
കൊല്ലം: അഞ്ചൽ ഇടമുളയ്ക്കൽ സർവീസ് സഹകരണ ബാങ്കിന്റെ കാഷ് കൗണ്ടറിൽനിന്നു നഷ്ടപ്പെട്ട 50 ലക്ഷം രൂപ തിരികെയെത്തി. സംഭവത്തെത്തുടര്‍ന്ന് സസ്പെൻഷനിലായ ബാങ്ക് സെക്രട്ടറി കൈപ്പള്ളിൽ മാധവൻകുട്ടിയുടെ ഒരു ബന്ധുവാണ് പണം ബാങ്കില്‍ അടച്ചതെന്ന് ഭരണസമിതി അറിയിച്ചു.
സഹകാരികൾ അറിയാതെ അവരുടെ പേരിൽ സെക്രട്ടറി വൻതുകകൾ വായ്പയായി എടുത്തതായി ആരോപണം ഉയർന്നതിനെ തുടർന്ന് സഹകരണവകുപ്പ് നടത്തിയ പരിശോധനയിലാണ് 50 ലക്ഷം രൂപയുടെ കുറവുണ്ടെന്നു കണ്ടെത്തിയത്. ഇതേത്തുടർന്നു സെക്രട്ടറി കൈപ്പള്ളിൽ മാധവൻകുട്ടിയെയും അസിസ്റ്റന്‍റ് സെക്രട്ടറി എം.എസ്.ഗിരിജയെയും ഭരണസമിതി സസ്പെൻഡ് ചെയ്തിരുന്നു. സെക്രട്ടറിയുടെ പേരിൽ പൊലീസ് കേസെടുക്കുകയും ചെയ്തു.
ഇതിനിടെയാണ് നഷ്ടമായ തുക നാടകീയമായി ബാങ്കിൽ തിരിച്ചെത്തിയത്. സസ്പെൻഷനിലായ സെക്രട്ടറിയുടെ ബന്ധുവാണ് ബാങ്കിലെത്തി 50 ലക്ഷം രൂപ പലിശ സഹിതം അടച്ചതെന്ന് ബാങ്ക് ഭാരവാഹികള്‍ അറിയിച്ചു. സെക്രട്ടറി ഇപ്പോഴും ഒളിവിലാണ്. . പണം നഷ്ടമായ സംഭവത്തെക്കുറിച്ച് വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് എല്‍ഡിഎഫ് കഴിഞ്ഞ ദിവസം ബാങ്കിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. വായ്പ അനുവദിച്ചതിലും ക്രമക്കേടുണ്ടെന്ന് സഹകരണ വകുപ്പ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. അതേ സമയം നിക്ഷേപകർ ആശങ്കപ്പെടേണ്ടെന്നും ബാങ്കിന്റെ സാമ്പത്തിക സ്ഥിതി ഭദ്രമാണെന്നും പ്രസിഡന്റ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam