ദമ്പതികളടക്കം 15 മലയാളികള്‍ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നെന്ന് സംശയം

By Web DeskFirst Published Jul 8, 2016, 1:30 PM IST
Highlights

ഒരുമാസം മുമ്പാണ് കാസര്‍ഗോഡ് പടന്ന സ്വദേശിയായ ഹഫീസുദ്ദീന്‍ ശ്രീലങ്കയിലേക്കെന്നും പറഞ്ഞ് വീട്ടില്‍ നിന്നും പോയത്. ഖുര്‍ആന്‍ പഠന ക്ലാസിലാണെന്ന് പറഞ്ഞ് ഒരു തവണ വിളിച്ചതൊഴിച്ചാല്‍ പിന്നീട് വിവരമൊന്നുമില്ല. കഴിഞ്ഞ ദിവസം വന്ന സന്ദേശമാണ് മകന്‍ ഐ.എസ് തീവ്രവാദ സംഘടനയിലെത്തിയെന്ന സംശയം പിതാവ് ഹക്കീമിനുണ്ടാക്കിയത്. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള സന്ദേശത്തില്‍ തങ്ങള്‍ ഇസ്ലാമിക രാജ്യത്തെത്തിയെന്നും സ്വര്‍ഗത്തിലേക്കുള്ള വഴിയിതാണെന്നും പറഞ്ഞിരുന്നു.

ഹഫീസുദ്ദീനു പുറമേ അയല്‍വാസികളായ ഒരു ഡോക്ടര്‍, ഭാര്യ, ഇവരുടെ രണ്ട് വയസുള്ള മകള്‍, സഹോദരന്‍, ഭാര്യ എന്നിവരും ശ്രീലങ്കിലേക്ക് ഖുര്‍ആന്‍ പഠനമെന്ന് പറഞ്ഞ് പോയിട്ടുണ്ട്. ഇവരെക്കുറിച്ചും ബന്ധുക്കള്‍ക്ക് കൃത്യമായ വിവരമില്ല. പടന്ന തൃക്കരിപ്പൂര്‍ മേഖലകളില്‍ നിന്നും പാലക്കാട് ജില്ലയില്‍ നിന്നും വേറെയും കുടുംബങ്ങള്‍ ഇത്തരത്തില്‍ കാണാതായതായി വിവരമുണ്ട്. ബന്ധുക്കളുടെ പരാതിയില്‍ ഉന്നതതല അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.
 

click me!