കണ്ണൂർ: ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നാട്ടിലെത്തുന്നു. ബിജെപിയുടെ ജനരക്ഷായാത്രയിൽ പങ്കെടുക്കാനാണ് അമിത് ഷാ പിണറായിയിൽ എത്തുന്നത്. സെപ്റ്റംബർ ഏഴിനു പയ്യന്നൂരിൽ തുടങ്ങുന്ന യാത്ര അമിത് ഷാ ഫ്ലാഗ് ഓഫ് ചെയ്യും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനാണ് യാത്ര നയിക്കുന്നത്.
ജനരക്ഷായാത്രയുടെ ആദ്യ മൂന്നു ദിവസങ്ങളിൽ അമിത് ഷാ ഉണ്ടാകുമെന്നാണ് വിവരം. കേരളത്തിൽ നടന്നുവരുന്ന രാഷ്ട്രീയ കൊലപാതകങ്ങളില്‍ അമിത് ഷാ സിപിഎമ്മിനെതിരെ ആഞ്ഞടിക്കുമെന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്. മെഡിക്കൽ കോഴ വിവാദത്തിൽ ബിജെപിയുടെ പ്രതിശ്ചായ മങ്ങിയ സാഹചര്യത്തിൽ അമിത് ഷായുടെ സാന്നിധ്യം പാർട്ടിയിൽ ഉണർവുണ്ടാകുമെന്നാണ് സംസ്ഥാന നേത്യത്വത്തിൻ്റെ പ്രതീക്ഷ.
'മാർക്സിസ്റ്റ് ഭീകരതയ്ക്കും മത ഭീകരതയ്ക്കുമെതിരെ' എന്ന പേരിലാണ് കുമ്മനം രാജശേഖരൻ്റെ നേത്യത്വത്തിലുളള ജനരക്ഷായാത്ര. 11 ജില്ലകളിലായി നടക്കുന്ന യാത്ര സെപ്റ്റംബർ 23ന് തിരുവനന്തപുരത്ത് സമാപിക്കും. തലസ്ഥാനത്ത് നടക്കുന്ന സമാപന ചടങ്ങിലും അമിത് ഷാ എത്തുമെന്നാണ് സൂചന.