
''ഇത് ദില്ലിയിലെ ജനങ്ങളുടെ വിജയം, ജനാധിപത്യത്തിന്‍റെ വിജയം'' സുപ്രീം കോടതി വിധിയ്ക്ക് പിന്നാലെ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ തന്‍റെ ട്വിറ്ററില്‍ കുറിച്ചു. ദില്ലിക്ക് പൂര്‍ണ സംസ്ഥാന പദവി നല്‍കണം എന്നാവശ്യപ്പെട്ട് ആം ആദ്മി സര്‍ക്കാര്‍ സമരം നടത്തിവരികയാണ്. ഇതിനിടയിലാണ് ലഫ്. ഗവര്‍ണറുടെ അനുവാദം എല്ലാ കാര്യത്തിലും ആവശ്യമില്ലെന്ന വിധി പുറത്തുവന്നിരിക്കുന്നത്. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢാണ് രണ്ടാമത്തെ വിധി പ്രസ്താവത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്. വിധി ആംആദ്മി പാര്‍ട്ടി സര്‍ക്കാരിന് നല്‍കുന്നത് വലിയ ആശ്വാസമായാണ് വിലയിരുത്തല്‍.
ദില്ലിയ്ക്ക് പൂർണ സംസ്ഥാനപദവി വേണമെന്ന ദില്ലി സര്‍ക്കാരിന്‍റെ ഹർജിയിൽ പദവി നൽകാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് വിധി പ്രസ്താവിച്ചതിന് പിന്നാലെയാണ് രണ്ടാമത്തെ വിധി വന്നത്. അതേസമയം ഭരണപരമായ തീരുമാനങ്ങൾ ലഫ്റ്റനന്‍റ് ഗവർണർ വൈകിക്കരുതെന്നും സുപ്രിം കോടതി പറഞ്ഞു. ഗവർണർക്ക് തുല്യമല്ല ലഫ്. ഗവർണർ പദവിയെന്നും വിധി പ്രസ്താവത്തില്‍ ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
ലഫ്റ്റനന്‍റ് ഗവർണർ പരമാധികാരിയല്ല. ലഫ്റ്റനന്‍റ് ഗവർണറുടെ അധികാരങ്ങൾ പരിമിതമാണ്. തീരുമാനങ്ങൾ ഭരണഘടനയ്ക്ക് അനുസൃതമാകണം. മന്ത്രിസഭയുടെ ഉപദേശപ്രകാരം ലഫ്. ഗവണർ പ്രവർത്തിക്കണം. സർക്കാരും ലഫ്. ഗവർണറും ഒന്നിച്ച് മുന്നോട്ടുപോകണമെന്നും ചീഫ് ജസ്റ്റിസ് വിധി പ്രസ്താവത്തില്‍ പറഞ്ഞു.
രണ്ടാമത്തെ വിധി പ്രസ്താവത്തില്‍ ജസ്റ്റിസ് ചന്ദ്രചൂഢാണ് വിധി പ്രസ്താവിച്ചത്. ചീഫ് ജസ്റ്റിസിന്‍റെ വിധിയോട് എതിര്‍പ്പ് രേഖപ്പെടുത്താതെ ലഫ്. ഗവർണറുടെ അനുവാദം എല്ലാ കാര്യത്തിലും വേണ്ടെന്നാണ് ചന്ദ്രചൂഢ് വിധി പറഞ്ഞത്. ദേശീയ താല്‍പര്യത്തിന് വിരുദ്ധമായി ദില്ലി സര്‍ക്കാര്‍ തീരുമാനമെടുത്താല്‍ കേന്ദ്രത്തിന് ഇടപെടാമെന്നും ചന്ദ്രചൂഢിന്‍റെ വിധിയില്‍ പറയുന്നു.
ദില്ലിയുടെ ഭരണാധിപന്‍ ലഫ്റ്റനന്‍റ് ഗവര്‍ണറാണെന്ന ഹൈക്കോടതി വിധിയ്ക്കെതിരെയാണ് കെജ്രിവാള്‍ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റ്സ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച്, ഒരു മാസത്തിലേറെ വാദം കേട്ട ശേഷമാണ് വിധി പ്രസ്താവിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam