
ദില്ലി: സ്വവര്‍ഗ്ഗാനുരാഗിയാകുന്നത് സാധാരണമല്ലെന്നും അത് ഹൈന്ദവതയ്ക്ക് എതിരാണെന്നും ബിജെപി എം പി സുബ്രമണ്യന്‍ സ്വാമി. സ്വവര്‍ഗ്ഗാനുരാഗം ആഘോഷക്കപ്പെടേണ്ട ഒന്നല്ല. ഇത് ചികിത്സിച്ച് ബേധമാക്കാനാകുമോ എന്നറിയാന്‍ ആണ് പഠനങ്ങള്‍ നടക്കേണ്ടതെന്നും സ്വാമി വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു...
സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് സ്വവര്‍ഗ്ഗാനുരാഗ വിഷയത്തില്‍ നല്‍കിയ അപേക്ഷകളില്‍ വാദം കേള്‍ക്കാന്‍ ആരംഭിച്ച ദിവസം തന്നെയാണ് നിലപാട് അറിയിച്ച് സ്വാമി രംഗത്തെത്തിയിരിക്കുന്നത്. അപേക്ഷകളില്‍ ഭരണഘടനാ ബെഞ്ച് വാദം കേള്‍ക്കുന്നതിന് പകരം 9 അംഗ ബെഞ്ചിനെ ചുമതലപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കണമായിരുന്നുവെന്നും സ്വാമി പറഞ്ഞു. 2015 ല്‍ സ്വവര്‍ഗ്ഗാനുരാഗത്തെ ജനിതക വൈകല്യം എന്നാണ് സ്വാമി വിശേഷിപ്പിച്ചത്.
സ്വകാര്യത മൗലിക അവകാശമാണെന്ന ഒമ്പതംഗ ബെഞ്ചിന്റെ വിധി ചൂണ്ടിക്കാട്ടി സ്വവര്‍ഗാനുരാഗികള്‍ സമര്‍പ്പിച്ച ഹര്‍ജികളാണ് ചീഫ് ജസ്റ്റിസിന്റെ ബെഞ്ച്, ഭരണഘടന ബെഞ്ചിന്റെ പരിഗണനക്ക് വിട്ടത്. സ്വവര്‍ഗരതി സ്വകാര്യതയുടെ ഭാഗമാണെന്ന് ഹര്‍ജിക്കാര്‍ വാദിച്ചിരുന്നു. നിയമം ജീവിതത്തിന് എതിരെയല്ല, ജീവിതത്തിനൊപ്പമാണ് സഞ്ചരിക്കേണ്ടതെന്ന് കേസ് പരിഗണിച്ച ചീഫ് ജസ്റ്റിസ് അന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. ജീവിതത്തിലെ തെരഞ്ഞെടുപ്പിന്റെ പേരില്‍ ഒരു വിഭാഗത്തിന് എന്നും ഭയത്തോടെ ജീവിക്കേണ്ട സാഹചര്യം ഉണ്ടാകരുത്. സമൂഹത്തിന്‍റെ ധാര്‍മ്മികത കാലത്തിനൊത്ത് മാറേണ്ടതാണെന്നും കോടതി പറഞ്ഞു.
സ്വവര്‍ഗ്ഗരതി കുറ്റകരമാകുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 377-ാം വകുപ്പ് 2013ല്‍ സുപ്രീംകോടതി രണ്ടംഗ ബെഞ്ച് ശരിവെച്ചിരുന്നു. അതിനെതിരെ വലിയ പ്രതിഷേധമാണ് അന്ന് ഉയര്‍ന്നത്. പിന്നീട് വിധിക്കെതിരെ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജികള്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കാന്‍ സുപ്രീംകോടതി തന്നെ തീരുമാനിച്ചു. ഇതിനിടെയാണ് സ്വകാര്യത മൗലിക അവകാശമാണെന്ന വിധി വന്നത്. സ്വകാര്യതാ കേസിലെ വിധിയുടെ പശ്ചാത്തലത്തില്‍ എത്തിയ അഞ്ച് ഹര്‍ജികളാണ് ഭരണഘടനാ ബെഞ്ച് പരിഗണിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam