ചികിത്സക്കെത്തിയ യുവതിയെ ഗര്‍ഭിണിയാക്കി, കുഞ്ഞിനെ വഴിയിലുപേക്ഷിച്ച വ്യാജ സിദ്ധന്‍പിടിയില്‍

By Web DeskFirst Published Jun 20, 2016, 9:17 AM IST
Highlights

കഴിഞ്ഞ തിങ്കളാഴ്ചയാണ് അഴീക്കല്‍ ലൈറ്റ് ഹൗസിന് സമീപത്ത് രണ്ട് ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ നല്‍കിയ വിവരമനുസരിച്ച് വളപട്ടണം പൊലീസ് സ്ഥലത്തെത്തി കുട്ടിയെ ആശുപത്രിയിലെത്തിച്ചിരുന്നു. കേസ് രജിസ്ട്രര്‍ ചെയ്ത് ആശുപത്രികള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കുട്ടിയുടെ അമ്മയെക്കുറിച്ചും അതുവഴി വ്യാജ സിദ്ധനിലേക്കും പൊലീസ് എത്തുന്നത്. 

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ശ്വാസകോശ സംബന്ധമായ അസുഖമുള്ള യുവതി വ്യജ സിദ്ധന്റെ അരികില്‍ ചികിത്സതേടിയിരുന്നു. ചിക്തസയിലൂടെ ഉടലെടുത്ത പരിചയം മുതലാക്കി സിദ്ധന്‍ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി. ദിവ്യഗര്‍ഭമാണെന്നും ചികിത്സയുടെ ഭാഗമായി കാണണമെന്നും യുവതിയെ പറഞ്ഞ് വിശ്വസിപ്പിച്ചു. തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തി പ്രസവിച്ച യുവതി കുഞ്ഞിനെ ഏറ്റെടുക്കാന്‍ തയ്യാറായില്ല. 

തുടര്‍ന്ന് യുവതിയുടെ കുടുംബവുമായി നടത്തിയ ചര്‍ച്ചക്കൊടുവില്‍ കുഞ്ഞിനെ ഏറ്റെടുക്കാന്‍ വ്യാജ സിദ്ധന്‍ തയ്യാറാകുകയായിരുന്നു. പിന്നീട് അഴീക്കല്‍ ലൈറ്റ് ഹൗസിന് സമീപം കുഞ്ഞിനെ ഉപേക്ഷിക്കുകയും ചെയ്തു. സംഭവത്തില്‍ വ്യജ സിദ്ധന്‍ ലത്തീഫിനെതിരെ വധശ്രമത്തിനാണ് കേസെടുത്തിട്ടുള്ളത്. യുവതിയുടെ മൊഴിയെടുത്ത ശേഷം പരാതിയുണ്ടെങ്കില്‍ ലൈംഗികപീഡനത്തിന് കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു.

click me!