കാവേരി സംഘര്‍ഷം; ബംഗളുരുവില്‍ നിരോധനാജ്ഞ തുടരുന്നു

By Web DeskFirst Published Sep 13, 2016, 3:39 AM IST
Highlights

ഓണത്തിന് നാട്ടിലെത്താനുള്ള മലയാളികളുടെ യാത്രാദുരിതം കണക്കിലെടുത്ത് റെയില്‍വെ രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകള്‍ കേരളത്തിലേക്ക് സര്‍വീസ് നടത്തും. തിരുവനന്തപുരത്തേക്കുള്ള സ്‌പെഷ്യല്‍ ട്രെയിന്‍ രാവിലെ 11:15നും കണ്ണൂരിലേക്കുള്ള ട്രെയിന്‍ വൈകിട്ട് അറരയ്‌ക്കും പുറപ്പെടും. ഇന്നലെ ബംഗളുരു സാറ്റലൈറ്റ് ബസ് സ്റ്റാന്റില്‍ കുടുങ്ങിക്കിടന്നവരെയാണ് അഞ്ച് ബസുകളിലായി രാത്രി മംഗലാപുരം വഴി കാസര്‍ഗോഡേക്ക് എത്തിക്കാന്‍ ശ്രമിക്കുന്നത്. രാത്രി 12 മണിയോടെയാണ് ഈ ബസുകള്‍ പുറപ്പെട്ടത്. തകരാറിലായതിനാല്‍ സ്റ്റാന്റിന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന ഒരു ബസ് ബസ്റ്റാന്റിനുള്ളിലേക്ക് മാറ്റാന്‍ ശ്രമിക്കുന്നതിനിടെ കല്ലേറുണ്ടാവുകയും ബസിന്റെ പിന്‍ഭാഗത്തെ ചില്ലുകള്‍ തകരുകയും ചെയ്തു. ഇതോടെയാണ് മതിയായ സുരക്ഷ ലഭിക്കാതെ പകല്‍ സമയത്ത് സര്‍വ്വീസുകള്‍ നടത്തേണ്ടതില്ലെന്ന് കെ.എസ്.ആര്‍.ടി.സി തീരുമാനിച്ചത്.

ഇതോടെ പകല്‍ സമയത്ത് യാത്ര ചെയ്യാന്‍ ട്രെയിന്‍ മാത്രമായിരിക്കും മലയാളികള്‍ക്ക് ആശ്രയം. എന്നാല്‍ ഇന്നലത്തെ സംഘര്‍ഷത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന സിറ്റി ബസ് സര്‍വ്വീസും മെട്രോ സര്‍വ്വീസും ഇന്ന് പുനരാരംഭിച്ചിട്ടുണ്ട്. ബംഗളുരു നഗരത്തില്‍ നിരോധനാജ്ഞയും ചില പ്രദേശങ്ങളില്‍ കര്‍ഫ്യൂവും തുടരുകയാണ്. ഇന്നലെ രാത്രിക്ക് ശേഷം മറ്റ് അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ബക്രീദിന്റെ സര്‍ക്കാര്‍ അവധികൂടി ആയതിനാല്‍ ഇന്ന് പൊതുവെ ആളൊഴിഞ്ഞ അവസ്ഥയിലാണ് നഗരം.

 

click me!