
കണ്ണൂര്‍: ബിജെപി സംസ്ഥാന പ്രസിഡന്‍റ് കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷയാത്രയ്ക്ക് മുഖ്യമന്ത്രിയുടെ നാടായ പിണറായിൽ എത്താതെ ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷാ. ഷായുടെ ഇന്നത്തെ കേരള സന്ദർശനം റദ്ദാക്കി. ദില്ലിയിൽ പ്രധാനപ്പെട്ട ചർച്ചകൾ ഉള്ളത് കൊണ്ടാണെന്നാണ് വിശദീകരണം. അമിത്ഷാ വരാത്തത് സംഘടനാ പ്രശ്നങ്ങൾ കാരണമല്ലെന്നു കുമ്മനം രാജശേഖരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അതിനിടെ അമിത്ഷായെ പ്രതീക്ഷിച്ച് യാത്ര കടന്നുപോകുന്ന പിണറായിൽ ബിജെപിക്ക് മറുപടിയുമായി സിപിഎം വൻ പ്രചാരണമാണ് നടത്തിയത് .
ആദ്യ ദിനങ്ങളിൽ എല്ലാം കണ്ണൂരിൽ ജാഥയെ അവഗണിച്ച സിപിഎം അക്ഷരാര്‍ത്ഥത്തില്‍ പിണറായിൽ അമിത്ഷായെ കാത്തിരിക്കുകയായിരുന്നു. രാഷ്ട്രീയ പ്രതിരോധം ഉയർത്തിയ ദിനം തന്നെ ബിജെപി അധ്യക്ഷൻ സന്ദർശനം റദ്ദാക്കിയത് ബിജെപി നേതൃത്വത്തിന് പ്രതിസന്ധിയായി. ദില്ലിയിൽ പ്രധാനപ്പെട്ട ചർച്ചകൾ ഉള്ളത് കൊണ്ടാണ് അമിത്ഷാ എത്താത്തതെന്നു വിശദീകരിച്ച കുമ്മനം നിരാശയില്ലെന്നും ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
അമിത്ഷാ എത്തുന്നത് കണക്കാക്കി, ബിജെപി പ്രവർത്തകർ കൊലപ്പെടുത്തിയ സിപിഎം പ്രവർത്തകരുടെ ഫ്ലസ്‌തുകൾ സ്ഥാപിച്ചും, മുഖ്യമന്ത്രി പിണറായി വിജയൻറെ ബോർഡുകൾ വരച്ചും സജീവമായിരുന്നു സിപിഎം പ്രവർത്തകർ. കടകൾ അടഞ്ഞു കിടന്നു. ദേശീയ നേതാക്കളെ ഇറക്കി നേരിട്ട് ഇടപെടുന്ന യാത്രയിൽ പ്രധാന ഭാഗത്ത് വെച്ച് തന്നെ നേതൃത്വം കൈവിട്ടത്, സംസ്ഥാന നേതൃത്വത്തോടുള്ള അതൃപ്തിയായി വിലയിരുത്തപ്പെടുമ്പോൾ മറുപടി പറഞ്ഞു കുഴങ്ങേണ്ടി വരും ബിജെപിക്ക്. 17 വരെ തുടരേണ്ട യാത്രയുടെ ആവേശം നിലനിർത്തേണ്ടതും പ്രധാനപ്രശ്‍നമാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam