
കൊച്ചി:വരാപ്പുഴ കസ്റ്റഡിമരണക്കേസിൽ മുൻഎറണാകുളം റൂറൽ എസ്.പി എ.വി.ജോർജിനെ പ്രതി ചേർക്കേണ്ടതില്ലെന്ന് പോലീസിന് നിയമോപദേശം. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനാണ് ഇതു സംബന്ധിച്ച നിയമോപദേശം നൽകിയത്.
കസ്റ്റഡി മരണക്കേസിൽ ക്രിമിനൽ കുറ്റമൊന്നും എസ്.പി ചെയ്തതിന് തെളിവില്ലെന്ന് ഡിജിപിയുടെ ഓഫീസ് നിയമോപദേശത്തിൽ ചൂണ്ടിക്കാണിക്കുന്നു. ഇതേ തുടർന്ന് കേസിൽ എ.വി.ജോർജ്ജിനെ പ്രതിയാക്കേണ്ടതില്ലെന്ന് കേസ് അന്വേഷിക്കുന്ന ഐ.ജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം തീരുമാനിച്ചതായാണ് വിവരം.
സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ നിർദേശപ്രകാരമാണ് കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാൻ എസ്.പി ആർടിഎഫ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതെന്നായിരുന്നു പോലീസ് കസ്റ്റഡിയിൽ കൊലപ്പെട്ട ശ്രീജിത്തിന്റെ കുടുംബവും പ്രതിപക്ഷവും ബിജെപിയും ആരോപിച്ചിരുന്നത്. എന്നാൽ കേസിൽ ആർടിഎഫ് ഉദ്യോഗസ്ഥർക്കും വാരാപ്പുഴ സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കും മാത്രമാണ് പങ്ക് എന്നായിരുന്നു സർക്കാർ കോടതിയില്‍ സ്വീകരിച്ച നിലപാട്.
വാരാപ്പുഴ ദേവസ്വംപാടം സ്വദേശി വാസുദേവന്റെ വീട്ടിൽ കയറി അക്രമം നടത്തിയ സംഘത്തിൽ ആളെന്ന് തെറ്റിദ്ധരിച്ചാണ് റൂറൽ എസ്.പിയുടെ കീഴിലുള്ള ടൈഗർ ഫോഴ്സ് അംഗങ്ങൾ ശ്രീജിത്തിനെ വീട്ടിൽ നിന്നും കസ്റ്റഡിയിൽ എടുത്തത്. വാഹനത്തിൽ വച്ചും പിന്നീട് സ്റ്റേഷനിൽ വച്ചുമുള്ള മർദ്ദനത്തിൽ ശ്രീജിത്ത് കൊലപ്പെടുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam