
കൊല്‍ക്കത്ത: ഡയാന ഹെയ്ഡന് ലോകസുന്ദരി പട്ടം കിട്ടിയതിന് പിന്നില്‍ അന്താരാഷ്ട്ര ഫാഷന്‍ മാഫിയയാണെന്നും ഇന്ത്യന്‍ സൗന്ദര്യത്തെ പ്രതിനിധീകരിക്കുന്നില്ലെന്നുമുള്ള ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബിന് ചുട്ട മറുപടിയുമായി താരം. തന്റെ ശരീരത്തിന്റെ നിറത്തിൽ താൻ അഭിമാനിക്കുന്നെന്നും മുഖ്യമന്ത്രി പദം വഹിക്കുന്ന ഒരാൾ പരാമർശങ്ങൾ നടത്തുന്പോൾ കൂടുതൽ ശ്രദ്ധിക്കണമെന്നും ഡയാന പ്രതികരിച്ചു. ഇന്ത്യന്‍ സുന്ദരിമാര്‍ക്ക് ഐശ്വര്യത്തിന്റെയും അറിവിന്റേയും ദേവതമാരായ ലക്ഷ്മി ദേവിയുടെയും സരസ്വതി ദേവിയുടേയും സവിശേഷതകള്‍ വേണം. ഡയാനയ്ക്ക് അതില്ലെന്നും ബിപ്ലബ് ദേബ് പറഞ്ഞിരുന്നു.
നിറത്തിന്റെ പേരിലുള്ള മുൻവിധികളോട് ചെറുപ്പം മുതല്‍ പോരാടുകയാണ് താനെന്ന് ഡയാന പറയുന്നു. ആ പോരാട്ടത്തില്‍ ഞാൻ വിജയിച്ചു, എന്റെ നേട്ടത്തിൽ ജനങ്ങൾ അഭിമാനിക്കുന്നു. അവർ അതിനെ താഴ്ത്തിക്കെട്ടുകയില്ല. തവിട്ട് ശരീരത്തിൽ ഞാൻ അഭിമാനിക്കുന്നുവെന്നും താരം പറഞ്ഞു. മന്ത്രിസ്ഥാനം ഒരു പ്രധാനപ്പെട്ട പദവിയാണ്. പറയുന്ന കാര്യങ്ങളിൽ അദ്ദേഹം ശ്രദ്ധിക്കണം. മന്ത്രിയുടെ വാക്കുകള്‍ മുറിവേല്‍പ്പിച്ചെന്നും ഡയാന പറഞ്ഞു.
ഡയാനയെ അധിക്ഷേപിച്ച ബിപ്ലവ് കുമാര്‍ ഇന്ത്യന്‍ സൗന്ദര്യത്തെ പ്രതിനിധീകരിക്കുന്നത് ഐശ്വര്യ റായിയാണെന്നും പറഞ്ഞിരുന്നു. 1997 ലെ ലോകസുന്ദരി പട്ടം നേടിയ ഡയാന ഹെയ്ഡന് ആ പട്ടം ലഭിക്കാന്‍ അര്‍ഹതയില്ലെന്നും ബിപ്ലബ് ദേവ് പറയുന്നു. ആദ്യ കാലങ്ങളില്‍ ഭാരതത്തിലെ സ്ത്രീകള്‍ സൗന്ദര്യ സംരക്ഷണത്തിനായി മേക്കപ്പ് ഉപയോഗിച്ചിരുന്നില്ല അതിനാല്‍ തന്നെ അവര്‍ സുന്ദരികള്‍ ആയിരുന്നു. ഇപ്പോള്‍ അന്താരാഷ്ട്ര നിലവാരമുള്ള ഇത്തരം മല്‍സരങ്ങളില്‍ ഇന്ത്യയ്ക്ക് സമ്മാനം ലഭിക്കുന്നില്ലെന്ന് ബിപ്ലബ് ദേവ് കൂട്ടിച്ചേര്‍ത്തു. മാനുഷി ഛില്ലറിന്റെ ലോക സുന്ദരി പട്ട നേട്ടത്തെ വിസ്മരിച്ചാണ് ത്രിപുര മുഖ്യമന്ത്രിയുടെ പ്രസ്താവന.
വിദേശത്ത് നിന്നുള്ള സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ ഒഴിവാക്കി ഇന്ത്യന്‍ നിര്‍മിതമായവയുടെ വിപണി സജീവമാക്കണമെന്ന് ബിപ്ലബ് ദേവ് പറഞ്ഞു. ഇന്ത്യന്‍ മാര്‍ക്കറ്റില്‍ അന്താരാഷ്ട്ര കമ്പനികള്‍ ആധിപത്യം സ്ഥാപിച്ചതോടെ നമുക്ക് ലോക സുന്ദരിപ്പട്ടം കിട്ടുന്നത് കുറഞ്ഞുവെന്നും ബിപ്ലബ് ആരോപിച്ചു. ഇന്ത്യയില്‍ മഹാഭാരത കാലം മുതലേ ഇന്റര്‍ നെറ്റ് ഉണ്ടായിരുന്നെന്ന പ്രസ്താവനയ്ക്ക് പിന്നാലെ മുന്‍ ലോകസുന്ദരിയെ പരിഹസിച്ചുകൊണ്ടുള്ള ബിപ്ലബ് ദേവിന്റെ പ്രസ്താവന വലിയ വിവാദമായിരിക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam