തിരുവനന്തപുരം: ജേക്കബ് തോമസിനെതിരെ സർക്കാർ അച്ചടക്ക നടപടി തുടങ്ങി. വെള്ളിയാഴ്ച അച്ചടക്ക സമിതിക്ക് മുന്നിൽ ഹാജരാകാൻ ജേക്കബ് തോമസിനോട് ആവശ്യപ്പെട്ടു. ഓഖി ദുരന്തം ഏകോപിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നും, സംസ്ഥാനത്ത് നിയമവാഴ്ച തകർന്നുമെന്നുള്ള പ്രസംഗത്തിൻറെ പേരിലാണ് ഡിജിപി ജേക്കബ് തോമസിനെ സസ്പെൻറ് ചെയ്തത്.
ജേക്കബ് തോമസിൻറെ വിശദീകരണം തള്ളിയ സർക്കാർ അഡീഷണൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദൻറെ നേതൃത്വത്തിൽ അച്ചടക്ക സമിതിയും രൂപീകരിച്ചു. ഈ സമിതിക്കു മുന്നില്‍ ജേക്കബ് തോമസിന് തൻറെ നിലപാട് വ്യക്തമാക്കാനും വാദിക്കാനും അവസരമുണ്ടാകും. ഈ മാസം ആറിന് സമിതിക്കു മുന്നിൽ ഹാജരാകാൻ ജേക്കബ് തോമസിന് സമൻസ് നൽകി. ഒരു മാസത്തിനകം തെളിവെടുപ്പ് പൂർത്തിയാക്കി റിപ്പോർട്ട് നൽകാനാണ് സർക്കാർ നിർദ്ദേശം.
ജേക്കബ് തോമസിൻറെ വിശദീകരണം സമിതി തള്ളുകയാണെങ്കിൽ സർക്കാരിന് കടുത്ത നടപടികളിലേക്ക് നീങ്ങാനാകും. അഡീ.ചീഫ് സെക്രട്ടറി രാജീവ് സദാനന്ദനെ കൂടാതെ പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വാനാഥ് സിൻഹയും സമിതിയിലുണ്ട്. നേരത്തെ സമിതിയിൽ നിന്നും ഒഴിവാക്കണമെന്ന ബിശ്വനാഥ് സിൻഹയുടെ ആവശ്യം സർക്കാർ നിരസിച്ചു. സർക്കാരിൻറെ അനുമതിയില്ലാതെ പുസ്കമെഴുതിന് നൽകിയ കുറ്റപത്രത്തിന് ജേക്കബ് തോമസ് ഇതുവരെ മറുപടി നൽകിയിട്ടില്ല.