
രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റമില്ലാതെ തുടരുമ്പോഴും പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്ക് വന്‍ നഷ്ടം. ഐസിഐസിഐ സെക്യൂരിറ്റീസിന്റെ റിപ്പോര്‍ട്ട് പ്രകാരം, ഏപ്രില്‍- ജൂണ്‍ പാദത്തില്‍ വിറ്റഴിച്ച ഓരോ ലിറ്റര്‍ ഡീസലിനും 18.9 രൂപയും പെട്രോളിന് 6 രൂപയുമാണ് എണ്ണക്കമ്പനികള്‍ക്ക് നഷ്ടമുണ്ടായത്. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില മാത്രം നോക്കിയല്ല കമ്പനികളുടെ ലാഭവും നഷ്ടവും തീരുമാനിക്കുന്നത് എന്നത് കാരണമാണിത്.
കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ ഡീസലിന് ലിറ്ററിന് 8.2 രൂപയും പെട്രോളിന് 10.3 രൂപയും കമ്പനികള്‍ക്ക് ലാഭമുണ്ടായിരുന്നു. എന്നാല്‍, ഈ പാദത്തില്‍ അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെയും ശുദ്ധീകരിച്ച ഇന്ധനത്തിന്റെയും വില കുതിച്ചുയര്‍ന്നിട്ടും, അതനുസരിച്ച് ആഭ്യന്തര വിപണിയില്‍ വില കൂട്ടാത്തതാണ് കമ്പനികളെ വലിയ നഷ്ടത്തിലേക്ക് തള്ളിയിട്ടത്.
ഉപഭോക്താക്കള്‍ പമ്പുകളില്‍ നല്‍കുന്ന ഇന്ധനവില നിരവധി ഘടകങ്ങള്‍ ചേര്‍ന്നതാണ്. അന്താരാഷ്ട്ര വിപണിയിലെ ശുദ്ധീകരിച്ച ഇന്ധനവിലയെ അടിസ്ഥാനമാക്കിയാണ് റിഫൈനറി വില നിശ്ചയിക്കുന്നത്. ഇന്ധനം ഡിപ്പോകളിലും പമ്പുകളിലും എത്തിക്കുന്നതിനുള്ള ഗതാഗത ചെലവുകളാണ് ഫ്രൈറ്റ് ആന്‍ഡ് ലോജിസ്റ്റിക്‌സ് എന്ന വിഭാഗത്തില്‍ വരുന്നത്. ഇതിനുപുറമെ എണ്ണക്കമ്പനികളുടെ പ്രവര്‍ത്തന ചെലവുകളായ മാര്‍ക്കറ്റിംഗ് ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍, പമ്പുടമകള്‍ക്ക് നല്‍കുന്ന ഡീലര്‍ കമ്മീഷന്‍, കേന്ദ്ര എക്‌സൈസ് ഡ്യൂട്ടി, സംസ്ഥാന സര്‍ക്കാരിന്റെ വാറ്റ് എന്നിവ ഉള്‍പ്പെടുന്ന നികുതികള്‍ എന്നിവയും ഇന്ധനവിലയുടെ ഭാഗമാണ്. ഈ ചെലവുകളെല്ലാം കഴിഞ്ഞ് എണ്ണക്കമ്പനികള്‍ക്ക് ലഭിക്കുന്ന ലാഭമോ നഷ്ടമോ ആണ് റീട്ടെയില്‍ മാര്‍ജിന്‍ എന്ന് അറിയപ്പെടുന്നത്.
അന്താരാഷ്ട്ര വിപണിയില്‍ ഇന്ധനവില ഉയരുകയും ആഭ്യന്തര വിപണിയില്‍ വില കൂട്ടാതിരിക്കുകയും ചെയ്യുമ്പോള്‍ എണ്ണക്കമ്പനികളുടെ റീട്ടെയില്‍ മാര്‍ജിന്‍ കുറയുന്നു. നേരെമറിച്ച്, ആഗോളതലത്തില്‍ വില കുറയുകയും ഇവിടെ വില മാറ്റമില്ലാതെ തുടരുകയും ചെയ്താല്‍ കമ്പനികള്‍ക്ക് ഉയര്‍ന്ന ലാഭം ലഭിക്കും.
ഏപ്രില്‍- ജൂണ്‍ കാലയളവില്‍ അന്താരാഷ്ട്ര വിപണിയില്‍ ഇന്ധനവില ഉയര്‍ന്നപ്പോഴും ഇന്ത്യയില്‍ വില സ്ഥിരമായി നിന്നതാണ് ഈ നഷ്ടത്തിന് കാരണമെന്ന് ഐസിഐസിഐ സെക്യൂരിറ്റീസ് വ്യക്തമാക്കുന്നു. പെട്രോള്‍, ഡീസല്‍, പാചകവാതകം, വിമാന ഇന്ധനം എന്നിവ വിപണി വിലയേക്കാള്‍ കുറഞ്ഞ നിരക്കില്‍ വിറ്റതിലൂടെ ഈ പാദത്തില്‍ എണ്ണക്കമ്പനികള്‍ക്ക് ഏകദേശം 75,000 കോടി രൂപയുടെ നഷ്ടമുണ്ടായതായി കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി അടുത്തിടെ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങളില്‍ കമ്പനികള്‍ക്ക് മികച്ച ലാഭമുണ്ടായിരുന്ന സ്ഥാനത്താണിപ്പോള്‍ വലിയ തിരിച്ചടി നേരിടുന്നത്. ഐസിഐസിഐ സെക്യൂരിറ്റീസിന്റെ കണക്കുകള്‍ പ്രകാരം, 2026 ഏപ്രില്‍- ജൂണ്‍ പാദത്തില്‍ ഡീസലിന് 18.9 രൂപയും പെട്രോളിന് 6 രൂപയുമാണ് കമ്പനികളുടെ നഷ്ടം. എന്നാല്‍ 2025 ലെ ഏപ്രില്‍- ജൂണ്‍ കാലയളവില്‍ ഡീസലിന് 8.2 രൂപയും പെട്രോളിന് 10.3 രൂപയും ലാഭമുണ്ടായിരുന്നു. 2025 സാമ്പത്തിക വര്‍ഷത്തിന്റെ ജൂണ്‍ പാദത്തില്‍ ഡീസലിന് 2.5 രൂപയും പെട്രോളിന് 4.4 രൂപയുമായിരുന്നു മാര്‍ജിന്‍. കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലെ ഏറ്റവും ഉയര്‍ന്ന മാര്‍ജിന്‍ നിരക്ക് പരിശോധിച്ചാല്‍, 2026 സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദത്തില്‍ ഡീസലിന് 8.2 രൂപയും, 2025 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ പെട്രോളിന് 12 രൂപയും ലാഭം ലഭിച്ചിരുന്നതായി കാണാം.
ക്രൂഡ് ഓയില്‍ വില മാത്രമല്ല ഘടകം
ക്രൂഡ് ഓയില്‍ വില കുറയുമ്പോഴെല്ലാം പെട്രോള്‍, ഡീസല്‍ വില ഉടന്‍ കുറയണമെന്നാണ് പൊതുവെ കരുതപ്പെടുന്നത്. എന്നാല്‍ യാഥാര്‍ത്ഥ്യത്തില്‍, ക്രൂഡ് ഓയിലിന് പുറമെ അന്താരാഷ്ട്ര വിപണിയിലെ ശുദ്ധീകരിച്ച പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലയും ഇന്ത്യയിലെ ഇന്ധനവിലയെ സ്വാധീനിക്കുന്നുണ്ട്. സിംഗപ്പൂര്‍, ദുബായ് തുടങ്ങിയ വിപണികളിലെ ശുദ്ധീകരിച്ച ഇന്ധനവിലയാണ് എണ്ണക്കമ്പനികള്‍ മാനദണ്ഡമാക്കുന്നത്. ഗതാഗത ചെലവുകള്‍, ഇന്‍ഷുറന്‍സ് തുക, വിനിമയ നിരക്കിലെ മാറ്റങ്ങള്‍ എന്നിവയും വില നിര്‍ണയത്തില്‍ നിര്‍ണായകമാണ്.
ഇന്ന് പമ്പുകളില്‍ വില്‍ക്കുന്ന ഇന്ധനം ആഴ്ചകള്‍ക്ക് മുന്‍പ് വാങ്ങിയ ക്രൂഡ് ഓയിലില്‍ നിന്ന് ഉല്‍പ്പാദിപ്പിച്ചതാണെന്നും, അതിനാല്‍ ഇപ്പോഴത്തെ വിലയല്ല, മറിച്ച് നേരത്തെ വാങ്ങിയപ്പോഴുള്ള ചെലവാണ് നിലവിലെ വിലയില്‍ പ്രതിഫലിക്കുന്നതെന്നും പെട്രോളിയം മന്ത്രി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
വിദഗ്ധര്‍ക്കിടയിലെ ഭിന്നത
കമ്പനികളുടെ ലാഭനഷ്ടങ്ങള്‍ കണക്കാക്കുന്ന രീതിയെച്ചൊല്ലി സാമ്പത്തിക വിദഗ്ധര്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. ഏപ്രില്‍- ജൂണ്‍ പാദത്തില്‍ വന്‍ നഷ്ടമുണ്ടായെന്ന് ഐസിഐസിഐ സെക്യൂരിറ്റീസ് പറയുമ്പോള്‍, ബ്രെന്റ് ക്രൂഡ് വില ബാരലിന് 72-73 ഡോളറിലേക്ക് താഴ്ന്നതിനാല്‍ കമ്പനികളുടെ ലാഭം പിന്നീട് മെച്ചപ്പെട്ടുവെന്ന് ചില വിദഗ്ധര്‍ വാദിക്കുന്നു.
ഇന്ധനം വാങ്ങിയ സമയം, അന്താരാഷ്ട്ര വിപണിയിലെ ശുദ്ധീകരിച്ച ഇന്ധനവില, ശേഖരണച്ചെലവുകള്‍ എന്നിവ കണക്കാക്കുന്നതിലെ വ്യത്യാസങ്ങളാണ് ഈ ഭിന്നതയ്ക്ക് കാരണം.