പേപ്പറിൽ സ്റ്റാറായി ഇന്ത്യ; കയറ്റുമതിയിൽ 80 ശതമാനം വളർച്ച

By Web TeamFirst Published May 30, 2022, 10:05 AM IST
Highlights

ഇന്ത്യയിൽ നിർമ്മിക്കുന്ന പേപ്പർ, പേപ്പർ ബോർഡ് ഉത്പന്നങ്ങൾക്ക് മറ്റു രാജ്യങ്ങളിൽ ഡിമാൻഡ് വർധിക്കുകയാണ്. ഗുണമേന്മയുള്ള ഉത്പന്നങ്ങളുടെ കയറ്റുമതിയാണ് ഇന്ത്യൻ പേപ്പർ വ്യവസായത്തിന്റെ ശക്തി.
 

ദില്ലി : പേപ്പര്‍, പേപ്പര്‍ ബോര്‍ഡ് ഉത്പന്നങ്ങളുടെ കയറ്റുമതിയിൽ റെക്കോർഡ് നേട്ടം കൈവരിച്ച് ഇന്ത്യ. 2021 2022 സാമ്പത്തിക വർഷത്തിൽ മൊത്തം കയറ്റുമതി 80  ശതമാണ്  ഉയർന്നത്. ഇതോടെ വരുമാനം 13,963 കോടി രൂപയായി. പേപ്പര്‍ ബോര്‍ഡ്, കോട്ടഡ് പേപ്പര്‍ എന്നിവയില്‍ 100 ശതമാനം കയറ്റുമതി വർധനവാണ് ഉണ്ടായത്. എഴുതുന്നതിനുള്ള പേപ്പർ കയറ്റുമതിയിൽ 98 ശതമാനവും ടിഷ്യു പേപ്പര്‍ കയറ്റുമതിയിൽ 75 ശതമാനവും ക്രാഫ്റ്റ് പേപ്പര്‍ കയറ്റുമതി 37 ശതമാനവും വർധനവാണ് ഉണ്ടായത്. പേപ്പര്‍ ഉല്‍പന്നങ്ങളുടെ കയറ്റുമതിയില്‍ കഴിഞ്ഞ 5 വര്‍ഷമായി ഗണ്യമായ വര്‍ധനവ് ഉണ്ടായതായി ഇന്ത്യ പേപ്പര്‍ മാനുഫാക്ക് ചെറേഴ്‌സ് അസോസിയേഷന്‍ അഭിപ്രായപ്പെട്ടു.

ഇന്ത്യയിൽ നിർമ്മിക്കുന്ന പേപ്പർ പ്രധാനമായും ഇറക്കുമതി ചെയ്യുന്നത് യുഎഇ, ചൈന, സൗദി അറേബ്യ, ബംഗ്ലാദേശ്, വിയറ്റ്‌നാം, ശ്രീലങ്ക എന്നീ രാജ്യങ്ങളാണ്. 2016 -17 സാമ്പത്തിക വർഷത്തിൽ  0.66 ദശലക്ഷം ടണ്ണായിരുന്ന മൊത്തം കയറ്റുമതി  2021-22 സാമ്പത്തിക വർഷത്തിൽ 2.85 ദശലക്ഷം ടണ്ണായി ഉയർന്നു. ഇന്ത്യയിലെ പേപ്പർ നിർമാണ കമ്പനികൾ  ഉല്‍പാദന ശേഷി വര്‍ധിപ്പിച്ചതും സാങ്കേതിക നവീകരണം നടത്തിയതും ഉത്പന്നങ്ങളുടെ ഗുണമേന്മ വർധിപ്പിക്കാൻ കാരണമായി. ഇതിലൂടെ ഇന്ത്യൻ ഉത്പന്നങ്ങൾക്ക് ആഗോള വിപണിയില്‍ കൂടുതൽ സ്വീകാര്യത ലഭിച്ചു 

25000 കോടി രൂപയുടെ മൂലധന നിക്ഷേപമാണ് കഴിഞ്ഞ 7 വര്‍ഷത്തില്‍ പേപ്പര്‍ വ്യവസായം നടത്തിയത്. കൂടാതെ വിവിധ തരം പേപ്പറുകളുടെ അതായത്, കൈ കൊണ്ട് നിര്‍മിച്ച പേപ്പര്‍, വാള്‍ പേപ്പര്‍, ന്യുസ് പ്രിന്റ്, കോട്ടഡ് പേപ്പര്‍, ടിഷ്യു പേപ്പര്‍, ടോയലറ്റ് പേപ്പര്‍,കാര്‍ട്ടന്‍ പേപ്പര്‍, കാര്‍ബണ്‍ പേപ്പര്‍, എന്‍വലപ്പ് തുടങ്ങിയ വിവിധ തരം പേപ്പറുകളുടെ ഇറക്കുമതിയില്‍ കേന്ദ്ര വാണിജ്യ മന്ത്രാലയം നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തു. ഇന്ത്യന്‍ വിപണിയില്‍ കുറഞ്ഞ നിരക്കില്‍ വ്യാപകമായി പേപ്പര്‍ എത്തുന്നത് തയാനായിരുന്നു ഈ നിയന്ത്രണം.

click me!