
വിഴിഞ്ഞം: നിയന്ത്രണം തെറ്റിയ ബൈക്ക് വൈദ്യുത പോസ്റ്റിലും മറ്റൊരു സ്കൂട്ടറിലും ഇടിച്ചുണ്ടായ അപകടത്തിൽ രണ്ടു യുവാക്കൾ മരിച്ചു. അപകടത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്. ബൈക്ക് യാത്രികരായ കോട്ടപ്പുറം കരിമ്പള്ളിക്കര വയലിൻകര വീട്ടിൽ വിൻസെന്റ്-ബ്രിജിറ്റ് ദമ്പതികളുടെ മകൻ വിജിൽ (19), കോട്ടപ്പുറം പുതിയ പള്ളിക്ക് സമീപം ജോണി-ഹെജിൻ ദമ്പതികളുടെ മകൻ ജിൻസൺ (19) എന്നിവരാണ്
മരിച്ചത്.
സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന രാജു(50) എന്നയാളെയാണ് ഗുരുതരപരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച്ച ഉച്ചയ്ക്ക് ഒരു മണിയോടെ വിഴിഞ്ഞം ബാലരാമപുരം റോഡിൽ കിടാരക്കുഴി ഇടിവിഴുന്നവിള കാണിക്കവഞ്ചിയ്ക്ക് സമീപമായിരുന്നു അപകടം.
യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം തെറ്റി വൈദ്യുത പോസ്റ്റിലും തുടർന്ന് എതിർദിശയിൽ നിന്ന് വന്ന സ്കൂട്ടറിലും ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുവരും റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചത് അനുസരിച്ച് 108 ആംബുലൻസ് സ്ഥലത്തെത്തി പ്രഥമ ശുശ്രൂഷ നൽകിയെങ്കിലും തലയ്ക്ക് ഗുരുതര പരിക്കേറ്റ വിജിൽ സംഭവ സ്ഥലത്തു തന്നെ
മരിച്ചു.
ജിൻസൻ, രാജു എന്നിവരെ ആംബുലൻസിൽ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും തലയ്ക്കും കാലിനും ഗുരുതര പരിക്കേറ്റ ജിൻസൻ വൈകിട്ട് അഞ്ചരയോടെ ആശുപത്രിയിൽ വെച്ച് മരിച്ചു. ഗുരുതര പരിക്കേറ്റ രാജു മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു.
ഇടിയുടെ ആഘാതത്തിൽ വൈദ്യുത പോസ്റ്റ് ഒടിഞ്ഞു വീണു. തിരുവനന്തപുരം മെഡിക്കൽകോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന
ഇരുവരുടേയും മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുകൾക്ക് വിട്ടു കൊടുത്തു. വിജിലയാണ് വിജിലിന്റെ ഏക സഹോദരി.
അനിൽ, ജിജോ, ജോബിൻ എന്നിവർ ജിൻസന്റെ സഹോദരങ്ങളാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam