
കൊച്ചി: കൊച്ചി മെട്രോയിൽ യാത്രക്കാരായ സന്നദ്ധ സേനാംഗങ്ങൾക്ക് വൻ ഇളവ് പ്രഖ്യാപിച്ച് ലോക്നാഥ് ബെഹ്റ. സന്നദ്ധസേന പ്രവര്‍ത്തകരായവർക്ക് ടിക്കറ്റിൽ 50 ശതമാനമാണ് കൊച്ചി മെട്രോയില്‍ ഇളവ് ലഭിക്കുക. സംസ്ഥാനത്തെ സന്നദ്ധസേന പ്രവര്‍ത്തകരായ സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, എന്‍സിസി, നാഷണല്‍ സര്‍വീസ് സ്‌കീം വോളന്റിയേഴ്‌സ് എന്നിവര്‍ക്കാണ് കൊച്ചി മെട്രോ ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവ് ലഭിക്കുക. ഈ മാസം 15ാം തിയതി മുതല്‍ ഇളവ് പ്രാബല്യത്തില്‍ വരും. നിരക്ക് ഇളവ് ലഭിക്കാന്‍ അര്‍ഹത തെളിയിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡ് ടിക്കറ്റ് കൗണ്ടറില്‍ കാണിച്ചാല്‍ നിരക്കിന്റെ നേർ പകുതി മാത്രം അടച്ച് യാത്ര ചെയ്യാനാവും. ഈ സന്നദ്ധ സേനാംഗങ്ങളുടെ സേവനം പരിഗണിച്ചാണ് ഇളവ് നൽകുന്നതെന്നും കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി.
ലക്ഷക്കണക്കിന് യാത്രക്കാരും വിവിധ മാർഗങ്ങളിലൂടെയുള്ള വരുമാനവുമെല്ലാമായി വലിയ പ്രതീക്ഷയോടെയാണ് കൊച്ചി മെട്രോ പദ്ധതി ആരംഭിച്ചത്. എന്നാൽ 7300 കോടി മുടക്കി നിർമ്മിച്ച മെട്രോയുടെ നാല് വർഷം കൊണ്ട് ആകെ നഷ്ടം 1092 കോടി രൂപയാണ്. സർവ്വീസ് തുടങ്ങിയത് മുതലുള്ള നഷ്ടം 2017-18 കാലത്ത് 167.33 കോടി രൂപ, 2018-19 കാലത്ത് 281.23 കോടി രൂപ, 2019-20 കാലത്ത് 310.01 കോടി രൂപ, 2020-21 - 334.40 കോടി രൂപ എന്നിങ്ങനെയാണ്. കൊച്ചി മെട്രോയിൽ യാത്രക്കാരുടെ എണ്ണം ഉയർത്താനും അതിലൂടെ വരുമാനം കൂട്ടാനുമാണ് വലിയ ഇളവുകൾ മാനേജ്മെന്റ് പ്രഖ്യാപിച്ചിരിക്കുന്നത്.