ഉത്തർപ്രദേശിൽ കുതിരപ്പുറത്തേറി ദളിത് യുവാവ് വിവാഹിതനായി: ചരിത്രം രചിച്ച് സജ്ഞയ് യാദവ്

By Web DeskFirst Published Jul 16, 2018, 8:42 AM IST
Highlights
  • ചരിത്രത്തിലാദ്യമായി ഉത്തർപ്രദേശിൽ ദളിത് യുവാവ് കുതിരപ്പുറത്തേറി വിവാഹിതനായി
  • ഏപ്രിൽ 20 ന് തീരുമാനിച്ചിരുന്ന വിവാഹം ഭീഷണിയെത്തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു

ഉത്തർപ്രദേശ്: ഉത്തർപ്രദേശിൽ ആദ്യമായി ദളിത് യുവാവ് കുതിരപ്പുറത്തേറി വിവാഹിതനായി. കസഞ്ച് ജില്ല സ്വദേശി സ‍‍ജ്ഞയ് യാദവാണ് വർഷങ്ങൾ നീണ്ട പോരാട്ടങ്ങൾക്കൊടുവിൽ ഇങ്ങനെ വിവാഹിതനാകാൻ അനുമതി നേടിയത്. ഉയർന്ന ജാതിയായ താക്കൂർ സമൂദായക്കാർക്ക് മാത്രമേ വരനെ കുതിരപ്പുറത്ത് ഇരുത്തി കൊണ്ടുവരാൻ അനുവാദമുള്ളൂ. അവർ ഒരിക്കലും താഴ്ന്ന ജാതിക്കാർക്ക് ഇത്തരമൊരു അവസരം നൽകാറില്ല.  വിപുലമായ ആഘോഷങ്ങളും സഞ്ജയിന്റെ വിവാഹത്തിലുണ്ടായിരുന്നു.  ആയിരത്തിലധികം അതിഥികളാണ് വിവാഹത്തിൽ പങ്കെടുക്കാനെത്തിയത്. 

ഏപ്രിൽ 20 നാണ് സജ്ഞയ് വിവാഹിതനാകാൻ തീരുമാനിച്ചിരുന്നത്. എന്നാൽ വിവാഹാഘോഷങ്ങൾക്കെതിരെ ഉയർന്ന ജാതിക്കാരുടെ ഭീഷണിയും എതിർപ്പും നിലനിന്നിരുന്നു. അതിനാൽ വിവാഹം മാറ്റി വച്ചിരിക്കുകയായിരുന്നു. നിയമവിദ്യാർത്ഥിയായ യാദവ് ജില്ലാ നിയമനിർമ്മാണ ഓഫീസിൽ എത്തി കാര്യങ്ങൾ സംസാരിച്ചു. അവസാനം കനത്ത പൊലീസ് സുരക്ഷയിൽ വിവാഹം നടത്താൻ അനുമതി ലഭിച്ചു. ഒരു ദളിതന് ഒരിക്കലും കുതിരപ്പുറത്ത് കയറാൻ അനുവാദം നൽകരുതെന്നായിരുന്നു സമുദായത്തിലെ മേൽജാതിക്കാരുടെ ആരോപണം. പന്ത്രണ്ട് വർഷങ്ങൾക്ക് മുമ്പ് ഇത്തരത്തിൽ വിവാ​ഹം നടത്താൻ തന്റെ സമുദായക്കാരെ അനുവദിച്ചിരുന്നി‌ല്ല എന്ന് സജ്ഞയ് പറയുന്നു.തന്റെ വിവാഹം ഇങ്ങനെ നടത്തണമെന്ന് അന്നേ ആ​ഗ്രഹിച്ചിരുന്നു. 

എന്നാൽ വധുവായി ശീതൾ ആശങ്കയിലാണെന്ന് സജ്ഞയ് പറയുന്നു. ഭാവിയിൽ എന്തെങ്കിലും പ്രതികൂലമായി സംഭവിക്കുമോ എന്ന് ഇവർ ഭയപ്പെടുന്നു. പ്രാദേശിക നേതാക്കളും രാഷ്ട്രീയക്കാരും വിവാഹത്തിൽ സംബന്ധിച്ചു. വൻ മാധ്യമശ്രദ്ധയാണ് വിവാഹത്തിന് ലഭിച്ചത്. കാരണം ആദ്യമായിട്ടാണ് കടുത്ത ജാതീയ വിവേചനം നിലനിൽക്കുന്ന ഉത്തർപ്രദേശിൽ ഒരു താഴ്ന്ന ജാതിയിലുള്ളയാൾ ഇത്തരത്തിൽ വിവാഹിതനാകുന്നത്. ചടങ്ങിൽ പൊലീസ് സുരക്ഷയുമുണ്ടായിരുന്നു. 


 

click me!