
കണ്ണൂര്‍: കണ്ണൂർ ചെറുവാഞ്ചേരിയിൽ ബിജെപി വിട്ട് സിപിഎമ്മിൽ ചേർന്ന നേതാവും കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ എ.അശോകന്റെ വീടിന് നേരെ ബോംബേറ്. ബോംബേറിൽ എ അശോകന്റെ ഗൺമാൻ രഞ്ജിത്തിന് പരിക്കേറ്റു. ആർ.എസ്.എസ് നേതൃത്വം ആസൂത്രണം ചെയ്ത അക്രമമാണ് തനിക്ക് നേരെ നടന്നതെന്ന് അശോകൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ബിജെപി വിട്ട് സിപിഎമ്മിൽ ചേർന്നതിൽ പ്രമുഖനായ എ.അശോകന്റെ വീടിന് നേരെ ആക്രമണമുണ്ടായതിലൂടെ, തുടർക്കൊലപാതകങ്ങൾക്കൊടുവിൽ ഇപ്പോൾ നിലനിൽക്കുന്ന സമാധാനാന്തരീക്ഷത്തെയും ജില്ലാതലതലത്തിൽ നടക്കുന്ന സമാധാനശ്രമങ്ങളെയും ഇത് ബാധിക്കുമെന്നതാണ് ആശങ്ക. രാത്രി 12 മണിയോടടുത്താണ് ജനൽ ലക്ഷ്യമാക്കിയുള്ള ബോംബേറുണ്ടായത്.ബോംബിന്റെ ചീളുകൾ തറച്ചാണ് ഗൺമാൻ രഞ്ജിത്തിന് പരിക്കേറ്റത്. സ്വയരക്ഷക്കായി ഗൺമാൻ തോക്കെടുത്തപ്പഴേക്കും അക്രമികൾ ഓടി രക്ഷപ്പെട്ടെന്ന് അശോകൻ പറയുന്നു. പതിനഞ്ചോളം പേരടങ്ങുന്ന സംഘമാണ് ബോംബെറിഞ്ഞത്.
ബോംബേറിൽ ജനലും വീട്ടുപകരണങ്ങളും തകർന്നു.സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജനടക്കമുള്ളവർ ആക്രമിക്കപ്പെട്ട വീട് സന്ദർശിക്കാനെത്തി.ബിജെപി വിട്ട് സിപിഎമ്മിൽ ചേർന്ന സമയത്തും എ അശോകന്റെ വീടിന് നേരെ ആക്രമണമുണ്ടായിരുന്നു. ഇതേതുർന്നാണ് സർക്കാർ ഗൺമാനെ നൽകിയത്.നിലവിലെ സാഹചര്യത്തിൽ സംഘർഷബാധിത മേഖലയിൽ ഇരുപക്ഷത്തെയും നേതാക്കൾക്കെതിരെയും ആക്രമമണമുണ്ടാകുള്ള സാധ്യതയുണ്ടെന്നും, ആയുധങ്ങൾ സംഭരിക്കപ്പെടുന്നുണ്ടെന്നുമള്ള ഇന്റലിജൻസ് റിപ്പോർട്ടും നിലനിൽക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam