300 ബില്യൺ ഡോളർ ബാധ്യതയാണ് എവർഗ്രാൻഡെ കമ്പനിക്കുള്ളത്.
മുംബൈ: ചൈനയിൽനിന്നുള്ള റിയൽ എസ്റ്റേറ്റ് ഭീമൻ എവർഗ്രാൻഡെ (Evergrande Group)നഷ്ടത്തിലേക്ക് കൂപ്പുകുത്തിയതോടെ ലോകത്തിലെ അതിസമ്പന്നർക്ക് ഒറ്റദിവസംകൊണ്ട് ഉണ്ടായത് കോടികളുടെ നഷ്ടം. അതിസമ്പന്ന പട്ടികയിലെ 500 പേർക്ക് 135 ബില്യൺ ഡോളർ നഷ്ടമുണ്ടായെന്നാണ് തിങ്കളാഴ്ചത്തെ മാത്രം കണക്ക്.
കൂട്ടത്തിൽ ഏറ്റവും കൂടുതൽ പണം നഷ്ടപ്പെട്ടത് ടെസ്ല സിഇഒ ഇലോൺ മസ്കിനാണ്. ഇദ്ദേഹത്തിന്റെ ആകെ ആസ്തി 198 ബില്യൺ ഡോളറായി മാറി. 7.2 ബില്യൺ ഡോളറിന്റെ തിരിച്ചടിയാണ് മുസ്കിനുണ്ടായത്. ആമസോൺ മേധാവി ജെഫ് ബെസോസിനാകട്ടെ 5.6 ബില്യൺ ഡോളറിന്റെ നഷ്ടമുണ്ടായി. അദ്ദേഹത്തിന്റെ ആസ്തി 194.2 ബില്യണായി മാറി.
ചൈനയിൽ നിന്നുള്ള ആഗോള പ്രമുഖ റിയൽ എസ്റ്റേറ്റ് കമ്പനിയായ എവർഗ്രാൻഡെ കടത്തിൽ മുങ്ങിയതാണ് കാരണം. കമ്പനി തകർച്ചയിലാണെന്ന് അറിഞ്ഞതോടെ ആഗോള ഓഹരി വിപണികളിൽ കൂട്ടത്തോടെ ഓഹരികൾ വിറ്റഴിയുകയാണ് ഇടപാടുകാർ.
300 ബില്യൺ ഡോളർ ബാധ്യതയാണ് എവർഗ്രാൻഡെ കമ്പനിക്കുള്ളത്. ഈയാഴ്ച കൊടുക്കേണ്ട കുടിശ്ശിക കൊടുക്കാനും കമ്പനിക്ക് കഴിഞ്ഞിട്ടില്ല. സർക്കാരിന്റെ സഹായമില്ലാതെ ഇനി കമ്പനിക്ക് മുന്നോട്ടു പോകാനാവാത്ത സ്ഥിതിയാണ്. ലോകത്ത് ഏറ്റവും മൂല്യമേറിയ റിയൽ എസ്റ്റേറ്റ് കമ്പനിയാണിത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona