പ്രൈമറി സഹകരണ ബാങ്കുകൾക്ക് മൂക്കുകയറിടാൻ റിസർവ് ബാങ്ക്

By Web TeamFirst Published Dec 30, 2019, 11:04 PM IST
Highlights

റിസർവ് ബാങ്കിന്റെ പുതിയ നിബന്ധന പ്രൈമറി സഹകരണ ബാങ്കുകൾ പുതുതായി അനുവദിക്കാൻ പോകുന്ന എല്ലാ വായ്പകൾക്കും ബാധകമായിരിക്കും.

ദില്ലി: പഞ്ചാബ് ആന്റ് മഹാരാഷ്ട്ര സഹകരണ ബാങ്കിന്റെ തകർച്ചയെ തുടർന്ന് അർബൻ സഹകരണ ബാങ്കുകൾക്ക് മുകളിൽ റിസർവ് ബാങ്ക് കൂടുതൽ നിയന്ത്രണം കൊണ്ടുവന്നു. ഒരു സ്ഥാപനത്തിനോ ഒരു സംഘം ആളുകൾക്ക് ഒന്നായോ നൽകാവുന്ന വായ്പ തുകയുടെ പരിധിയിലാണ് നിയന്ത്രണം വരുത്തിയത്.

ബാങ്കുകളുടെ മൂലധനത്തിന്റെ 15 ശതമാനം സ്ഥാപനത്തിനും 40 ശതമാനം ഒരു സംഘം ആളുകൾക്കും നൽകാമെന്ന നിലവിലെ നിബന്ധനയാണ് മാറ്റിയത്. ഇനി ഇത് യഥാക്രമം 10 ശതമാനവും 25 ശതമാനവും ആയിരിക്കും.

ഹൗസിങ് ഡവലപ്മെന്റ് ആന്റ് ഇൻഫ്രാസ്ട്രക്‌ചർ ലിമിറ്റഡിന് വായ്പയായി നൽകിയ 6226.01 കോടി കിട്ടാതെ വന്നതാണ് പഞ്ചാബ് ആന്റ് മഹാരാഷ്ട്ര കോപ്പറേറ്റീവ്  ബാങ്കിന്റെ തകർച്ചയിലേക്ക് വഴിവച്ചത്. റിസർവ് ബാങ്കിന്റെ പുതിയ നിബന്ധന പ്രൈമറി സഹകരണ ബാങ്കുകൾ പുതുതായി അനുവദിക്കാൻ പോകുന്ന എല്ലാ വായ്പകൾക്കും ബാധകമായിരിക്കും.

പഞ്ചാബ് ആന്റ് മഹാരാഷ്ട്ര സഹകരണ ബാങ്കിൽ റിസർവ് ബാങ്ക് നടത്തിയ പരിശോധനയിൽ വൻ തട്ടിപ്പാണ് വെളിപ്പെട്ടത്. 6226 കോടി എച്ച് ഡി ഐ എല്ലിന് നൽകിയിരുന്നെങ്കിലും റിസർവ് ബാങ്കിന് സമർപ്പിച്ച രേഖകളിൽ ഈ തുക ആയിരുന്നില്ല രേഖപ്പെടുത്തിയത്. വെറും 439 കോടി മാത്രമേ എച്ച് ഡി എല്ലിന് നൽകിയുള്ളു എന്നായിരുന്നു റിസർവ് ബാങ്കിനോട് പറഞ്ഞത്. ഇതേ തുടർന്ന് മറ്റ് പ്രൈമറി സഹകരണ ബാങ്കുകളുടെ കാര്യത്തിൽ വായ്പ വിതരണം സംബന്ധിച്ചും, എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ പ്രവർത്തനം സംബന്ധിച്ചും വിശദമായ പരിശോധനയ്ക്ക് റിസർവ് ബാങ്ക് തുടക്കം കുറിച്ചിട്ടുണ്ട്.

click me!