ന്യൂനമര്‍ദ്ദം: കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു

By Web DeskFirst Published Mar 13, 2018, 4:24 PM IST
Highlights
  • കോസ്റ്റ് ഗാര്‍ഡ് കപ്പലുകള്‍ വിന്യസിച്ചു.
  • അടിയന്തര സാഹചര്യം നേരിടാന്‍ കേരളാ തീരത്ത് നാല് കപ്പലുകളെ വിന്യസിച്ചു. 

തിരുവനന്തപുരം: കേരള തീരപ്രദേശത്ത് ശക്തമായ ചുഴലിക്കാറ്റിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. ആലപ്പുഴ,എറണാകുളം എന്നീ ജില്ലകളിലാണ്  കണ്‍ട്രോള്‍ റൂമുകള്‍ തുറന്നത്.  ആലപ്പുഴയിലെ എല്ലാ താലൂക്കുകളിലും കണ്‍ട്രോള്‍ റൂം തുറന്നു.കോസ്റ്റ് ഗാര്‍ഡ് കപ്പലുകള്‍ വിന്യസിച്ചു.  

അടിയന്തര സാഹചര്യം നേരിടാന്‍ കേരളാ തീരത്ത് നാല് കപ്പലുകളെ വിന്യസിച്ചു.  ഏത് അടിയന്തര സാഹചര്യവും നേരിടുമെന്ന് ദക്ഷിണ നാവിക കമാന്‍ഡ് അറിയിച്ചു.  ബേപ്പൂരില്‍ നിന്ന് ലക്ഷദ്വീപിലേക്കുളള സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. 

കന്യാകുമാരിക്ക് തെക്ക് ശ്രീലങ്കയ്ക്ക് തെക്ക് പടിഞ്ഞാറ്‌ ഉള്‍ക്കടലില്‍ ഉണ്ടായിട്ടുള്ള ന്യുനമര്‍ദം  ശക്തമായി നിലനില്‍ക്കുന്നുവെന്നും ഇത് ശക്തമായ ന്യുനമര്‍ദമാകുനെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. കേരള തീരത്ത് ശക്തമായ ചുഴലികാറ്റിന് സാധ്യത. 

ഈ ന്യുനമര്‍ദം അടുത്ത 36 മണിക്കൂറില്‍ ശക്തമായ ന്യുനമര്‍ദം ആയി ശക്തിപ്പെടുകയും പടിഞ്ഞാറ്-വടക്ക്പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിക്കുകയും തെക്കേ അറേബ്യന്‍ ഉള്‍ക്കടലില്‍ മാലീ ദ്വീപിന് സമീപം ശക്തമായ ന്യുനമര്‍ദം  ആകുകയും  ചെയ്യും എന്നാണ് നിരീക്ഷണം. കടലിനുള്ളില്‍ കാറ്റിന്‍റെ വേഗം 65 കിലോമീറ്റര്‍  വരെയും, തിരമാല സാധാരണയില്‍ നിന്നും 2.5 - 3.2 മീറ്റര്‍ വരെയും ആകുവാന്‍ സാധ്യതയുണ്ട്.

 കടല്‍ പ്രക്ഷുബ്ധമായിരിക്കുമെന്നും മുന്നറിയിപ്പുണ്ട്. മത്സ്യതൊഴിലാളികള്‍ ജാഗ്രതപാലിക്കണം. മത്സ്യ തൊഴിലാളികള്‍ ശ്രീലങ്കയ്ക്ക് പടിഞ്ഞാറും, ലക്ഷദ്വീപിന് കിഴക്കും, കന്യാകുമാരിക്കും, തിരുവനന്തപുരത്തിനും പടിഞ്ഞാറും, മാലീ ദ്വീപിന് സമീപവും ഉള്ള തെക്കന്‍ ഇന്ത്യന്‍ കടലില്‍ മത്സ്യ ബന്ധനം നടത്തരുത് എന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു. ഈ നിര്‍ദേശത്തിനു 14-03-2018 വരെ പ്രാബല്യം ഉണ്ടായിരിക്കും. തെക്കന്‍ കേരളത്തില്‍ 14-03-2018 വരെ ശക്തമായ മഴ ലഭിക്കുവാനും സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഈ പശ്ചാത്തലത്തില്‍ പതിനഞ്ചാം തിയതി വരെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നതിനു വിലക്ക്. കന്യാകുമാരി തീരത്ത് രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ തീവ്രത കൂടിയെന്നും കേരളത്തിന്റെ തെക്കൻ തീരത്ത് ചുഴലിക്കാറ്റ് സാധ്യത തള്ളിക്കളയാനാകില്ലെന്നും കാലാവസ്ഥാ കേന്ദ്രം നേരത്തെ വിശദമാക്കിയിരുന്നു. കാറ്റിനൊപ്പം കടലും പ്രക്ഷുബ്ധമാകാനിടയുള്ളതിനാൽ അതീവ ജാഗ്രതാ നിർദ്ദേശം നിലവിലുണ്ട്. അടിയന്തര സാഹചര്യം വിലയിരുത്താൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേര്‍ന്നു.

അതേസമയം കന്യാകുമാരി തീരത്ത് രൂപപ്പെട്ട  ന്യൂനമര്‍ദ്ദം ശക്തിപ്പെട്ടു. ന്യൂനമര്‍ദ്ദം  തീവ്രന്യൂനമര്‍ദ്ദമായി മാറിയെന്ന് കാലാവസ്ഥാ കേന്ദ്രം. ശ്രീലങ്കയ്ക്ക് പടിഞ്ഞാറ് രൂപപ്പെട്ട ന്യൂനമര്‍ദ്ദം അറബിക്കടലിലേക്ക് നീങ്ങുന്നു . ലക്ഷദ്വീപ് വഴി ചുഴലിക്കാറ്റ്  കടന്നുപോകുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.   


 

click me!