
പട്‌ന: സുപ്രീംകോടതി അഭിഭാഷകനെ പ്രേമിച്ചതിന്‍റെ പേരില്‍ നിയമ ബിരുദധാരിയായ മകളെ മര്‍ദ്ദിച്ച് വീട്ടുതടങ്കലിലിട്ട ജഡ്ജിക്കെതിരെ പട്‌ന ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ഇരുപത്തിനാലുകാരിയായ മകള്‍ യശസ്വിനിയെ അകാരണമായി വീട്ടുതടങ്കലിലാക്കിയതിനാണ് ഖഗാരിയ ജില്ലാ ജഡ്ജി സുഭാഷ് ചന്ദ്ര ചൗരസ്യക്കെതിരെ കോടതി കേസെടുത്തത്.
അഞ്ച് വര്‍ഷമായി യശസ്വിനിയും അഭിഭാഷകനായ സിദ്ധാര്‍ത്ഥ് ബന്‍സലും പ്രണയത്തിലാണ്. ദില്ലി ജുഡീഷ്യല്‍ സര്‍വീസ് പരീക്ഷയെഴുതാന്‍ ദില്ലിയിലെത്തിയ യശസ്വിനിയെ ബന്‍സല്‍ കാണാനെത്തിയതോടെയാണ് യശസ്വിനിയുടെ കുടുംബം ഇക്കാര്യമറിഞ്ഞത്. തുടര്‍ന്ന് പരീക്ഷയെഴുതിക്കാതെ മകളെയും കൂട്ടി നാട്ടിലേക്ക് മടങ്ങുകയായിരുന്നു.
വീട്ടിലെത്തിയ ശേഷം യശസ്വിനിയെ അച്ഛനും മറ്റ് ബന്ധുക്കളും ചേര്‍ന്ന് മര്‍ദ്ദിക്കുകയും ബന്‍സലിനെ ഫോണില്‍ വിളിച്ച് യശസ്വിനിയുടെ കരച്ചില്‍ പല തവണ കേള്‍പ്പിക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. കാമുകി വീട്ടുതടങ്കലിലാണെന്നറിഞ്ഞ ബന്‌സല്‍ സുഭാഷ് ചന്ദ്രയെ ചെന്ന് കണ്ടു. എന്നാല്‍ സര്‍ക്കാര്‍ ഉദ്യോഗമോ ജഡ്ജി സ്ഥാനമോ കിട്ടാതെ മകളെ വിവാഹമാലോചിക്കാന്‍ വരേണ്ടെന്നായിരുന്നു ബന്‍സലിന് കിട്ടിയ മറുപടി.
സംഭവത്തില്‍ ബന്‍സല്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ബന്‍സലിന്റെ പരാതി പൊലീസ് ജില്ലാ വനിതാ ഹെല്‍പ്‍ലൈനിലേക്ക് കൈമാറുകയും വനിതാ പൊലീസ് വീട്ടിലെത്തി തേജസ്വിനിയെ മോചിപ്പിക്കുകയും ചെയ്തു. ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് കോടതി സ്വമേധയാ കേസെടുത്തത് എന്നാണ് വിവരം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam