
കൊച്ചി: ശബരിമലയിൽ സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധനം ഏര്‍പ്പെടുത്തി ഹൈക്കോടതി. ഇരുമുടിക്കെട്ടിൽ പോലും പ്ലാസ്റ്റിക് പാടില്ലെന്നും എല്ലാ തരത്തിലുള്ള പ്ലാസ്റ്റിക്കുകളുടെയും പൂർണ നിരോധനത്തിനും ഹൈക്കോടതി ഉത്തരവിട്ടു. ഇത് സംബന്ധിച്ച നിര്‍ദേശം അയല്‍ സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്ക് കൈമാറാനും കോടതി നിരദേശിച്ചിട്ടുണ്ട്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് തീര്‍ഥാടനത്തിനെത്തുന്ന ഭക്തരെ മുന്നില്‍ കണ്ടാണിത്.
ഉത്തരവ് അടുത്ത മണ്ഡലകാലം മുതൽ നടപ്പാക്കണം. ശബരിമല സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ട് പരിഗണിച്ചാണ് ഉത്തരവ്. ജസ്റ്റിസ് പിആര്‍ രാമചന്ദ്ര മേനോന്‍, ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ എന്നിവരടങ്ങിയ ദേവസ്വം ബെഞ്ചിന്‍റെതാണ് നിര്‍ണായക ഉത്തരവ്. ഇരുമുടിക്കെട്ടിൽ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ പൂജ വസ്തുക്കൾ പൂർണമായും നിരോധിച്ചു.
തന്ത്രി നിക്ഷ്കര്‍ഷിക്കുന്ന സാധനങ്ങളെ പാടുള്ളൂ. നെയ് നിറച്ച നാളികേരം വെറ്റില, അടയ്ക്ക, കാണിക്ക, മഞ്ഞൾ പൊടി, അരി, ശർക്കര, അവിൽ, മലർ എന്നിവയാണവ. ഇതര സംസ്ഥാനങ്ങളിലെ ഭക്തർക്കും ഇക്കാര്യത്തിൽ അറിയിപ്പ് നൽകും.സീസണിന് മുന്നോടിയായി വിളിക്കുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനത്തെ മന്ത്രിമാരടങ്ങുന്ന സർക്കാർ പ്രതിനിധി യോഗത്തിൽ ഇക്കാര്യം അറിയിക്കും എന്നും സ്പെഷ്യൽ കമ്മീഷണർ റിപ്പോർട്ട് നൽകിയിരുന്നു.
ശബരിമലയിലെയും പമ്പയിലെയും പ്ലാസ്റ്റിക് കച്ചവടം, പ്ലാസ്റ്റിക് കൊണ്ടുവരുന്നത് എന്നിവ പൂർണമായും തടയണമെന്നതും, ശബരിമലയിലെ പ്ലാസ്റ്റിക് ഉപയോഗം ഗുരുതരമായ പാരിസ്ഥിതിക പ്രതിസന്ധി ഉണ്ടാക്കുന്നു എന്നതും പറയുന്ന റിപ്പോര്‍ട്ട് ശരിവച്ചാണ് ഹൈക്കോടതി നിര്‍ണായക തീരുമാനമെടുത്തത്.
ശബരിമലയില്‍ നേരത്തെ സര്‍ക്കാര്‍ പ്ലാസ്റ്റിക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇത് കാര്യക്ഷമമായി നടപ്പിലാക്കാന്‍ സാധിച്ചിരുന്നില്ല. സമ്പൂര്‍ണ നിരോധനം നിലവില്‍ വരുന്നതോടെ സന്നിധാനത്തും പമ്പയിലുമായി നിലനില്‍ക്കുന്ന മാലിന്യ പ്രശ്നത്തിന് വലിയൊരളവില്‍ പരിഹാരമാകുമെന്നാണ് വിലിയിരുത്തല്‍.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam