
തിരുവനന്തപുരം: മാണിയുമായി ഇനി ചര്‍ച്ചയില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. ചരല്‍ക്കുന്ന് തീരുമാനമറിഞ്ഞശേഷം കോണ്‍ഗ്രസ് ഔദ്യോഗിക നിലപാട് വ്യക്തമാക്കും. മാണി ഇന്നും വിമര്‍ശനം കടുപ്പിച്ചാല്‍ തിരിച്ചടിക്കാനാണ് കോണ്‍ഗ്രസ് നീക്കം.
ബന്ധം മുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം വന്നില്ലെങ്കിലും മാണിയില്‍ കോണ്‍ഗ്രസ്സിന് കാര്യമായ പ്രതീക്ഷയില്ല. മാണിയുടെ കടന്നാക്രമണത്തില്‍ നേതാക്കള്‍ക്ക് കടുത്ത അമര്‍ഷമുണ്ട്. ചര്‍ച്ചക്കുള്ള വാതില്‍ മാണി തന്നെ കൊട്ടിയടച്ചെന്നാണ് വിലയിരുത്തല്‍. ഇനി അങ്ങോട്ട് പോയി ആരും കാലുപിടിക്കേണ്ടെന്നാണ് നേതാക്കളുടെ നിലപാട്. നിയമസഭയില്‍ പ്രത്യേക ബ്ലോക്കും തദ്ദേശ സ്ഥാപനങ്ങളില്‍ സഖ്യവുമെന്ന മാണി നീക്കത്തിന്റെ ഭാവി കോണ്‍ഗ്രസ് പ്രതികരണങ്ങളെ ആശ്രയിച്ചിരിക്കും. കാത്തിരിക്കാം മാണിയെ അങ്ങോട്ട് കയറി പ്രകോപിപ്പിക്കേണ്ടെന്ന് ഒരു വിഭാഗം നേതാക്കള്‍ക്ക് അഭിപ്രായമുണ്ട്. എന്നാല്‍ ഇന്നും മാണി വിമര്‍ശനം തുടര്‍ന്നാല്‍ മുതിര്‍ന്ന നേതാക്കളടക്കം മറുപടിയുമായി രംഗത്തിറങ്ങും. മാണി വിരുദ്ധര്‍ കടന്നാക്രമിക്കും.
പുറത്ത് ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും കോണ്‍ഗ്രസ് ക്യാമ്പ് ആശങ്കയിലാണ്. സഭയില്‍ കരുത്ത് ചോരുന്നത് എതിരാളികള്‍ മുതലാക്കുമോ എന്ന പേടിയുണ്ട് നേതൃത്വത്തിന്. മാണിയുടെ സമദൂരം പുനസംഘടനക്കൊരുങ്ങുന്ന കോണ്‍ഗ്രസ്സിലെ ഗ്രൂപ്പ് പോരിനും കൂടുതല്‍ ഊര്‍ജ്ജമാകും. മുന്നണിതകര്‍ച്ചയുടെ ഉത്തരവാദിത്വം രമേശില്‍ ചാര്‍ത്താന്‍ എ ഗ്രൂപ്പ് നീക്കമുണ്ടാകും. നാളെ ലീഗും അസംതൃപ്തരായ ജെഡിയുവും ആര്‍എസ്‌പിയും മുന്നണി നേതൃത്വത്തിനെതിരായ നിലപാടുകള്‍ക്ക് മൂര്‍ച്ച കൂട്ടും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam