
ജിദ്ദാ: ജോലി നഷ്‌ടപ്പെട്ട എണ്ണൂറോളം ഇന്ത്യക്കാര്‍ സൗദി അറേബ്യയിലെ ജിദ്ദയില്‍ കൊടുംദാരിദ്ര്യത്തിലെന്ന് റിപ്പോര്‍ട്ട്. സംഭവത്തില്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഇടപെട്ടു. വിദേശകാര്യ സഹമന്ത്രി വി കെ സിങ് നേരിട്ട് ജിദ്ദയിലെത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ദിവസങ്ങളായി ഒരുതുള്ളി വെള്ളം പോലും കുടിക്കാതെ എണ്ണൂറോളം ഇന്ത്യക്കാര്‍ കൊടുംപട്ടിണിയിലാണെന്ന കാര്യം ട്വിറ്റര്‍ വഴി ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് സുഷമ സ്വരാജ് പ്രശ്‌നത്തില്‍ ഇടപെട്ടത്. അടിയന്തര നടപടി സ്വീകരിക്കാന്‍ സൗദിയിലെ ഇന്ത്യന്‍ എംബസിക്ക് നിര്‍ദ്ദേശം നല്‍കി. ഇതേത്തുടര്‍ന്ന് എംബസി അധികൃതര്‍ ഭക്ഷണവുമായി എത്തി. സൗദിയിലും കുവൈറ്റിലും ഇന്ത്യക്കാര്‍ തൊഴില്‍പരമായ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്നും പ്രശ്‌ന പരിഹാരത്തിന് ശ്രമം തുടരുകയാണെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. സൗദിയിലെയും ഇന്ത്യക്കാരുടെയും പ്രശ്‌നങ്ങള്‍ക്ക് ഉടനടി പരിഹരിക്കുമെന്നും സുഷമ സ്വരാജ് അറിയിച്ചു. സംഭവങ്ങള്‍ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണെന്നും അവര്‍ ട്വിറ്ററിലൂടെ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam