
ദില്ലി: ബജറ്റ് പ്രഖ്യാപനത്തിൽ സ്വർണ്ണത്തിന്റെ എക്സൈസ് തീരുവ കുറച്ചു. ഇതോടെ സ്വർണ്ണത്തിന്റെ വില കുറയാൻ സാധ്യതയെന്ന് വിലയിരുത്തൽ. 12.5 ശതമാനമായിരുന്ന എക്സൈസ് തീരുവ ഏഴര ശതമാനമാക്കിയതായാണ് റിപ്പോർട്ട്. ഇതോടെ സ്വർണ്ണം, വെള്ളി എന്നിവയുടെ വില കുറയുമെന്നാണ് കണക്കാക്കുന്നത്.
സ്വർണക്കടത്തിനെതിരെ കേന്ദ്ര ഇടപെടലുണ്ടാകുമെന്നും സ്വർണത്തിന്റെ ഇറക്കുമതി ചുങ്കം കുറക്കാൻ കേന്ദ്രം ആലോചിക്കുന്നുവെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. സ്വർണക്കടത്ത് കൂടുന്ന സാഹചര്യത്തിലാണ് തീരുമാനം. ലോക്ഡൗൺ വ്യോമ ഗതാഗതത്തെ ബാധിച്ചതിനാൽ കര മാർഗമുള്ള സ്വർണക്കടത്ത് വർധിച്ചെന്നാണ് വിലയിരുത്തൽ.
സ്വർണത്തിന്റെ ഇറക്കുമതി ചുങ്കം 12.5 ശതമാനമാണ്. മൂന്ന് ശതമാനം ജി എസ് ടിയും സ്വർണത്തിന് മേൽ ഇടാക്കുന്നു. ഒരു കിലോ സ്വർണക്കട്ടിക്ക് ഇപ്പോഴത്തെ വില നികുതിയെല്ലാമുൾപ്പെടെ അൻപത് ലക്ഷം രൂപയ്ക്ക് മുകളിലാണ് നിരക്ക്. കള്ളക്കടത്തായി കൊണ്ടുവരുന്നവർക്ക് ഏഴ് ലക്ഷം രൂപയിലധികമാണ് ഇതിലൂടെയുണ്ടാകുന്ന ലാഭം. സ്വർണത്തിന്റെ ഇറക്കുമതി ചുങ്കം കുറയ്ക്കാൻ സർക്കാർ തയ്യാറായാൽ കള്ളക്കടത്ത് ഒരു പരിധിവരെ നിയന്ത്രിക്കാനാകും എന്നാണ് വിലയിരുത്തല്‍.