
എറണാകുളം: അഭിമന്യുവധക്കേസിലെ നിർണായക വിവരങ്ങള്‍ പുറത്ത്. സംഘത്തിലുള്ളവരെ തിരഞ്ഞെടുത്ത് കോളേജിലേക്ക് അയച്ചത് എറണാകുളം സ്വദേശി ആരിഫ്. ഒന്നാംപ്രതി മുഹമ്മദിന്‍റെ ആവശ്യപ്രകാരമായിരുന്നു ഇതെല്ലാം.
മുഖ്യപ്രതിയും മഹാരാജാസ് കോളേജിലെ വിദ്യാർത്ഥിയുമായ മുഹമ്മദ് , പ്രതികളെ സംസ്ഥാനം വിടാന്‍ സഹായിച്ച കണ്ണൂർ സ്വദേശിയായ ഷാനവാസ് എന്നിവരെ കസ്റ്റഡിയില്‍ ലഭിക്കുന്നതിനായി പോലീസ് കോടതിയില്‍ സമർപ്പിച്ച അപേക്ഷയിലാണ് നിർണായക വിവരങ്ങളുള്ളത്.
റെജീബ്, അബ്ദുല്‍ നാസർ, തന്സിവല്‍ എന്നിവരാണ് കോളേജ് മതിലിലെ എസ്എഫ്ഐയുടെ ചുവരെഴുത്ത് മായ്ചത്. തുടർന്ന് മൊബൈലില്‍ ഇതിന്‍റെ ചിത്രമെടുത്ത് എറണാകുളം സ്വദേശിയായ ആരിഫ് ബിന്‍ സലീമിന് അയച്ചുകൊടുത്തു. എസ്എഫ്ഐയുടെ ഭാഗത്തുനിന്നും ഉണ്ടാകാവുന്ന എതിർപ്പിനെ കായികമായി നേരിടുന്നതിന് കൂടുതലാളുകളെ വേണമെന്നും ആവശ്യപ്പെട്ടു.
ആരിഫ് ബിന്‍ സലീമാണ് കൊലയാളി സംഘത്തിലേക്ക് ആളുകളെ തെരഞ്ഞെടുത്ത് കോളേജിലേക്കയച്ചത്. പക്ഷേ ആരാണ് അഭിമന്യുവിനെ കുത്തിയതെന്ന് ഇതുവരെ പോലീസിന് കണ്ടെത്താനായിട്ടില്ല. ആരിഫിനെ പിടികൂടുകയാണ് ഇനി അന്വേഷണ സംഘത്തിവന്‍റെ പ്രധാന ലക്ഷ്യം.
അതേസമയം ഹാദിയ കേസില്‍ ഹൈക്കോടതിയിലേക്ക് മാർച്ച് നടത്തിയ 6 പോപുലർ ഫ്രന്‍റ് പ്രവർത്തകരെ കൊച്ചി സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തു. ഒന്നാംപ്രതി മുഹമ്മദിനെയും ഇരുപത്തഞ്ചാം പ്രതി ഷാനവാസിനെയും കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കോടതി ഒരാഴ്ചത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. പ്രതികളെ സഹായിക്കുകയും ഗൂഢാലോചനയില്‍ പങ്കെടുക്കുകയും ചെയ്ത ജഫ്രിന്‍, നവാസ്, അനസ് എന്നിവരുടെ റിമാന്ഡ് അടുത്ത മാസം 4 വരെ നീട്ടി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam