ഡെബിറ്റ്, ക്രഡിറ്റ് കാർഡ് വിവരങ്ങൾ സൂക്ഷിക്കുന്നതിന് ഇ-കൊമേഴ്സ് കമ്പനികൾക്ക് നിയന്ത്രണം

By Web TeamFirst Published Dec 24, 2021, 9:46 AM IST
Highlights

നിലവിൽ മാസ്റ്റർകാർഡും വിസ കാർഡ് വിവരങ്ങളുമാണ് ഇ-കൊമേഴ്സ് കമ്പനികൾക്ക് സൂക്ഷിക്കാൻ കഴിയുന്നത്

ദില്ലി: ആമസോണും ഫ്ലിപ്കാർട്ടും സൊമാറ്റോയും അടക്കമുള്ള ഓൺലൈൻ ഡെലിവറി കമ്പനികൾക്കൊന്നും ഇനി ഉപഭോക്താക്കളുടെ കാർഡ് വിവരങ്ങൾ സൂക്ഷിക്കാനാവില്ല. പുതിയ റിസർവ് ബാങ്ക് ഉത്തരവ് കമ്പനികളെ ഉപഭോക്താക്കളുടെ കാർഡ് വിവരങ്ങൾ സൂക്ഷിക്കുന്നതിൽ നിന്ന് വിലക്കുന്നു. 2022 ജൂലൈ ഒന്ന് മുതലാണ് പുതിയ നിർദ്ദേശം നടപ്പിൽ വരുന്നത്.

പുതിയ ഭേദഗതി നിലവിൽ വരുന്നതോടെ ഓരോ തവണ ഇടപാട് നടത്തുമ്പോഴും ഉപഭോക്താക്കൾ കാർഡ് വിവരങ്ങൾ പ്രത്യേകം അടിച്ചുകൊടുക്കേണ്ടി വരും. എന്നാൽ ഉപഭോക്താക്കളുടെ അനുമതിയോടെ കമ്പനികൾക്ക് വിവരങ്ങൾ സൂക്ഷിക്കാനും സാധിക്കും. സമാനമായ ഉത്തരവ് 2020 മാർച്ചിൽ ആർബിഐ പുറപ്പെടുവിച്ചിരുന്നു.

നിലവിൽ മാസ്റ്റർകാർഡും വിസ കാർഡ് വിവരങ്ങളുമാണ് ഇ-കൊമേഴ്സ് കമ്പനികൾക്ക് സൂക്ഷിക്കാൻ കഴിയുന്നത്. ഭാവിയിൽ ടോക്കണൈസേഷന് അനുവാദം നൽകുന്ന ഉപഭോക്താക്കൾ ഇതിനായി പ്രത്യേകം ഫീസ് നൽകേണ്ടതില്ല. ജൂലൈ ഒന്ന് മുതൽ കാർഡിലെ അവസാന നാല് അക്കങ്ങളും ബാങ്കിന്റെ പേരും കാർഡ് നെറ്റ്‌വർക്കിന്റെ പേരും പ്രദർശിപ്പിച്ച് ഉപഭോക്താവിൽ നിന്ന് സിവിവി നമ്പർ രേഖപ്പെടുത്താൻ കമ്പനികൾ ആവശ്യപ്പെടും. എന്നാലിത് നിർബന്ധമായിരിക്കില്ല. വേഗത്തിൽ ഇടപാട് നടത്താൻ വേണ്ടി ആവശ്യമെങ്കിൽ ഉപഭോക്താക്കൾക്ക് ഈ വഴി ഉപയോഗിക്കാം. അല്ലെങ്കിൽ കാർഡിന്റെ പൂർണ വിവരങ്ങൾ രേഖപ്പെടുത്തി ഓരോ തവണയും ഇടപാട് നടത്താനാവും.

click me!