കോണ്‍ഗ്രസ് നേതാക്കള്‍ കര്‍ണ്ണാടക രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തും; എംഎല്‍എമാര്‍ പങ്കെടുക്കില്ല

Web Desk |  
Published : May 17, 2018, 11:10 PM ISTUpdated : Oct 02, 2018, 06:31 AM IST
കോണ്‍ഗ്രസ് നേതാക്കള്‍ കര്‍ണ്ണാടക രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തും; എംഎല്‍എമാര്‍ പങ്കെടുക്കില്ല

Synopsis

രാഷ്‌ട്രീയ അനിശ്ചിതത്വങ്ങള്‍ക്ക് നാളത്തെ കോടതി വിധിയോടെ അവസാനമാകുമെന്നാണ് കോണ്‍ഗ്രസ്, ജെഡിഎസ് അംഗങ്ങളുടെ പ്രതീക്ഷ

ബംഗളുരു: കര്‍ണ്ണാടകയില്‍ ഭൂരിപക്ഷം എഎല്‍എമാരുടെ പിന്തുണ ഉണ്ടെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസ് - ജെഡിഎസ് സഖ്യത്തെ മന്ത്രിസഭ രൂപീകരിക്കാന്‍ ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ച് നാളെ കോണ്‍ഗ്രസ് നേതാക്കള്‍ രാജ്ഭവന്‍ മാര്‍ച്ച് നടത്തും. രാവിലെ 11 മണിക്ക് ആരംഭിക്കുന്ന മാര്‍ച്ചിന് ദേശീയ നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ഗുലാം നബി ആസാദ്‌ തുടങ്ങിയവരാണ് നേതൃത്വം നല്‍കുന്നത്. എന്നാല്‍  സിദ്ധരാമയ്യയും പരമേശ്വരയും അടക്കമുള്ള എം.എല്‍.എമാര്‍ ആരും മാര്‍ച്ചില്‍ പങ്കെടുക്കില്ല.

കര്‍ണ്ണാടകയിലെ രാഷ്‌ട്രീയ അനിശ്ചിതത്വങ്ങള്‍ക്ക് നാളത്തെ കോടതി വിധിയോടെ അവസാനമാകുമെന്നാണ് കോണ്‍ഗ്രസ്, ജെഡിഎസ് അംഗങ്ങളുടെ പ്രതീക്ഷ. ഇതിനിടെ കരുനീക്കങ്ങളും അണിയറയില്‍ സജീവമാണ്. എംഎല്‍എമാരെ തല്‍ക്കാലം എങ്ങോട്ടും മാറ്റേണ്ടെന്ന് രണ്ട് പാര്‍ട്ടികളുടെയും തീരുമാനം. മുഴുവന്‍ എം.എല്‍.എമാരെയും ഇന്ന് രാത്രിയോടെ കൊച്ചിയിലെത്തിക്കാന്‍ നേരത്തെ നീക്കം നടന്നിരുന്നു. എന്നാല്‍ രാഷ്‌ട്രീയ പ്രതിസന്ധിയില്‍ നിര്‍ണ്ണായകമായ സുപ്രീം കോടതി വിധി നാളെ വരാനിരിക്കെ എല്ലാവരും സംസ്ഥാനത്ത് തന്നെ തുടരട്ടെയെന്നാണ് ഒടുവിലത്തെ തീരുമാനം എന്നറിയുന്നു.

എംഎല്‍എമാരെ കൊച്ചിയില്‍ എത്തിക്കാന്‍ കോണ്‍ഗ്രസും ജെ.ഡി.എസും പ്രത്യേക വിമാനങ്ങള്‍  സജ്ജമാക്കുകയും കൊച്ചിയിലെ പഞ്ച നക്ഷത്ര ഹോട്ടലില്‍ മുറികള്‍ ബുക്ക് ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ രാത്രിയോടെ തീരുമാനം മാറ്റി. ചാര്‍ട്ട് ചെയ്ത വിമാനങ്ങള്‍ റദ്ദാക്കുകയും ചെയ്തു. നാളെ സുപ്രീം കോടതി വിധി വന്ന ശേഷം മാത്രം എം.എല്‍.എമാരെ കേരളത്തിലേക്കോ അല്ലെങ്കില്‍ മറ്റെവിടേക്കെങ്കിലുമോ കൊണ്ടുപോകുന്ന കാര്യം ആലോചിച്ചാല്‍ മതിയെന്ന അഭിപ്രായമായിരുന്നു ചില നേതാക്കള്‍ക്കുള്ളത്. തിരക്കിട്ട കൂടിയാലോചനകള്‍ക്ക് ശേഷം ഇത് അംഗീകരിക്കപ്പെടുകയായിരുന്നു.

നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ 15 ദിവസമാണ് ബി.ജെ.പിയുടെ മുഖ്യമന്ത്രി യെദ്യുരപ്പക്ക് ഗവര്‍ണര്‍ അനുവദിച്ചിരിക്കുന്നത്. എന്നാല്‍ നാളത്തെ സുപ്രീം കോടതി വിധിയാണ് ഏറ്റവും നിര്‍ണ്ണായകം. വിധി കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് അനുകൂലമായാല്‍ എം.എല്‍.എമാരുടെ റിസോര്‍ട്ട് വാസത്തിന് അറുതിയാവും. വിധി ബി.ജെ.പിക്ക് അനുകൂലമായാലും ഉടനെ സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ കോടതി ആവശ്യപ്പെടാനുള്ള സാധ്യതയുണ്ട്. ഉടനടി സഭ വിളിച്ചുചേര്‍ക്കുന്നത് പോലുള്ള നടപടിയുണ്ടായാല്‍ എം.എല്‍.എമാരെ എത്തിക്കാനുള്ള പ്രയാസം കണക്കിലെടുത്ത് കൂടിയാണ് കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാര്‍ സംസ്ഥാനത്ത് തന്നെ തുടരുന്നത്.  ഭൂരിപക്ഷം തെളിയിക്കാന്‍ അനുവദിക്കപ്പെടുന്ന  ദിവസങ്ങള്‍ വരെയും എം.എല്‍.എമാര്‍ മറുകണ്ടം ചാടാതെ ഇരുപാര്‍ട്ടികള്‍ക്കും സംരക്ഷിക്കേണ്ടി വരും. 

ഇതിനിടെ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ, എം.എല്‍.എമാരെ ഇപ്പോള്‍ താമസിപ്പിച്ചിരിക്കുന്ന ഹോട്ടലിന് ഏര്‍പ്പെടുത്തിയിരുന്ന സുരക്ഷാ സന്നാഹങ്ങള്‍ യെദ്യൂരപ്പ സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് സുരക്ഷിത സ്ഥാനമെന്ന നിലയില്‍ കേരളത്തിലേക്ക് മാറാന്‍ കോണ്‍ഗ്രസും ജെ.ഡി.എസും ആലോചിച്ചത്. ബിഡദിയിലെ റിസോര്‍ട്ടിലാണ് ഇപ്പോള്‍ എംഎല്‍എമാരെ പാര്‍പ്പിച്ചിരിക്കുന്നത്.  
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സൗദി കിരീടാവകാശിയെ ഫോണിൽ വിളിച്ച് ഡോണള്‍ഡ് ട്രംപ്; 'ഇറാനെ നേരിടാനുള്ള പിന്തുണ വാഗ്ദാനം ചെയ്തു'
മുസ്ലിം വിരുദ്ധത ആരോപിച്ച് വിശ്വരൂപം സിനിമക്കെതിരെ പ്രതിഷേധം; തിയേറ്റർ ആക്രമിച്ച് തകർത്ത കേസിൽ പ്രതികളെ വെറുതെവിട്ടു