
ദില്ലി: ടെസ്‌ല സിഇഒ ഇലോൺ മസ്‌കുമായി വീണ്ടും ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. എക്‌സിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് ഇലോൺ മസ്‌കുമായി ഫോണിൽ സംസാരിച്ചതായി പ്രധാനമന്ത്രി വ്യക്തമാക്കിയത്. ഫെബ്രുവരിയിൽ മോദിയും മസ്‌കുമായി വാഷിംഗ്ടൺ ഡിസിയിൽ നടന്ന ചർച്ചയിലെ പ്രധാന കാര്യങ്ങൾ ഉൾപ്പെടെ നിരവധി വിഷയങ്ങൾ സംസാരിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. എന്നാൽ, ഇന്ത്യയും യുഎസും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര കരാറിനായുള്ള ചർച്ചകൾ പുരോഗമിക്കുന്നതും ട്രംപ് ഭരണകൂടം പരസ്പര താരിഫ് 90 ദിവസത്തേക്ക് മരവിപ്പിക്കുകയും ചെയ്തിട്ടുള്ള നിർണായകമായ സമയത്താണ് വീണ്ടും മസ്‌കുമായി ചർച്ച നടന്നിട്ടുള്ളത് എന്നത് ശ്രദ്ധേയമാണ്.
"സാങ്കേതികവിദ്യ, നവീകരണം എന്നീ മേഖലകളിൽ സഹകരിച്ചാലുണ്ടാകുന്ന വലിയ സാധ്യതകളെ കുറിച്ച് ചർച്ച ചെയ്തതായി പ്രധാനമന്ത്രി പോസ്റ്റിൽ പറഞ്ഞു. ഫെബ്രുവരിയിൽ നടന്ന ചർച്ചയിൽ ബഹിരാകാശം, മൊബിലിറ്റി, സാങ്കേതികവിദ്യ, ഊർജ്ജം എന്നീ മേഖലകളിലെ അവസരങ്ങളെ കുറിച്ച് ചർച്ച ചെയ്തിരുന്നതായി കേന്ദ്രം വ്യക്തമാക്കിയിരുന്നു. വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ, എൻഎസ്എ അജിത് ഡോവൽ എന്നിവരും മസ്‌കുമായുള്ള കൂടിക്കാഴ്ചയിൽ പങ്കെടുത്തിരുന്നു.
എന്നാൽ നിലവിൽ എന്തുകൊണ്ടാണ് മോദി ഇത്ര പെട്ടെന്ന് മസ്‌കുമായി വീണ്ടും ഒരു ചർച്ചയ്ക്ക് തയ്യാറായതെന്ന് വ്യക്തമല്ല, , ചൈനയും യുഎസും തമ്മിലുള്ള വ്യാപാര യുദ്ധത്തെയും ഡൊണാൾഡ് ട്രംപിന്റെ താരിഫുകളെയും കുറിച്ചുള്ള ആഗോള ആശങ്കകൾക്കിടയിൽ ഈ ചർച്ച പ്രതീക്ഷയോടെയാണ് ഇന്ത്യൻ വ്യാപാരികൾ നോക്കികാണുന്നത്.
മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ജിയോ പ്ലാറ്റ്‌ഫോംസ് ലിമിറ്റഡ് ഇന്ത്യൻ ഉപഭോക്താക്കൾക്ക് സ്റ്റാർലിങ്കിന്റെ ഹൈ-സ്പീഡ് ബ്രോഡ്‌ബാൻഡ് ഇന്റർനെറ്റ് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നതിനായി മസ്‌കിന്റെ സ്‌പേസ് എക്‌സുമായി കരാർ പ്രഖ്യാപിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് ഈ ചർച്ചയെന്നതും ശ്രദ്ധേയമാണ്