
ചെങ്ങന്നൂര്‍: മദ്യനയത്തെച്ചൊല്ലി ചെങ്ങന്നൂരില്‍ സംസ്ഥാന സര്‍ക്കാരിനെ വെല്ലുവിളിച്ച് ക്രൈസ്തവ സഭകള്‍. മദ്യവ്യാപാരികളെ പ്രോത്സാഹിപ്പിക്കുന്ന സമീപനം ജനസേവനമല്ലെന്ന് മാര്‍ ജോസഫ് പെരുന്തോട്ടം കുറ്റപ്പെടുത്തി. യോഗത്തിന് പിന്നില്‍ രാഷ്ട്രീയം സംശയിക്കുന്നുവെന്നായിരുന്നു സി.പി.എമ്മിന്റെ പ്രതികരണം.
കെ.സി.ബി.സി മദ്യവിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തിലായിരുന്നു ചെങ്ങന്നൂരില്‍ മദ്യവിരുദ്ധ വിശാല സഖ്യമെന്ന പേരില്‍ യോഗം ചേര്‍ന്നത്. മദ്യ ഉപയോഗം കുറക്കുമെന്ന് പറഞ്ഞ് അധികാരത്തില്‍ വന്നവര്‍ പറഞ്ഞുപറ്റിച്ചെന്ന് ചങ്ങനാശ്ശേരി അതിരൂപതാ അധ്യക്ഷന്‍ മാര്‍ ജോസഫ് പെരുന്തോട്ടം കുറ്റപ്പെടുത്തി.
കൂടുതല്‍ ബാറുകള്‍ തുറക്കാനുള്ള തീരുമാനത്തിന് ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മറുപടി നല്‍കുമെന്ന് കെ.സി.ബി.സി മദ്യവിരുദ്ധ സമിതി നേരത്തെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മദ്യവിരുദ്ധ വിശാല സഖ്യം യോഗം ചേര്‍ന്നത്. മലങ്കര കത്തോലിക്കാ സഭ പത്തനംതിട്ട ഭദ്രാസനാധിപന്‍ യുഹാനോന്‍ മാര്‍ ക്രിസോസ്റ്റവും പങ്കെടുത്തു. എന്നാല്‍ പ്രബല വിഭാഗമായ ഓര്‍ത്തഡോക്സ് സഭ യോഗത്തില്‍നിന്ന് വിട്ടുനിന്നത് ശ്രദ്ധേയമായി. മറ്റ് ചില തിരക്കുകളുള്ളതിനാല്‍ പങ്കെടുക്കാനായില്ലെന്നാണ് ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ തോമസ് മാര്‍ അത്തനാസിയോസിന്റെ വിശദീകരണം. മദ്യ വിരുദ്ധ വിശാല സഖ്യത്തെ ജനങ്ങള്‍ വിലയിരുത്തുമെന്നും ഇതിന് പിന്നിലെ വാസ്തവം തിരിച്ചറിയുമെന്നാമായിരുന്നു സിപിഎം ചെങ്ങന്നൂര്‍ ഏരിയ കമ്മിറ്റിയുടെ പ്രതികരണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam