എംബിഎ പ്രവേശനം: കട്ട് ഓഫ് മാര്‍ക്ക് കുറയ്ക്കില്ല, അടുത്ത പരീക്ഷയ്ക്ക് കുറയ്ക്കല്‍ പരിഗണിച്ചേക്കും

By Anoop PillaiFirst Published Jul 12, 2019, 2:24 PM IST
Highlights

ഈ വര്‍ഷം എംബിഎ പ്രവേശനത്തിന്റെ ഭാഗമായി രണ്ട് പരീക്ഷകളാണ് നടന്നത്. 2019 ഫെബ്രുവരിയിലും ജൂണിലുമായിരുന്നു പരീക്ഷകള്‍. രണ്ട് പരീക്ഷകളിലും ജനറല്‍ കാറ്റഗറിക്ക് 15 ശതമാനമായിരുന്നു കട്ട് ഓഫ് മാര്‍ക്ക്.

 

തിരുവനന്തപുരം: കേരളത്തിലെ എംബിഎ/ മാനേജ്‌മെന്റ് ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്കുളള പ്രവേശനത്തിനുളള കെ- മാറ്റ് പരീക്ഷയുടെ കട്ട് ഓഫ് മാര്‍ക്ക് കുറയ്ക്കില്ല. നിലവിലെ 15 ശതമാനത്തില്‍ നിന്ന് കട്ട് ഓഫ് മാര്‍ക്ക് 10 ശതമാനത്തിലേക്ക് കുറയ്ക്കണമെന്ന് വിദ്യാര്‍ത്ഥികളില്‍ നിന്ന് ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍, ഫലം പുറത്തുവിട്ട പരീക്ഷയുടെ കട്ട് ഓഫ് മാര്‍ക്ക് കുറയ്ക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് പ്രവേശന പരീക്ഷയുടെ ചുമതലയുളള ജസ്റ്റിസ് രാജേന്ദ്ര ബാബു കമ്മിറ്റി.

അതിനിടെ, അടുത്ത വര്‍ഷത്തെ കെ- മാറ്റ് പരീക്ഷ മുതല്‍ കട്ട് ഓഫ് മാര്‍ക്ക് കുറയ്ക്കുന്നത് പരിഗണിക്കണമെന്ന് ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേന്ദ്ര ബാബു കമ്മിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് അടുത്ത പരീക്ഷ സംബന്ധിച്ച് സര്‍വകലാശാലകളുടെ യോഗം ചേരുമ്പോള്‍ പരിഗണിക്കുമെന്നാണ് കമ്മിറ്റി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞത്.   

സംസ്ഥാനത്തെ സാശ്രയ, യൂണിവേഴ്‌സിറ്റി ഡിപ്പാര്‍ട്ട്‌മെന്റുകളിലെ ഏതാണ്ട് 7,600 ഓളം മാനേജ്‌മെന്റ് ബിരുദാനന്തര ബിരുദ കോഴ്‌സുകളിലെ സീറ്റിലേക്കാണ് പ്രവേശന പരീക്ഷയായ കെ -മാറ്റ് പരിഗണിക്കുന്നത്. ഈ വര്‍ഷം എംബിഎ പ്രവേശനത്തിന്റെ ഭാഗമായി രണ്ട് പരീക്ഷകളാണ് നടന്നത്. 2019 ഫെബ്രുവരിയിലും ജൂണിലുമായിരുന്നു പരീക്ഷകള്‍. രണ്ട് പരീക്ഷകളിലും ജനറല്‍ കാറ്റഗറിക്ക് 15 ശതമാനമായിരുന്നു കട്ട് ഓഫ് മാര്‍ക്ക്. എസ്ഇബിസിക്ക് 10 ശതമാനവും എസ്‌സി/ എസ്ടി വിഭാഗത്തിന് 7.5 ശതമാനവുമാണ് കട്ട് ഓഫ് മാര്‍ക്ക്. എല്ലാ വിഭാഗങ്ങളുടെയും കട്ട് ഓഫ് മാര്‍ക്ക് കുറച്ച് ലിസ്റ്റ് വിപുലീകരിക്കണമെന്ന് വിദ്യാര്‍ത്ഥികളില്‍ നിന്ന് ആവശ്യമുയര്‍ന്നിരുന്നു. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ നേതൃത്വത്തിലാണ് കെ -മാറ്റ് പരീക്ഷകള്‍ നടത്തിയത്. 



സംസ്ഥാനത്ത് എംബിഎ/ ബിരുദാനന്തര ബിരുദ പ്രവേശന നടപടികള്‍ പുരോഗമിക്കുകയാണ്. ഫെബ്രുവരിയിലെയും ജൂണിലെയും റാങ്ക് ലിസ്റ്റിന് ആഗസ്റ്റ് 15 വരെയാണ് കാലാവധി. ഫെബ്രുവരിയില്‍ 8,597 പേര്‍ പരീക്ഷ എഴുതിയപ്പോള്‍ 6,957 പേര്‍ പ്രവേശനത്തിന് യോഗ്യത നേടി. ജൂണില്‍ 4,689 പേര്‍ പരീക്ഷ എഴുതിയപ്പോള്‍ 3,451 പേര്‍ പ്രവേശനത്തിന് യോഗ്യത നേടിയിരുന്നു. രണ്ട് പരീക്ഷകളിലുമായി പ്രവേശനത്തിന് 10,500 ഓളം പേര്‍ യോഗ്യത നേടിയിട്ടുണ്ട്. ആദ്യ പരീക്ഷയില്‍ 83 ശതമാനവും രണ്ടാം പരീക്ഷയില്‍ 73 ശതമാനവുമായിരുന്നു വിജയം. 720 ല്‍ 108 മാര്‍ക്കാണ് ലിസ്റ്റില്‍ ഉള്‍പ്പെടാന്‍ ജനറല്‍ വിഭാഗത്തിന് വേണ്ടുന്ന കട്ട് ഓഫ് മാര്‍ക്ക്. എസ്ഇബിസിക്ക് 720 ല്‍ 72 മാര്‍ക്കും വേണം. എസ്‍സി/ എസ്ടി വിഭാഗത്തിന് ലിസ്റ്റില്‍ ഉള്‍പ്പെടാന്‍ 54 മാര്‍ക്കും വേണം.  

സംസ്ഥാനത്ത് ഇപ്പോള്‍ മാറ്റ് (MAT) പരീക്ഷ പ്രവേശനത്തിനായി പരിഗണിക്കുന്നില്ല. കേരളത്തില്‍ എംബിഎയ്ക്ക് പ്രവേശനം ലഭിക്കാന്‍ നിലവില്‍ കെ- മാറ്റ്, എഐസിടിഇ നടത്തുന്ന സിമാറ്റ്, ക്യാറ്റ് എന്നിവയുടെ സ്‌കോറുകളാണ് പരിഗണിക്കുന്നത്. കെ - മാറ്റിന് ഉന്നത റാങ്ക് ലഭിച്ചവര്‍ മറ്റ് സംസ്ഥാനങ്ങളിലേക്കോ, ദേശീയ ഇന്‍സ്റ്റിറ്റ്യൂട്ടുകളിലേക്കോ പോകുന്ന സാഹചര്യം ഉണ്ടാകുമ്പോള്‍ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുമോ എന്നാണ് മാനേജ്‌മെന്റുകളുടെ ആശങ്ക. ഇതിന് പരിഹാരമായി കട്ട് ഓഫ് മാര്‍ക്ക് കുറച്ച് കൂടുതല്‍ ആളുകളെ ലിസ്റ്റില്‍ ഉള്‍ക്കൊള്ളിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു. എന്നാല്‍, കട്ട് ഓഫ് മാര്‍ക്ക് കുറച്ചാല്‍ മാനേജ്‌മെന്റ് വിദ്യാഭ്യാസത്തിന്‍റെ ഗുണനിലവാരത്തെ ബാധിക്കുമെന്ന ആശങ്കയും ശക്തമാണ്.  

click me!