'അച്ഛന് എതിർപ്പുണ്ടായിരുന്നു' : ആതിരയുമായി വിവാഹം നിശ്ചയിച്ചിരുന്ന യുവാവ്

By Web DeskFirst Published Mar 23, 2018, 11:51 AM IST
Highlights
  • പ്രണയബന്ധത്തിൽ ആതിരയുടെ അച്ഛന് എതിർപ്പുണ്ടായിരുന്നു
  • പൊലീസ് പറഞ്ഞതനുസരിച്ചാണ് വിവാഹം ഉറപ്പിച്ചത്

അരീക്കോട്: ആതിരയുടെ  അച്ഛന് വിവാഹത്തിൽ എതിർപ്പുണ്ടായിരുന്നുവെന്ന് ആതിരയുമായി വിവാഹം നിശ്ചയിച്ചിരുന്ന ബ്രിജേഷ് ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു. പോലീസ് ഇടപെട്ടാണ് വിവാഹം നിശ്ചയിച്ചത്. വിവാഹം നിശ്ചയിച്ചതിന് ശേഷവും ആതിരയുടെ വീട്ടിൽ പ്രശ്നങ്ങളുണ്ടായി. ഇതേ തുടർന്നാണ് സുഹൃത്തിന്റെ വീട്ടിൽ അഭയം തേടിയത്. രജിസ്റ്റർ മാര്യേജ് കഴിഞ്ഞിട്ടില്ലെന്നും ബ്രിജേഷ് ഏഷ്യാനെറ്റ്‌ ന്യൂസിനോട് വ്യക്തമാക്കി.

നേരത്തെ വിവാഹം നടക്കാനിരിക്കെ മകളെ അച്ഛൻ കൊല ചെയ്തതിന് പിന്നില്‍ ദളിത് യുവാവിനെ വിവാഹം ചെയ്യാനുള്ള മകളുടെ തീരുമാനമാണെന്ന് പൊലീസ് വിശദമാക്കി.  മലപ്പുറം അരീക്കോട് പത്തനാപുരത്താണ് അതിക്രൂരമായ സംഭവം അരങ്ങേറിയത്. ഇരുപത്തൊന്നുകാരിയായ ആതിര രാജാണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകീട്ട് 5 മണിയോടെയായിരുന്നു സംഭവം. 

അച്ഛന്‍ തീരുമാനിച്ച വിവാഹത്തില്‍ പെണ്‍കുട്ടിയ്ക്ക് താല്‍പര്യമില്ലായിരുന്നു. പെൺകുട്ടിക്ക് മറ്റൊരാളുമായുള്ള പ്രണയമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. വീട്ടില്‍ വച്ചുതന്നെയാണ് രാജന്‍ കൃത്യം നടത്തിയത്. സംഭവ സ്ഥലത്ത് വച്ച് തന്നെ ആതിര മരിച്ചു. 

പിതാവ് രാജനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അച്ഛന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ആതിരയുടെ സംസ്കാരം ഇന്ന് നടക്കും.  ഇടത് നെഞ്ചിൽ ആഴത്തിലേറ്റ കുത്താണ് ആതിരയുടെ മരണത്തിനിടയാക്കിയത്.

click me!