
തിരുവനന്തപും: മൂന്നാറിലെ ഭൂമി കയ്യേറ്റക്കാരോട് ദയ ഉണ്ടാകില്ലെന്നും ഒഴിപ്പിക്കലിനെ കുറിച്ച് മുന്നണിയില്‍ തര്‍ക്കമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍വ്വകക്ഷിയോഗത്തിന് മുമ്പ് വിവിധ വിഭാഗങ്ങളുമായി നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രി നിലപാട് വിശദീകരിച്ചത്. രാഷ്ട്രീയക്കാരുടെ കയ്യേറ്റങ്ങളും ഒഴിപ്പിക്കണമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടപ്പോള്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന ആരാധനാലയങ്ങള്‍ക്ക് പട്ടയം നല്‍കണമെന്നായിരുന്നു മതമേലധ്യക്ഷന്മാരുടെ ആവശ്യം.
സി പി ഐ എം - സി പി ഐ തര്‍ക്കങ്ങളും മന്ത്രിമാരും ഉദ്യോഗസ്ഥരും തമ്മിലെ പ്രശ്‌നങ്ങളുമായിരുന്നു മാധ്യമപ്രതിനിധികളുമായുള്ള ചര്‍ച്ചയിലെ പ്രധാന ചോദ്യം. തര്‍ക്കമില്ലെന്നും ഒഴിപ്പിക്കലില്‍ മുന്നണി ഒറ്റക്കെട്ടാണെന്നും പിണറായി പറഞ്ഞു. പ്രശ്‌നമുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കരുത്. ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ തടയുന്നുവെന്നത് പ്രചാരണം മാത്രമാണ്. ഉദ്യോഗസ്ഥരെ എങ്ങിനെ പ്രവര്‍ത്തിപ്പിക്കാമെന്ന് സര്‍ക്കാറിന് അറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു. രാഷ്ട്രീയ ജീര്‍ണ്ണത മൂന്നാറില്‍ മാത്രമല്ല. രാഷ്ട്രീയക്കാരുടേയും മതസംഘടനകളുടേയും കയ്യേറ്റങ്ങളടക്കം ഒഴിപ്പിക്കണമെന്നായിരുന്നു പരിസ്ഥിതി പ്രവര്‍ത്തകരുടെ ആവശ്യം.
ഒഴിപ്പിക്കലിനെ തുണക്കുമ്പോഴും മതവികാരം വ്രണപ്പെടുത്താതെ ജാഗ്രത വേണമെന്ന് മതമേലധ്യക്ഷന്മാര്‍ ആവശ്യപ്പെട്ടു. ഒപ്പം പട്ടയ വിതരണം വേഗത്തിലാക്കണമെന്നും നിര്‍ദ്ദേശമുയര്‍ന്നു.
വന്‍കിട കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുമെന്നതില്‍ വിട്ട് വീഴ്ചയില്ലെന്ന് എല്ലാ യോഗത്തിലും മുഖ്യമന്ത്രി വ്യക്തമാക്കി. നിയമനിര്‍മ്മാണമടക്കം പരിഗണിക്കും. എന്നാല്‍ പത്ത് സെന്റില്‍ താഴെയുള്ളഅ കുടിയേറ്റങ്ങളോട് വ്യത്യസ്ത നിലപാട് സ്വീകരിക്കേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam