
ദില്ലി: എബിവിപിയ്‌ക്കെതിരായ സോഷ്യല്‍ മീഡിയ ക്യാംപയിനില്‍ നിന്ന് കാര്‍ഗില്‍ രക്തസാക്ഷിയുടെ മകളും വിദ്യാര്‍ത്ഥിനിയുമായ ഗുര്‍മേഹര്‍ കൗര്‍ പിന്‍മാറി.പറയേണ്ടതെല്ലാം പറഞ്ഞിട്ടുണ്ടെന്നും തന്നെ ഒറ്റയ്‌ക്ക് വിടണമെന്നും ഗുര്‍മേഹര്‍ ഫേസ്ബുക്കില്‍ കുറിച്ചു. ധൈര്യത്തെ ചോദ്യം ചെയ്യുന്നവര്‍ക്ക് താനത് ആവശ്യത്തിലിധം കാണിച്ച് കൊടുത്തു. ദില്ലിയില്‍ നിന്ന് മാറി നില്‍ക്കുകയാണെന്നറിയിച്ച ഗുര്‍മേഹര്‍ എബിവിപിക്കെതിരായി പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആശംസയും ഗുര്‍മേഹര്‍ നേര്‍ന്നു.
അതിനിടെ, ഗുര്‍മേഹര്‍ കൗറിനെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ നാലുപേര്‍ക്കെതിരെ ദില്ലി പൊലീസ് കേസെടുത്തു. ദില്ലി വനിത കമ്മീഷന്റെ നിര്‍ദ്ദേശാനുസരമാണ് കേസ്. ക്യാംപസിലെ ക്രമസമാധാന നിലയെകുറിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷനും പാര്‍ലമെന്‍ററി സ്റ്റാന്‍റിംഗ് കമ്മിറ്റിയും ദില്ലി പൊലീസ് കമ്മീഷണറോട് റിപ്പോര്‍ട്ട് തേടി. എബിവിപി അതിക്രമത്തിനെതിരെയും ക്യാമ്പസുകളിലെ അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ഇടത് വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തില്‍ ദില്ലി സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും പ്രതിഷേധ റാലി നടത്തി. പ്രതിഷേധ റാലിയില്‍ ഡല്‍ഹി സര്‍വ്വകലാശാലയിലേയും ജെഎന്‍യുവിലേയും വിദ്യാര്‍ത്ഥികളും അധ്യാപകരും പങ്കെടുത്തു
സിപിഎം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരിയും സിപിഐ ദേശീയ സെക്രട്ടറി ഡി രാജയും പ്രതിഷേധത്തില്‍ പങ്കെടുത്തു. നിരാഹാരസമരമിരുന്നായിരുന്നു എന്‍എസ്‍യുഐ പ്രവര്‍ത്തകരുടെ പ്രതിഷേധം. എബിവിപിക്കെതിരെയല്ല ജവാന്മാര്‍ മരിക്കുമ്പോള്‍ ആഘോഷമാക്കുമന്ന ഇടതുപക്ഷത്തേയാണ് വിമര്‍ശിക്കേണ്ടതെന്നായിരുന്നു കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു പ്രതികരിച്ചു.മഹാത്മാഗാന്ധി കൊല്ലപ്പെട്ടപ്പോള്‍ ആരാണ് ആഘോഷിച്ചതെന്നായിരുന്നു സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മറുപടി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam