
നാഗപട്ടണം: തമിഴ്നാട്ടിലെ നാഗപട്ടണം ജില്ലയിലെ പൊരൈയാറില്‍ സർക്കാർ ബസ് സ്റ്റാന്‍ഡിന്‍റെ ഒരു വശം ഇടിഞ്ഞുവീണ് എട്ട് പേര്‍ മരിച്ചു. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. വെളളിയാഴ്ച പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു സംഭവം. പതിനൊന്ന് പേർ ബസ് സ്റ്റാൻഡിലുണ്ടായിരുന്നു. കെട്ടിടത്തിന്‍റെ കാലപ്പഴക്കമാണ് അപകടത്തിന് കാരണമെന്നാണ് ആരോപണം.
സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. തമിഴ്നാട് ഗതാഗത മന്ത്രി എം.ആർ. വിജയഭാസ്കറും മറ്റു ഉദ്യോഗസ്ഥരും അപകടസ്ഥലം സന്ദർശിച്ചു.
കനത്ത മഴയിൽ പൊളിഞ്ഞുവീഴാറായിരുന്ന ബസ് സ്റ്റാൻഡിന്‍റെ ഇടതുവശത്തെ മേൽക്കൂരയും ഭിത്തിയും ഇടിഞ്ഞ് വീഴുകയായിരുന്നു. ഡ്യൂട്ടി തീർന്ന് സ്റ്റാൻഡിൽ വിശ്രമിയ്ക്കാനെത്തിയ
എട്ട് ട്രാൻസ്പോർട്ട് ജീവനക്കാർ തൽക്ഷണം മരിക്കുകയായിരുന്നു. മൂന്ന് പേർ ഗുരുതര പരിക്കുകളോടെ കാരയ്ക്കലിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.
തകർന്നുവീണ കെട്ടിടത്തിന്‍റെ തൂണുകൾ ജെസിബി കൊണ്ടുവന്ന് വെട്ടിപ്പൊളിച്ചാണ് അവശിഷ്ടങ്ങൾക്കിടയിൽ പെട്ടവരെ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പുറത്തെടുത്തത്. കഴിഞ്ഞ കുറച്ചുദിവസമായി കനത്ത മഴയിൽ നാഗപട്ടണത്തെ പൊരൈയാറിലുള്ള ബസ് സ്റ്റാൻഡ് പൊളിഞ്ഞുവീഴാറായ അവസ്ഥയിലായിരുന്നു.
സ്വാതന്ത്ര്യത്തിന് മുൻപ് 1943 ൽ പണിത കെട്ടിടത്തിൽ അവസാനം അറ്റകുറ്റപ്പണികൾ നടത്തിയത് മുപ്പത് വർഷം മുൻപാണെന്ന് അധികൃതരും സമ്മതിയ്ക്കുന്നുണ്ട്. കഴിഞ്ഞ മാസം കോയമ്പത്തൂരിലും ബസ് കാത്തിരിപ്പുകേന്ദ്രത്തിന്‍റെ മേൽക്കൂര ഇടിഞ്ഞ് വീണ് അഞ്ച് പേർ മരിച്ചിരുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് ഏഴരലക്ഷം രൂപ ധനസഹായം നൽകുമെന്നും ആശ്രിതരിലൊരാൾക്ക് സർക്കാർ ജോലി നൽകുമെന്നും മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പ്രഖ്യാപിച്ചു.
അപകടത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും ഗതാഗതവകുപ്പിന് കീഴിലുള്ള കെട്ടിടങ്ങളുടെ തൽസ്ഥിതി പരിശോധിയ്ക്കുമെന്നും ഗതാഗതമന്ത്രി സി വിജയഭാസ്കറും വ്യക്തമാക്കി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam