
കൊച്ചി: കുതിച്ചുകയറിയതിന് പിന്നാലെ സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സ്വർണവില കുറയുന്നത്. ഗ്രാമിന് 790 രൂപ കുറഞ്ഞു. സ്വര്‍ണവില പവന് 6,320 രൂപ കുറഞ്ഞ് 1,17,760 രൂപയിലെത്തി. 14,720 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ ഇന്നത്തെ വില. നിക്ഷേപകർ ലാഭം എടുക്കുന്നതിനെ തുടർന്ന് രാജ്യാന്തരവില താഴ്ന്നതും ഡോളർ കരുത്താർജ്ജിച്ചതുമാണ് ഇടിവിന് കാരണം.
വന്‍ കുതിപ്പിനൊടുവില്‍ രണ്ട് ദിവസമായി കനത്ത ഇടിവാണ് സ്വര്‍ണവിലയിലുണ്ടായത്. ആഗോളവിപണിയിലെ വിലക്കുറവ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചതാണ് വില കുറയാൻ കാരണം. ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കാത്തതിനെത്തുടർന്ന് ഡോളർ കരുത്താർജ്ജിച്ചതും സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വില കുറയാൻ കാരണമായി. എന്നാൽ വില കുറഞ്ഞതോടെ സ്വർണത്തിലുള്ള നിക്ഷേപം വീണ്ടും കൂടിയിട്ടുണ്ട്. ഒരാഴ്ചയ്ക്കകം വില വീണ്ടും ഉയരുമെന്നാണ് വിപണി നിരീക്ഷകരുടെ പ്രവചനം. ഡിസംബര്‍ 23ന് ഒരു ലക്ഷം കടന്ന സ്വർണവില കുതിപ്പ് തുടരുമ്പോൾ സ്വർണാഭരണങ്ങൾ വാങ്ങാൻ സാധാരണക്കാർ മടിക്കുന്നുണ്ട്. സ്വർണം ഒഴിവാക്കിയുള്ള ബദൽ മാർഗങ്ങൾ തേടുന്നവരും നിരവധി. ആഗോള സമ്പദ്‍വ്യവസ്ഥയിൽ അനിശ്ചിതത്വം തുടരുന്നത് സ്വർണവിലയിലെ കുതിപ്പിന് അനുകൂലമാകാനാണ് സാധ്യത. ഇറാൻ-യുഎസ് സംഘർഷ ഭീതിയും റഷ്യ-യുക്രെയ്ൻ യുദ്ധവും സ്വർണത്തെ സുരക്ഷിത നിക്ഷേപമെന്ന അവസ്ഥയിലേക്ക് എത്തിച്ചിട്ടുണ്ട്.