങൾ എങ്ങനെ പുറത്തായെന്ന ചോദ്യമുയർത്തി സിഎജിയെ കുരുക്കുകയാണ് സർക്കാർ. ലോക്കൽ ഓഡിറ്റ് റിപ്പോർട്ടിലെ വിശദാംശങ്ങൾ പുറത്തായത് അനാവശ്യ വിവാദങ്ങളുണ്ടാക്കാനെന്നാണ് സർക്കാരിന്‍റെ ആരോപണം

അന്തിമ റിപ്പോർട്ട് പോയിട്ട് കരട് റിപ്പോർട്ട് പോലുമല്ല പുറത്തായതെന്നാണ് ധനമന്ത്രി പറയുന്നത്. ഔദ്യോഗികമായി പുറത്തുവിടുന്നത് വരെ രഹസ്യ സ്വഭാവം നിലനിർത്തേണ്ട നടപടി ക്രമങ്ങളിലെ വീഴ്ചകളാണ് സർക്കാരിന് ആയുധം. മന്ത്രിയുടെ പ്രതികരണത്തിന് ശേഷവും വിമർശനങ്ങൾ ആവർത്തിച്ച് പ്രതിപക്ഷനേതാവ് വിഡി സതീശൻ രംഗത്തെത്തി. ഏപ്രിൽ 16ന് കിഫ്ബിക്ക് കൈമാറിയ രേഖകളാണ് പുറത്തായതെന്നും ഇതിൽ നാലാഴ്ചക്കുള്ളിൽ ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി മറുപടി നൽകണമെന്നും നിർദ്ദേശിച്ചിരുന്നു. അന്തിമ റിപ്പോർട്ട് സിഎജി നൽകിയോ എന്ന ചോദ്യത്തിൽ ധനമന്ത്രി മറുപടി പറഞ്ഞില്ല.

click me!