
ദില്ലി: രാജ്യത്തെ 22 ലോഹ ഖനികൾ ലേലം ചെയ്യാൻ പദ്ധതിയുമായി കേന്ദ്ര സർക്കാർ. അടുത്ത രണ്ട് മാസത്തിനുള്ളിൽ ലേലം നടത്തുമെന്നാണ് റിപ്പോർട്ട്. മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ഗോവ എന്നിവിടങ്ങളിലെ 22 ലോഹ ഖനികൾ ലേലം ചെയ്യാനാണ് കേന്ദ്ര സർക്കാർ പദ്ധതിയിടുന്നത്. ആറ് ഇരുമ്പയിര് ബ്ലോക്കുകൾ, മൂന്ന് ചുണ്ണാമ്പ് ഖനികൾ, മൂന്ന് സ്വർണ ഖനികൾ, രണ്ട് അലൂമിനിയം ബ്ലോക്കുകൾ, ചെമ്പ് ഖനികൾ, ഫോസ്‌ഫോറൈറ്റ്, ഗ്ലോക്കോണൈറ്റ് എന്നിവയുടെ ഓരോ ബ്ലോക്ക് വീതവും ലേലം ചെയ്യുന്ന ഖനികളിൽ ഉൾപ്പെടുന്നുവെന്ന് ഖനി മന്ത്രാലയം അറിയിച്ചു.
Read Also: അമുലിനെ മറ്റ് 5 സഹകരണ സംഘങ്ങളുമായി ലയിപ്പിക്കും; നടപടികൾ ആരംഭിച്ചതായി അമിത് ഷാ
കഴിഞ്ഞ മാസമാണ് ഖനികളുടെ ലേലത്തിനായുള്ള ടെൻഡർ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനം പുറത്തുവന്നത്. മഹാരാഷ്ട്രയിലെ ഖനികൾ അടുത്ത മാസം ലേലം ചെയ്യുമെങ്കിലും ഉത്തർപ്രദേശിലെയും ഗോവയിലെയും ഖനികൾ ഡിസംബറിൽ മാത്രമേ ലേലത്തിൽ എത്തുകയുള്ളൂ എന്ന് മന്ത്രാലയം അറിയിച്ചു.
ആദ്യമായല്ല രാജ്യത്ത് ലോഹ ഖനികൾ ലേലം ചെയ്യുന്നത്. ഈ ലേലം സമ്പ്രദായം ആരംഭിച്ചതിന് ശേഷം ഇതുവരെ 180 ലധികം മിനറൽ ബ്ലോക്കുകൾ ലേലത്തിന് എത്തിയിട്ടുണ്ട്. 2015-16ൽ ലേലത്തിനായി മിനറൽ ബ്ലോക്കുകൾ അനുവദിക്കുന്നതിനുള്ള നടപടികൾ സർക്കാർ ആരംഭിച്ചിരുന്നു. 2024 അവസാനത്തോടെ 500 ഖനികൾ ലേലം ചെയ്യുമെന്ന പ്രതീക്ഷയിലാണ് മന്ത്രാലയം.
Read Also: ഭവന വായ്പയ്ക്ക് ഇളവ് നൽകി എസ്ബിഐ; ഉത്സവ ഓഫർ ജനുവരി വരെ
രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിൽ (ജിഡിപി) ഖനന മേഖലയുടെ സംഭാവന 2.5 ശതമാനമാണ്. ഇത് വീണ്ടും 5 ശതമാനം ഉയർത്താനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. 2022 നവംബറിൽ ആരംഭിക്കുന്ന ലേലം ഡിസംബറോടെ പൂർത്തിയാക്കും. ലേലത്തിനുള്ള ടെൻഡർ സെപ്തംബറിൽ ക്ഷണിച്ചിട്ടുണ്ട്. ലേലത്തിൽ പങ്കെടുക്കൽ ആഗ്രഹിക്കുന്ന തല്പര കക്ഷികൾക്ക് ടെൻഡർ അപേക്ഷ അയച്ചു തുടങ്ങാം,